കോഴിക്കോട്: പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് വിൽപനക്കായി കൊണ്ടു വന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി കുണ്ടായിതോട് സ്വദേശി പിടിയിൽ. തോണിച്ചിറ കരിമ്പാടൻ കോളനിയിൽ അജിത്ത്.കെ (22) ആണ് പിടിയിലായത്.
നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ.എ ബോസിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ ആർ ജഗ്വോഹൻ ദത്തൻ്റെ നേതൃത്വത്തിലുള്ള കസബ പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്നും 89ഗ്രാം എം.ഡി.എം.എ പിടികൂടി.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ.പവിത്രൻ ഐ.പി.എസിൻ്റെ നിർദേശ പ്രകാരം ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ബസ്സ്റ്റാന്റ് പരിസരങ്ങളിൽ നടത്തിയ പരിശോധന നടത്തിയത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്നുമായി ടൂറിസ്റ്റ് ബസ്സിലാണ് ഇയാൾ കോഴിക്കോട്ടേക്ക് ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അജിത്ത്. ബംഗളൂരുവിൽ നിന്നും ലഹരി മരുന്ന് കൊണ്ടുവന്ന് ഫറോക്ക്, കുണ്ടായിതോട് ഭാഗങ്ങളിൽ വച്ചാണ് വിൽപന നടത്തുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും ബംഗളൂരിൽ വിദ്യാഭ്യാസത്തിനായി എത്തുന്ന യുവാക്കളെ പരിചയപ്പെട്ട് അവർക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന രീതിയും ഉണ്ട്.
പിടിക്കപ്പെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ബന്ധപ്പെട്ടിരുന്നത്. ഡാൻസാഫിന്റെ ഏറെ നാളത്തെ നിരീക്ഷണത്തിൽ ഇയാളുടെ നീക്കങ്ങൾ മനസിലാക്കിയ പോലീസ് ലഹരി മരുന്നുമായി ബംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ കോഴിക്കോട് പുതിയ സ്റ്റാന്റിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ പിടികൂടിയത്. പിടിക്കൂടിയ ലഹരി മരുന്നിന് ചില്ലറ വിപണിയിൽ മൂന്നര ലക്ഷം രൂപ വില വരും. അജിത്ത് ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് കസബ എസ്.ഐ ജഗ് മോഹൻദത്തൻ പറഞ്ഞു.
ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്‌മാൻ.കെ. എ.എസ്.ഐ അനീഷ് മുസ്സേൻവീട് അഖിലേഷ്.കെ. സുനോജ് കാരയിൽ, ലതീഷ് എം.കെ സരൺകുമാർ പി.കെ, ഷിനോജ്, എം. ശ്രീശാന്ത് എൻ.കെ. അഭിജിത്ത് പി, അതുൽ ഇവി, ദിനീഷ് പി.കെ മുഹമദ് മഷ്ഹൂർ കെ.എം, കസബ സ്റ്റേഷനിലെ എസ്.ഐമാരായ സജിത്ത്മോൻ, ബെന്നി.എം.ജെ സി.പി.ച്ച മുഹമദ് സക്കറിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.