തിരുവനന്തപുരം: സ്‌കൂളുകളിൽ ശനിയാഴ്ച ക്ലാസ് വെച്ചാൽ എന്താണ് പ്രശ്നമെന്ന് സ്പീക്കർ എ എൻ ഷംസീർ. എത്ര അധ്യാപകർ ഇത് അംഗീകരിക്കുമെന്നും സ്പീക്കർ ചോദിച്ചു.സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഇനിയും ഉയർത്താനുള്ള സമഗ്ര ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു സ്പീക്കർ എ എൻ ഷംസീർ.
എല്ലാ വിദ്യാർത്ഥികളെയും ഇങ്ങനെ പാസാക്കേണ്ട കാര്യമില്ല. അക്ഷര പരിചയവും അക്ക പരിചയവും ഉള്ളവരെ മാത്രമേ ജയിപ്പിക്കേണ്ടതുള്ളൂ. പത്താം ക്ലാസ്സിൽ എല്ലാ വിഷയത്തിലും എ പ്ലസ് കൊടുക്കുന്നുവെന്നും പ്ലസ് വൺ അഡ്മിഷൻ കിട്ടാത്തപ്പോൾ വിദ്യാർഥികൾ പരാതിയുമായി വരുന്നുവെന്നും സ്പീക്കർ പറഞ്ഞു.”
“മത്സര പരീക്ഷകളിൽ നമ്മുടെ കുട്ടികളുടെ സ്ഥിതി എന്തെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സ്പീക്കർ ഗുണമേന്മയുള്ള വിദ്യാഭ്യാസം ആണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു. അധ്യാപകർ സ്വന്തം ദൗത്യം പൂർത്തീകരിക്കുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്നും കൂടുതൽ വിവാദത്തിനില്ലെന്നും സ്പീക്കർ പറഞ്ഞു.
അധ്യാപകര്‍ ഉത്തരക്കടലാസുകള്‍ നോക്കണമെന്ന് ചടങ്ങിൽ സംസാരിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും അഭിപ്രായപ്പെട്ടു. ഒന്ന് മുതല്‍ ഒന്‍പത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ലെന്നും മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ലെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.”