തിരുവനന്തപുരം: രാജ്യത്താദ്യമായി വയോജനങ്ങൾക്കായി കമ്മീഷൻ കൊണ്ടു വരുന്ന കേരള സംസ്ഥാന വയോജന കമ്മീഷന്‍ ബില്‍ സംസ്ഥാന നിയമസഭ പാസാക്കി. വയോജന രംഗത്ത് സർക്കാർ മുന്നോട്ടുവച്ച ലക്ഷ്യമാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
പ്രായമായവരുടെ (60 വയസ്സിന് മുകളിലുള്ളവർ) ക്ഷേമം, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനും മൗലികവും നൂതനവുമായ ആശയങ്ങളോ പരിഹാരങ്ങളോ ഉണ്ടാക്കാനുള്ള കഴിവും, സമൂഹത്തിന് ഉപയോഗപ്പെടുത്താനുമായാണ് രാജ്യത്താദ്യമായി കമ്മീഷൻ നിലവിൽ വരുന്നത്.
വയോജനതയുടെ ജീവിത പ്രയാസങ്ങള്‍ സംബന്ധിച്ച വർധിച്ചുവരുന്ന ഉത്കണ്ഠകള്‍ അടിയന്തിരമായി അഭിസംബോധന ചെയ്യാനാണ് ഈ കമ്മീഷൻ.അവഗണനയും ചൂഷണവും അടക്കമുള്ള പ്രശ്നങ്ങൾ വയോജനങ്ങൾ നേരിടുന്നുണ്ട്. വയോജനങ്ങളുടെ പുനരധിവാസം സാധ്യമാക്കാനും അവരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുക, അവകാശ സംരക്ഷണം ഉറപ്പു വരുത്തുന്നതിനുമായാണ് വയോജന കമ്മീഷന്‍ നിലവില്‍ വരുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നൽകാൻ കമ്മീഷന് ചുമതലയുണ്ടാവും.
അര്‍ദ്ധ ജുഡീഷ്യല്‍ അധികാരങ്ങളോടെയാണ് കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നത്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കമ്മീഷന് ചുമതലയുണ്ടാവും. വയോജനങ്ങളുടെ പുനരധിവാസത്തിന് ആവശ്യമുള്ള സഹായങ്ങളും, നിയമസഹായം ലഭ്യമാക്കുന്നതിനും കമ്മീഷന്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കമ്മീഷന്‍റെ ആസ്ഥാനം തിരുവനന്തപുരത്ത് ആയിരിക്കും. വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കമ്മീഷൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സഹായിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ഗണ്യമായി സ്വാധീനിക്കുന്ന ഒന്നായി കമ്മീഷൻ മാറും. വയോജന ക്ഷേമത്തിലും സംരക്ഷണത്തിലും രാജ്യത്ത് ഉയർന്നുനില്‍ക്കുന്ന കേരളത്തെ ഇനിയും കൂടുതല്‍ വയോജന സൗഹൃദ പരമാക്കാനുള്ള സുപ്രധാന തീരുമാനമാണ് നിയമമായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.