നെടിയിരുപ്പിലെ വീട്ടില്‍നിന്ന് അരക്കോടി രൂപയുടെ 1.665 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ കൊണ്ടോട്ടി നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ ആഷിഖിന്റെ (27) അറസ്റ്റ് രേഖപ്പെടുത്തി.
കരിപ്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അബ്ബാസലിയുടെ നേതൃത്വത്തിലുള്ള സംഘം, പ്രതി റിമാന്‍ഡില്‍ കഴിയുന്ന മട്ടാഞ്ചേരി സബ് ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചിയിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇയാള്‍ സബ് ജയിലില്‍ കഴിയുന്നത്. ഇയാളെ ബുധനാഴ്ച മഞ്ചേരി എന്‍.ഡി.പി.എസ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണസംഘം അറിയിച്ചു. കൊച്ചിയിലെ വിവിധ ഭാഗങ്ങളിലേക്ക് ഒമാനില്‍നിന്ന് എം.ഡി.എം.എ എത്തിച്ചതിന് മട്ടാഞ്ചേരി പൊലീസ് മാര്‍ച്ച് ഏഴിനാണ് ആഷിഖിനെ അറസ്റ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് മാര്‍ച്ച് 10ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘവും കരിപ്പൂര്‍ പൊലീസും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വന്‍ എം.ഡി.എം.എ ശേഖരം കണ്ടെടുത്തു.
മട്ടാഞ്ചേരിയിലെ കേസുകള്‍ക്കു പുറമെ മറ്റു സ്റ്റേഷനുകളിലും മയക്കുമരുന്ന് കേസുകളില്‍ ആഷിഖിന്റെ പങ്ക് തിരിച്ചറിഞ്ഞ് പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഒമാനില്‍നിന്ന് ആഷിഖിനുവേണ്ടിതന്നെയാണോ എയര്‍ കാര്‍ഗോയില്‍ എം.ഡി.എം.എ അടങ്ങിയ പാർസല്‍ എത്തിയതെന്നും നേരത്തേ ഇയാള്‍ നടത്തിയ മയക്കുമരുന്ന് കടത്തിന്റെ വിവരങ്ങളുമെല്ലാം പൊലീസ് അന്വേഷിച്ചിരുന്നു. അഞ്ചു വര്‍ഷമായി ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് വാടകക്കെടുത്ത് നടത്തുന്ന ആഷിഖ് ഒമാനില്‍നിന്ന് കുറഞ്ഞ വിലക്ക് സംഘടിപ്പിക്കുന്ന എം.ഡി.എം.എ ഭക്ഷ്യവസ്തു പാക്കറ്റുകളിലും ഫ്ലാസ്‌ക്കുകള്‍ക്കുള്ളിലും ഒളിപ്പിച്ച് വിമാനത്താവളങ്ങള്‍ വഴി അധികൃതരുടെ കണ്ണുവെട്ടിച്ചാണ് കടത്തിയിരുന്നത്.
ഇയാളുടെ വിദേശ ബന്ധങ്ങള്‍ സംബന്ധിച്ച് ചോദ്യംചെയ്യലില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വിദേശത്തുപോയി ചുരുങ്ങിയ കാലയളവില്‍ വൻ സമ്ബാദ്യമുണ്ടാക്കിയ ആഷിഖ് സംസ്ഥാനത്തെ ലഹരിമാഫിയയുടെ മുഖ്യ കണ്ണികളിലൊരാളാണെന്ന് കൊച്ചിയില്‍ നടന്ന മയക്കുമരുന്നുവേട്ടക്കിടെതന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
വിവിധ ജില്ലകളില്‍ ഇയാളുമായി ബന്ധമുള്ളവരെ നിരീക്ഷിച്ചുവരുകയാണ്. ആഷിഖ് നാട്ടിലുള്ളപ്പോള്‍ ചെന്നൈ വഴി ഒമാനില്‍നിന്ന് എയര്‍ കാര്‍ഗോയില്‍ പാര്‍സല്‍ അയച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തേണ്ടതും പ്രധാനമാണ്.