വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതത്തിലായി കിടപ്പാടം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ കേരള സർക്കാരുമായി കൈകോർത്ത് കെയർ ഫോർ മുംബൈ വീടുകൾ നിർമ്മിച്ചു നൽകും.
നാല് വീടുകൾ നിർമ്മിക്കുന്നതിനായി അഭ്യുദയകാംക്ഷികളുടെ സഹകരണത്തോടെ 80 ലക്ഷം രൂപയാണ് മുംബൈയിലെ സന്നദ്ധ സംഘടനയായ കെയർ ഫോർ മുംബൈ നൽകുന്നത്. ചൂരല്‍മല മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പിന് മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും.
വയനാട്ടിൽ ദുരന്തത്തിന്റെ വ്യാപ്തി അറിഞ്ഞയുടൻ പുനരധിവാസത്തിനായി സർക്കാരുമായി കൈകോർത്ത് വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് അറിയിച്ചിരുന്നുവെന്നും സർക്കാരുമായി നിരവധി ചർച്ചകൾ നടത്തി വന്നെന്നും പ്രസിഡന്റ് എം കെ നവാസ് പറഞ്ഞു. കെയർ 4 മുംബൈയുടെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇതിനകം വ്യവസായികളും വിവിധ സമാജങ്ങളും മുന്നോട്ട് വന്നിട്ടുണ്ടെന്ന് നവാസ് അറിയിച്ചു.
മാർച്ച് 27 ന് വൈകുന്നേരം 4:00 മണിക്ക് വയനാട്ടിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ നടക്കുന്ന വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ സുപ്രധാന നാഴികക്കല്ലായ ശിലാസ്ഥാപന ചടങ്ങിലേക്ക് നിർമ്മാണത്തിൽ പങ്കാളികളാകുന്ന സ്പോൺസർ എന്ന നിലയിൽ കെയർ ഫോർ മുബൈയെയും ക്ഷണിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പ്രിയ എം വർഗീസ് പറഞ്ഞു. പ്രസ്തുത ചടങ്ങിൽ കേരള മുഖ്യമന്ത്രിയെ കൂടാതെ, വിവിധ സംസ്ഥാന മന്ത്രിമാരും കേരള ചീഫ് സെക്രട്ടറിയും ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.
മണ്ണിടിച്ചിൽ ബാധിച്ച വയനാട്ടിലെ ജനങ്ങൾക്ക് ഭവനവും അനുബന്ധ സൗകര്യങ്ങളും നൽകുക എന്നതാണ് ഈ പരിവർത്തന പദ്ധതി ലക്ഷ്യമിടുന്നത്. ഏഴ് സെന്‍റ് വീതം സ്ഥലത്ത് 430 വീടുകൾ നിർമ്മിക്കുന്നതിനൊപ്പം സ്വയംപര്യാപ്തമായ ഒരു ടൗൺഷിപ്പ് സൃഷ്ടിക്കുന്നതിന് ആവശ്യമായ പൊതു കെട്ടിടങ്ങളും സൗകര്യങ്ങളും ഇതിൽ ഉൾപ്പെടും.