റീല്‍സിനെചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍.
കുന്നംകുളം പെരുമ്ബിലാവ് മുല്ലപ്പിള്ളി കുന്നില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. പെരുമ്ബിലാവ് ആള്‍ത്തറ സ്വദേശികളായ മണ്ടുമ്ബാല്‍ 28 കാരനായ ലിഷോയി, തായ് വളപ്പില്‍ 30 കാരനായ നിഖില്‍ എന്നിവരാണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്.
സംഭവത്തില്‍ മറ്റൊരു പ്രതി ചങ്ങരംകുളം സ്വദേശി കറുപ്പം വീട്ടില്‍ ബാദുഷ വെട്ടേറ്റ് പരിക്കുകളുടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തില്‍ കൂടുതല്‍ പേരുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടവല്ലൂർ സ്വദേശിയും മരത്തംകോട് താമസിക്കുന്ന കൂത്തൻ എന്നറിയപ്പെടുന്ന 27 കാരനായ അക്ഷയിനെയാണ് പ്രതികള്‍ സംഘം ചേർന്ന് വെട്ടി കൊലപ്പെടുത്തിയത്.
അറസ്റ്റിലായവരും മരിച്ച അക്ഷയും സുഹൃത്തുക്കളായിരുന്നു. പല തരത്തിലുള്ള അടിപിടി കേസുകളിലും ഇവരെല്ലാം പ്രതികളാണ്. ഇവർ ഇടക്കിടെ കമ്ബനി കൂടാറുണ്ട്. കേസില്‍ അറസ്റ്റിലായവരില്‍ ചിലർ അവരുടെ മറ്റ് ചില സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമില്‍ റില്‍സ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച അക്ഷയ് യോട് ശത്രുതയുള്ളവർ ഈ റീല്‍സിലുള്ളത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണമായത്.
രാത്രി എട്ടരയോടെയാണ് ബൈക്കില്‍ അക്ഷയ്, ഭാര്യ നന്ദനനെയും കൂട്ടി ലിഷോയുടെ വീട്ടിലെത്തിയത്. ലിഷോയിയുടെ സുഹൃത്തുക്കളും അവിടെയുണ്ടായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവില്‍ അക്ഷയ്, ലിഷോയുടെ വീടിനു മുൻപില്‍ നിർത്തിയിട്ട കാറ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തല്ലിത്തകർത്തു. തുടർന്നുള്ള തർക്കത്തിനിടെ അക്ഷയുമായി പ്രതികള്‍ സംഘർഷത്തിലേർപ്പെട്ടു.
മാരകായുധങ്ങള്‍ കൊണ്ട് പരസ്പരം ഏറ്റുമുട്ടി. ഇതിനിടെയാണ് ഒറ്റപ്പെട്ടു പോയ അക്ഷയെ സംഘം വെട്ടി കൊലപ്പെടുത്തിയതെന്നാണ് മൊഴികളില്‍ പറയുന്നത്. പരസ്പരമുള്ള ഏറ്റുമുട്ടലില്‍ ബാദുഷക്കും വെട്ടേറ്റു. പരിക്കേറ്റ അക്ഷയെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ് അടുത്തയിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.