തിരുവനന്തപുരം: സ്കൂളിൽ വച്ച് ഉണ്ടായ തർക്കത്തിന്‍റെ പേരിൽ പിടിഎ പ്രസിഡൻ്റും മക്കളും സ്കൂളിന് പുറത്ത് വച്ച് വിദ്യാർത്ഥിയെ മടൽ കൊണ്ട് മർദ്ദിച്ചതായി പരാതി. തൊളിക്കോട് പൂച്ചടിക്കാടിൽ അൻസിൽ (16) നാണ് മർദ്ദനമേറ്റത്. ശനിയാഴ്ച്ച തൊളിക്കോട് ഗവ ഹയർസെക്കൻ്ററി സ്കൂളിൻ്റെ മുൻവശത്ത് വച്ചാണ് മർദ്ദനമുണ്ടായത്.
സ്കൂളിലെ പ്ലസ് വൺ പത്താം ക്ലാസ് വിദ്യാർത്ഥികൾ തമ്മിൽ നേരത്തെ തർക്കം ഉണ്ടായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം 6 മണിയോടെ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അൻസിലിനെ, സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഫാരിസും, സഹോദരൻ പ്ലസ് ടു വിദ്യാർത്ഥിയായ ആസിഫും സുഹൃത്തുക്കളും ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. പിന്നാലെ ഫാരിസിന്‍റെ പിതാവായ ഷംനാദ് മടൽ കൊണ്ട് അൻസിലിനെ മർദ്ദിച്ചു എന്നാണ് പരാതി.
അൻസിൽ വിതുര ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഫാരിസും ഷംനാദും അൻസിലും തമ്മിൽ സ്കൂളിൽ വച്ച് നേരത്തെയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഫാരിസും അൻസിലിന് എതിരെ പരാതി നൽകി. അൻസിൽ റാഗിംങ് ചെയ്തു എന്നാണ് ഫാരിസ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ഇരുവരുടെയും പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.