തിരുവനന്തപുരം :- സംസ്ഥാനത്തു അടുത്ത അധ്യയന വർഷം മുതൽ ഒന്നാം ക്ളാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ ഒന്നാം ക്ളാസിൽ പ്രവേശം നേടുന്നതിനുള്ള പ്രായം 5 വയസാണ്. എന്നാൽ ആറു വയസിന് ശേഷമാണ് കുട്ടികൾ വിദ്യാഭ്യാസത്തിനായി സജ്ജരാകുന്നതെന്നാണ് ശാസ്ത്രീയമായ പഠനങ്ങൾ പറയുന്നതെന്നും അതുകൊണ്ടു തന്നെ 2026-27 ലേക്കുള്ള ഒന്നാം ക്ളാസ് പ്രവേശന പ്രായത്തിൽ മാറ്റം കൊണ്ടു വരാനുള്ള ആലോചനയിലാണ് സർക്കാരെന്നും മന്ത്രി പറഞ്ഞു.
വികസിതരാജ്യങ്ങളിലെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിനുള്ള പ്രായം ആറ് വയസിനോ അതിന് മുകളിലോ ആണ്. കേരളത്തിൽ കാലങ്ങളായി കുട്ടികളി അഞ്ചാം വയസിൽ ഒന്നാം ക്ലാസിൽ ചേർക്കുന്നതിൽ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിലവിൽ ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികളെ ഒന്നാം ക്ളാസിൽ ചേർക്കുന്നത് ആറ് വയസിന് മുകളിലാണെന്നും ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് കുട്ടികള്‍ക്ക് പരീക്ഷയോ തലവരിപ്പണം വാങ്ങുന്നതോ ശിക്ഷാര്‍ഹമാണെന്നും എന്നാൽ ചില വിദ്യാലയങ്ങള്‍ ഇത് തുടരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചാൽ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിപറഞ്ഞു