കോട്ടയം: വിദ്യാർത്ഥികൾക്ക് മുന്നിൽ തമ്മിൽത്തല്ലിയ അധ്യാപകർക്കെതിരെ നടപടി. കോട്ടയം പാലായിലെ അന്തിനാട് ഗവ. യു.പി സ്കൂളിലാണ് വിദ്യാർത്ഥികൾക്ക് മുമ്പിൽ തമ്മിൽ തല്ലിയ അധ്യാപകർക്ക് സ്ഥലം മാറ്റം. പ്രധാന അധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെതുടർന്നാണ് ഏഴ് അധ്യാപർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരായ നയന.പി.ജേക്കബ്, ധന്യ.പി.ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി.മാനുമോൾ, കെ.വി.റോസമ്മ എന്നിവരെ സ്ഥലം മാറ്റിയത്.
അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ഇതിന് മുമ്പും വാക്കു തർക്കങ്ങളിൽ ഏർപെടുന്നതായും വിഭാഗീയ പ്രവർത്തങ്ങൾ നടത്തുന്നതായും കാണിച്ച് ഒട്ടേറെ പരാതികൾ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണവും സ്ഥലം മാറ്റവും. പ്രധാന അധ്യാപക ഉൾപ്പെടെ അകെ എട്ട് അധ്യാപകർ മാത്രമാണ് സ്കൂളിൽ ഉള്ളത്.
പ്രധാന അധ്യാപകയുടെ നിർദ്ദേശങ്ങൾ വകവെക്കാതെ അധ്യാപക തമ്മിൽ തല്ല് തുടർന്നതോടെ ഗതിയില്ലാതെ പ്രധാനാധ്യാപക അവധിയിൽ പോയിരുന്നു. തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ സ്ഥലം മാറ്റം. ഇവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സംഭവത്തിൽ അധ്യാപകർത്തെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.