തിരുവനന്തപുരം:കടയ്ക്കൽ ക്ഷേത്രോത്സവത്തിന് വിപ്ലവഗാനം പാടിയത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിച്ചാൽ ആർക്കെതിരായാലും നടപടിയുണ്ടാകും.
ദേവസ്വത്തിന് രാഷ്ട്രീയമില്ല.കോടതിയിലും സർക്കാർ വ്യക്തമായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആരു തെറ്റ് ചെയ്താലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 19ന് ചേരുന്ന ദേവസ്വം ബോർഡ് യോഗം അജണ്ട വച്ച് ചർച്ച ചെയ്യും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടിക്ക് എതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്.
കടയ്ക്കല്‍ തിരുവാതിരയുടെ ഒന്‍പതാം ഉത്സവദിനമായ മാര്‍ച്ച് 10ന് ദേവീ ക്ഷേത്ര ആഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷി അവതരിപ്പിച്ച സംഗീത പരിപാടി. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്ഐയുടെ കൊടിയും സിപിഎമ്മിന്‍റെ ചിഹ്നവുമുണ്ടായിരുന്നു.
നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്നാണ് വിമര്‍ശനം. സമൂഹ മാധ്യമത്തിൽ ബിജെപി അനുകൂല പേജുകളില്‍ പ്രതിഷേധം ശക്തം. വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.വ്യാപാരി വ്യവസായി സമിതിയാണ് സംഗീത പരിപാടി വഴിപാടായി സമര്‍പ്പിച്ചത്.
പരിപാടിയില്‍ രാഷ്ട്രീയം കലര്‍ത്തിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രതികരിച്ചു.രാഷ്ട്രീയ പ്രചാരണത്തിന് ക്ഷേത്രങ്ങളെ വേദിയാക്കരുതെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം കടയ്ക്കല്‍ ക്ഷേത്ര പരിസരത്തു നടത്താന്‍ നിശ്ചയിച്ച മുഖ്യമന്ത്രിയുടെ നവകേരള സദസ് മുന്‍പ് മാറ്റേണ്ടി വന്നിരുന്നു