63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയുടെ ഭാഗമായി വയനാട് വെള്ളാർമല ജിഎച്ച്എസ്എസിലെ കുട്ടികൾ സംഘനൃത്തം അവതരിപ്പിക്കും.
25 വേദികളിലായി 249 ഇനങ്ങളിൽ 15,000 ത്തോളം കലാപ്രതിഭകളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. പ്രധാന വേദിയായ സെന്‍ട്രൽ സ്റ്റേഡിത്തിന് നേരത്തെ ഭാരതപ്പുഴ എന്നായിരുന്നു പേരിട്ടിരുന്നതെങ്കിലും അന്തരിച്ച എം.ടി. വാസുദേവൻ നായരോടുള്ള ആദര സൂചകമായി ‘എംടി നിള’ എന്നാക്കി പേര് പിന്നീട് പുനർനാമകരണം ചെയ്തിട്ടുണ്ട്.
ഓരോ വേദിയിലേക്കും വേഗത്തിൽ എത്താൻ സഹായിക്കുന്നതിനായി ക്യൂആർ കോഡ് സംവിധാനം ഇത്തവണ ഏർപ്പെടുത്തിയിട്ടുണ്ട്.
വേദികളിലെല്ലാം ഡോക്ടർമാരുടെ സേവനവും, ആംബുലൻസും ഒരുക്കിയിട്ടുണ്ട്. മത്സര ഫലങ്ങൾ വേദികൾക്കരികിൽ ഡിജിറ്റൽ സൗകര്യത്തോടെ പ്രദർശിപ്പിക്കും. മത്സരങ്ങൾ കാണുന്നതിനും മത്സര പുരോഗതി തത്സമയം അറിയുന്നതിനും ‘കൈറ്റ് ഉത്സവം’ എന്ന പേരിൽ മൊബൈൽ ആപ്പ് തയാറാക്കിയിട്ടുണ്ട്.
കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങൾകൂടി മത്സര ഇനങ്ങളാകും. മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം എന്നീ 5 അഞ്ച് ഗോത്ര നൃത്തരൂപങ്ങൾ ആണ് വേദിയിൽ എത്തുക. കൂടാതെ സംസ്കൃതോത്സവവും അറബിക് കലോത്സവം ഇതിനൊപ്പം നടക്കും.