കൊച്ചി : വഖഫ് നിയമഭേദഗതി ബില്ല് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ എംപിമാർ ഭേദഗതിയെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ.
ഭരണഘടന അനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്ന് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ആവശ്യപ്പെട്ടു. കേരളത്തിലെ എംപിമാർക്ക് മുന്നിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
‘മുനമ്പത്തെ ജനങ്ങള്‍ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിക്ക് മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ഉന്നയിക്കപ്പെട്ട അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യണം.
മുനമ്പത്തെ ജനത്തിന് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ പ്രസ്തുത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ എതിര്‍ വാദം ഉന്നയിക്കത്തക്കവിധം വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം’ – കെസിബിസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ മുനമ്പത്ത് നടത്തി വരുന്ന സമരത്തിന് വിവിധ ക്രിസ്തീയ സഭകളും, എസ്.എൻ.ഡി.പി, എൻ. എസ്. എസ് തുടങ്ങിയ സമുദായ സംഘടകളും പിന്തുണ നൽകി വരുന്നു.