പാലക്കാട്: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ എക്സൈസ് ഓഫിസർക്ക് അഞ്ചുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.കൊല്ലം കാരങ്കാട് ചൂരപൊയ്ക സ്വദേശി പൂജതീർഥം ജയപ്രകാശിനെയാണ് (52) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം അധിക തടവ് അനുഭവിക്കണം.
പിഴത്തുക കൂടാതെ ബാലന് അധിക ധനസഹായത്തിനും കോടതി വിധിച്ചിട്ടുണ്ട്. എക്സൈസ് ഓഫിസിന് കീഴിലുള്ള കഞ്ചിക്കോട് യുനൈറ്റഡ് സ്പിരിറ്റ്സില്‍ ജോലി ചെയ്തിരുന്ന ആളാണ് ജയപ്രകാശ്. 2021 ഡിസംബർ മൂന്നിനാണ് 14 വയസ്സുള്ള ബാലനെ ഇയാള്‍ ലൈംഗീകമായി പീഡിപ്പിച്ചത്.
പാലക്കാട് ബസില്‍ യാത്ര ചെയ്തിരുന്ന ബാലനെ പ്രതി ലൈംഗികാതിക്രമത്തിനിരയാക്കുകയായിരുന്നു. അക്രമത്തില്‍
കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നല്‍കിയിരുന്നത്. വാളയാർ സബ് ഇൻസ്പെക്ടറായിരുന്ന ആർ. രാജേഷ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ സുനിത അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ രമിക ഹാജരായി. ലെയ്സൻ ഓഫിസർ എ.എസ്.ഐ സതി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു.