മലപ്പുറം: പട്ടാപ്പകൽ അങ്കണവാടി വരെ കാട്ടാന എത്തിയതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ പോലും ഭയപ്പെടുകയാണ് മലപ്പുറം പോത്തുകല്ലിലെ അപ്പൻ കാപ്പ് നഗർ നിവാസികൾ. നിരന്തരമായി പരാതിപ്പെട്ടിട്ടും സുരക്ഷാ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നാണ് പരാതി. ഈയിടെയായി രാപകൽ വ്യത്യാസമില്ലാതെ സ്ഥിരമായി ആനകൾ എത്തുന്നു. ഉൾക്കാട്ടിലേക്ക് മടങ്ങാതെ ആനകൾ പലപ്പോഴും സ്ഥലത്ത് തന്നെ തമ്പടിക്കുകയാണ്.
അങ്കണവാടിക്കടുത്തേക്ക് എത്തിയ കാട്ടാനയുടെ മുന്നിൽ നിന്ന് തലനാരിഴയ്ക്കാണ് കുരുന്നുകൾ രക്ഷപ്പെട്ടത്. ഇതോടെ കുട്ടികളെ വീടിനു പുറത്തേക്ക് വിടാൻ ഭയപ്പെടുകയാണ് അമ്മമാർ. നഗറിലെ വീടുകൾ പലതും ശോചനീയാവസ്ഥയിലാണ്. അടച്ചുറപ്പില്ലാത്ത വീടുകളിൽ ജീവൻ കയ്യിൽ പിടിച്ച് കഴിഞ്ഞ് കൂടുകയാണിവർ.