തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് വാഹന പരിശോധന നടത്താൻ വാഹനമില്ല. തിരൂരങ്ങാടി സബ് ആർടി ഓഫീസില്‍ വാഹനം ഇല്ലാതെയായിട്ട് രണ്ടാഴ്ച കഴിഞ്ഞു.15 വർഷം കഴിഞ്ഞ സർക്കാർ വാഹനങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സബ് ആർ ടി ഓഫീസിലെ വാഹനം ഒഴിവാക്കിയത്.
തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പിന് സ്വന്തമായി ഉണ്ടായിരുന്ന വാഹനം കട്ടപ്പുറത്തായി. ടാക്സ് ഇനത്തിലും മറ്റുമായി അധിക വരുമാനമുള്ള മലപ്പുറം ജില്ലയില്‍ ഏറ്റവും തിരക്കുള്ള ഓഫീസുകളില്‍ ഒന്നാണ് തിരൂരങ്ങാടി സബ് ആർ ടി ഓഫീസ്. വാഹനമില്ലാതായതോടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ഏറെ ദുരിതത്തിലാണ്.
സ്വന്തമായി വാഹനമില്ലാത്തതുമൂലം ഡ്രൈവിംഗ് ടെസ്റ്റ് സ്ഥലത്തോ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഗ്രൗണ്ടിലോ എത്താൻ ഉദ്യോഗസ്ഥർ ഏറെ പ്രയാസപ്പെടുകയാണ്. കൂടാതെ അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ അതത് പൊലീസ് സ്റ്റേഷനുകളിലെത്തി പരിശോധിക്കാനും കൃത്യസമയത്ത് ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാൻ സാധിക്കുന്നില്ല. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ആഘോഷവേളകള്‍ അടുത്ത് വരുന്ന സാഹചര്യത്തില്‍ നിരത്തുകള്‍ അപകടരഹിതമാക്കാൻ വാഹന പരിശോധന കർശനമാക്കാനും ഉദ്യോഗസ്ഥർക്ക് വാഹനമില്ലാത്ത അവസ്ഥയാണ്. അടിയന്തരമായി വാഹനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.പി ഇസ്മായില്‍ മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.