Tuesday, September 24, 2024
Homeഅമേരിക്കലോകം പോയ വാരം (സ്റ്റെഫി ദ്വിപിൻ)

ലോകം പോയ വാരം (സ്റ്റെഫി ദ്വിപിൻ)

സ്റ്റെഫി ദ്വിപിൻ

1. വിയറ്റ്നാം പ്രസിഡന്റ് ടോ ലാമിനെ (67) കമ്യൂണിസ്റ്റ് പാർട്ടി മേധാവിയായി നിയമിച്ചു. 13 വർഷം രാജ്യത്തെ നയിച്ച ഭരണാധികാരിയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ നുയൻ ഫു ട്രോങ് കഴിഞ്ഞ മാസം 19ന് അന്തരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം.‌ പാർട്ടി നിയമം ലംഘിച്ചതിന്റെ പേരിൽ പ്രസിഡന്റ് വോ വാൻ തുവോങ് രാജിവച്ച ഒഴിവിൽ, പൊലീസ് മന്ത്രിയായിരുന്ന ടോ ലാമിനെ കഴിഞ്ഞ മേയിൽ പാർട്ടി പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. നുയൻ ഫു ട്രോങ്ങിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 18 മുതൽ താൽക്കാലികമായി പാർട്ടി ജനറൽ സെക്രട്ടറിയുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തു. അഴിമതിക്കെതിരായ പ്രചാരണം ശക്തമായി തുടരുമെന്നു ലാം വാർത്താ സമ്മേളനത്തിൽ പറഞ്ഞു

2. ഗാസാ നഗരത്തിലെ ഷെയ്ഖ് റദ്‍വാൻ ഭാഗത്ത് അഭയാർഥികളെ താമസിപ്പിച്ചിരുന്ന സ്കൂളിനു നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 15 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഹമാസിന്റെ കമാൻഡ് സെന്ററായി പ്രവർത്തിച്ചിരുന്ന സ്കൂളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. റഫയിലെ ഒരു വീടിനു നേരെ നടന്ന ആക്രമണത്തിൽ അവിടെയുണ്ടായിരുന്ന 6 പേരും കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 2 ആക്രമണങ്ങളിൽ ഹമാസിന്റെ ഒരു കമാൻഡർ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. തുൽക്രം പട്ടണത്തിൽ ഹമാസ് പ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തിലാണ് പ്രാദേശിക കമാൻഡർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടത്. മറ്റൊരു ആക്രമണത്തിൽ 4 ഇസ്‍ലാമിക് ജിഹാദ് പ്രവർത്തകരും കൊല്ലപ്പെട്ടു.

വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഇതേസമയം, മധ്യപൂർവദേശത്തെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ യുദ്ധവിമാനങ്ങളും ഒരു വിമാനവാഹിനിക്കപ്പലും അയയ്ക്കുമെന്ന് യുഎസ് അറിയിച്ചു.

ഹമാസ് മേധാവി ഹനിയയെ വധിച്ചത് ഗാസയിലെ വെടിനിർത്തൽ ശ്രമങ്ങൾക്ക് തടസ്സമായെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബന്യാമിൻ നെതന്യാഹുവിനെ അറിയിച്ചതിനു തൊട്ടു പിന്നാലെയാണ് യുഎസിന്റെ തീരുമാനം.

3. ഇറാൻ–ഇസ്രയേൽ സംഘർഷം യുദ്ധത്തിലെത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നതിനാൽ പൗരൻമാരോട് ലബനൻ വിടാൻ യുഎസ് അടക്കമുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി. ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗപ്പെടുത്തി എത്രയും വേഗം ലബനനിൽനിന്ന് മാറാനാണ് നിർദേശം. ഹമാസ് മേധാവി ഇസ്മായിൽ ഹനിയ ടെഹ്റാനിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാഹചര്യം ഉണ്ടായത്. ആക്രമണം നടത്തിയത് ഇസ്രയേലാണെന്നു ഹമാസും ഇറാനും ആരോപിക്കുന്നു. വധത്തിനു പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാൻ ഉടൻ ആക്രമണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുത്തു മണിക്കൂറുകൾക്കകമാണ് ഇസ്മായിൽ ഹനിയ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഹമാസ് സൈനിക മേധാവി മുഹമ്മദ് ദായിഫിനെയും വധിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ഇറാൻ പിന്തുണയ്ക്കുന്ന ലബനനിലെ ഹിസ്ബുല്ല സംഘടന തിരിച്ചടിക്കുമെന്നാണ് യുഎസ് അടക്കമുള്ള രാജ്യങ്ങൾ വിലയിരുത്തുന്നത്. ഹിസ്ബുല്ലയുടെ ആക്രമണം ഉണ്ടായാൽ ഇസ്രയേൽ കനത്ത രീതിയിൽ തിരിച്ചടിക്കുമെന്നും വിലയിരുത്തലുണ്ട്. സംഘർഷം ലഘൂകരിക്കാനുള്ള ചർച്ചകൾ യുഎസിന്റെ നേതൃത്വത്തിൽ നടക്കുന്നു. യുഎസ്, യുകെ, സ്വീഡൻ, ഫ്രാൻസ്, കാനഡ, ജോർദൻ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരോട് ലബനൻ വിടാൻ നിർദേശിച്ചു. ബെയ്റൂട്ടിൽനിന്നുള്ള നിരവധി വിമാനങ്ങൾ യാത്ര റദ്ദാക്കി. ഹിസ്ബുല്ല വടക്കൻ ഇസ്രയേലിൽ നിരവധി റോക്കറ്റ് ആക്രമണങ്ങൾ ഇന്നു പുലർച്ചെ നടത്തി. പെന്റഗൺ കൂടുതൽ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചു. യുകെയും കൂടുതൽ‌ സൈനികരെ പ്രദേശത്ത് വിന്യസിച്ചു.

4. പാരിസ് ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ വിവാദമായ ‘ഒടുവിലത്തെ തിരുവത്താഴം’ അനുകരണത്തിന് ‌വത്തിക്കാന്റെ വിമർശനം. ശനിയാഴ്ച വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിലാണു കഴി​​ഞ്ഞ മാസം 26ന് അരങ്ങേറിയ സ്കിറ്റിനെ വത്തിക്കാൻ വിമർശിച്ചത്. ഒളിംപിക്സ് ഉദ്ഘാടനച്ചടങ്ങിലെ ചില ഭാഗങ്ങൾ വിഷമമുണ്ടാക്കി. മറ്റുള്ളവർക്ക് അനാദരമാകുന്നതിലേക്ക് ആശയാവിഷ്കാര സ്വാതന്ത്ര്യം അതിരുകടക്കരുത്. ലോകം ഒരുമിക്കുന്ന ഇത്തരം വേദികളിൽ ആരുടെയും മതവിശ്വാസങ്ങളെ പരോക്ഷമായിപ്പോലും പരിഹസിക്കാൻ പാടില്ല. ക്രിസ്ത്യാനികളുടെയും മറ്റു മതവിശ്വാസികളുടെയും വികാരം വ്രണപ്പെടുത്തുന്ന സമീപകാല സംഭവങ്ങൾക്കെതിരെയുള്ള പ്രതിഷേധശബ്ദങ്ങൾക്കൊപ്പം വത്തിക്കാനും ചേരുകയാണെന്നും പത്രക്കുറിപ്പിൽ അറിയിച്ചു. സ്കിറ്റ് വിവാദമായതിനു പിന്നാലെ ഒളിംപിക്സ് അധികൃതർ മാപ്പുപറഞ്ഞിരുന്നു. ഡാവിഞ്ചിയുടെ ‘ദ് ലാസ്റ്റ് സപ്പർ’ പെയ്ന്റിങ് ആധാരമാക്കിയല്ല സ്കിറ്റ് തയാറാക്കിയതെന്നും ഒളിംപസ് പർവതത്തിലെ ദേവഗണങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു വിരുന്നാണ് പ്രചോദനമെന്നും പരിപാടിയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ പിന്നീടു വിശദീകരിച്ചു.

5. റഷ്യയുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന യുക്രെയ്ന് കൂടുതൽ ആധുധങ്ങൾ നൽകി യുഎസ്. എഫ് 16 വിമാനങ്ങൾ യുക്രെയ്ൻ ഉപയോഗിച്ചു തുടങ്ങിയതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. റഷ്യയുമായി യുദ്ധം ആരംഭിച്ച് 29 മാസങ്ങൾ പിന്നിടുമ്പോഴാണ് അത്യാധുനിക വിമാനം യുഎസ് കൈമാറുന്നത്. എഫ് 16 വിമാനം ഏറെനാളായുള്ള യുക്രെയ്ന്റെ ആവശ്യമായിരുന്നു. ‘‘എഫ് 16 വിമാനങ്ങൾ യുക്രെയ്നിലെത്തി. ഞങ്ങൾ രാജ്യത്തിനുവേണ്ടി അത് ഉപയോഗിച്ചു തുടങ്ങി’’–വൊളോഡിമിർ സെലൻസ്കി ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിമാനം ലഭിക്കാൻ സഹായിച്ച സഖ്യകക്ഷികളോട് സെലൻസ്കി നന്ദി അറിയിച്ചു. എത്ര വിമാനങ്ങളാണ് യുക്രെയ്ന് ലഭിച്ചതെന്ന് വ്യക്തമല്ല. റഷ്യയെ നേരിടാൻ ശക്തമായ ആയുധങ്ങൾ നൽകണമെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളോട് െസലൻസ്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കൂടുതൽ എഫ് 16 വിമാനങ്ങൾ ലഭിക്കുമെന്നാണ് യുക്രെയ്ന്റെ പ്രതീക്ഷ. പൈലറ്റുമാരുടെ പരിശീലനം ആരംഭിച്ചു. സോവിയറ്റ് യൂണിയൻ കാലത്തെ പഴകിയ വിമാനങ്ങളാണ് യുക്രെയ്ന് ഉണ്ടായിരുന്നത്.

6. നൊബേൽ ജേതാവായ ചൈനീസ്– അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ സങ് ഡൗ ലീ (97) അന്തരിച്ചു. 1957 ൽ 31– ാം വയസ്സിൽ ചെൻ-നിങ് യാങ്ങിനൊപ്പം നൊബേൽ പങ്കിടുമ്പോൾ ആ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ശാസ്ത്രജ്ഞനായിരുന്നു. കണിക ഊർജതന്ത്രത്തെക്കുറിച്ചുള്ള പഠനത്തിൽ മുൻനിരക്കാരനായ അദ്ദേഹത്തെ ‘അണുബോംബിന്റെ പിതാവ്’ എന്നറിയപ്പെടുന്ന റോബർട്ട് ഓപൻഹൈമർ അക്കാലത്തെ ഏറ്റവും പ്രതിഭാശാലിയായ ഭൗതികശാസ്ത്രജ്ഞനെന്നു വിശേഷിപ്പിച്ചിരുന്നു. 1926 ൽ ചൈനയിലെ ഷാങ്ഹായിയിൽ ജനിച്ച സങ് ഡൗ ലീ യുഎസിലെ പഠനത്തിനു ശേഷം നൊബേൽ ജേതാവായ എൻറിക്കോ ഫെർമിയുടെ കീഴിൽ ഷിക്കാഗോ സർവകലാശാലയിൽ ഗവേഷണം നടത്തി. 1953-ൽ കൊളംബിയ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി ചേർന്നു. ക്വാണ്ടം പ്രതിഭാസങ്ങളെ പഠിക്കുന്നതിനുള്ള ‘ലീ മോഡൽ’ വികസിപ്പിച്ച അദ്ദേഹം അടിസ്ഥാന കണങ്ങൾ, സ്റ്റാറ്റിസ്റ്റിക്കൽ മെക്കാനിക്സ്, ജ്യോതിശാസ്ത്രം, ഫീൽഡ് തിയറി എന്നിവയിൽ നടത്തിയ ഗവേഷണങ്ങൾ ശ്രദ്ധനേടി.

7. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ച് രാജ്യം വിട്ടു. ഇതോടെ അവരുടെ രാഷ്ട്രീയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റ് മുഹമ്മദ് ശഹാബുദ്ദീന്‍ ഉത്തരവിട്ടു. ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രഡിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐകകണ്ഠ്യേന തീരുമാനിക്കുകയും അടുത്തദിവസം തന്നെ മോചിപ്പിക്കുകയും ചെയ്തു. വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റിലായവരെയും മോചിപ്പിച്ചു. 78 വയസ്സുള്ള ഖാലിദ സിയയെ 2018ലാണ് 17 വർഷത്തെ തടവിനു ശിക്ഷിച്ചത്. ഹസീനയുടെ രാജി തീരുമാനം പ്രഖ്യാപിച്ച സേനാമേധാവി ജനറൽ വഖാറുസ്സമാൻ രാജ്യത്തിന്റെ ക്രമസമാധാനച്ചുമതല സൈന്യം ഏറ്റെടുക്കുകയാണെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ആരംഭിച്ച വിദ്യാർഥിസമരമാണ് കലാപമായി വളർന്നത്. സംവരണം സുപ്രീം കോടതി ഇടപെട്ട് 5% ആയി കുറച്ചതോടെ സംഘർഷത്തിൽ അയവു വന്നിരുന്നെങ്കിലും ഹസീനയുടെ രാജി ആവശ്യപ്പെട്ട് ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ സമരം ശക്തമാകുകയായിരുന്നു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്.

ഇതേസമയം ബംഗ്ലദേശിൽ ഷെയ്ഖ് ഹസീനയുടെ രാജിയെത്തുടർന്ന് രൂപീകരിക്കുന്ന ഇടക്കാല സർക്കാരിനെ നൊബേൽ ജേതാവ് പ്രഫ. മുഹമ്മദ് യൂനുസ് നയിക്കണമെന്ന നിർദേശവുമായി വിവേചനവിരുദ്ധ വിദ്യാർഥി പ്രസ്ഥാനം. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ വിദ്യാർഥി നേതാക്കളായ നാഹിദ് ഇസ്‌ലാം, ആസിഫ് മഹമൂദ്, അബൂബക്കർ മസുംദാർ എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയവരാണ് വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം. ബംഗ്ലദേശ് സർവകലാശാലകളിലെ സർക്കാർവിരുദ്ധ വിദ്യാർഥികളുടെ കൂട്ടായ്മയാണിത്. 24 മണിക്കൂറിനുള്ളിൽ ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും വിദ്യാർഥി പ്രസ്ഥാനം ആവശ്യപ്പെട്ടു. സൈന്യം ഭരണമേറ്റെടുക്കുകയും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് വാക്കുനൽകുകയും ചെയ്തതിനു പിന്നാലെ സർക്കാർ എങ്ങനെയാവണമെന്ന നിർദേശം 24 മണിക്കൂറിനുള്ളിൽ നൽകുമെന്ന് വിദ്യാർഥി നേതാക്കൾ അറിയിച്ചിരുന്നു. ഇതേതുടർന്ന് അടുത്തദിവസം തന്നെ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചു. സമാധാന നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് തന്നെ സർക്കാരിനെ നയിക്കും. ബംഗ്ലദേശിൽ ഗ്രാമീണ ബാങ്ക് സ്ഥാപിച്ച് ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകി രാജ്യപുരോഗതിക്ക് സംഭാവന നൽകിയയാളാണ് മുഹമ്മദ് യൂനുസ്. ഹസീന രാജിവച്ച് രാജ്യംവിട്ടതോടെ ബംഗ്ലദേശിന് രണ്ടാം സ്വാതന്ത്ര്യം ലഭിച്ച പ്രതീതിയാണെന്നായിരുന്നു യൂനുസിന്റെ പ്രതികരണം.

രാജിവച്ചശേഷം അഭയം തേടിയെത്തിയ ഷെയ്ഖ് ഹസീനയും സഹോദരി ഷെയ്ഖ് രഹാനയും ഇന്ത്യയിൽ തുടരുകയാണ്. യുകെ അഭയം നൽകുന്നതുവരെ അവർ ഇന്ത്യയിൽ തുടരും. ബംഗ്ലദേശിലെ കലാപസാഹചര്യം കണക്കിലെടുത്ത് പെട്രാപോളിലെ ഇന്ത്യ–ബംഗ്ലദേശ് അതിർത്തി അടച്ചു. അതിർത്തിക്ക് 500 മീറ്റർ അകലെവച്ച് ആളുകളെ മടക്കി അയയ്ക്കുകയാണ്. അതിർത്തികടന്ന് ബംഗ്ലദേശിലേക്ക് പോയ ഡ്രൈവർമാരെ സൈന്യം തിരിച്ചെത്തിച്ചു. ബംഗ്ലദേശിലേക്കുള്ള എല്ലാ ട്രെയിൻ, ബസ്, വിമാന സർവീസുകളും ഇന്ത്യ നിർത്തിയിരുന്നു.

8. 15 വർഷമായി ഭരണത്തിൽ തുടരുന്ന ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിക്കു കാരണമായ വിദ്യാർഥി പ്രക്ഷോഭം ആരംഭിച്ചിട്ട് ഒരു മാസം മാത്രം. ജൂലൈ 1ന് ആരംഭിച്ച സമരത്തിൽ ആദ്യ മരണം സംഭവിക്കുന്നത് 16 ന് വിദ്യാർഥികളും പൊലീസും തമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ്. ഇതോടെയാണ് പ്രതിഷേധം രാജ്യമെങ്ങും വ്യാപിച്ച പ്രക്ഷോഭമായി മാറിയത്. സുപ്രീം കോടതി ഇടപെടലോടെ അയവു വന്ന സമരം പെട്ടെന്നാണ് രൂപം മാറി ഹസീനയുടെ രാജി ആവശ്യപ്പെട്ടു കലാപമായി മാറിയത്. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു ഈ രണ്ടാംഘട്ടം. ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയ മടക്കമില്ലെന്നും സുരക്ഷയെക്കരുതി കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അവർ രാജ്യം വിട്ടതെന്നും മകനും മുൻ ഉപദേശകനുമായ സാജിദ് വസീദ് ജോയ് ലണ്ടനിൽ പറഞ്ഞു.

1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ ഉണ്ടായിരുന്ന 30% സംവരണം 2018 ൽ എടുത്തു കളഞ്ഞിരുന്നു. ഇതു പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു തുടക്കമിട്ടത്. അവാമി ലീഗ് പ്രവർത്തകരെയും കുടുംബങ്ങളെയും സഹായിക്കാനാണ് ഈ ഉത്തരവെന്നായിരുന്നു സമരം നടത്തുന്ന വിദ്യാർഥികളുടെ ആരോപണം. സുപ്രീം കോടതി വിഷയത്തിൽ ഇടപെടുകയും സംവരണം 5% ആയി കുറയ്ക്കുകയും ചെയ്തെങ്കിലും സമരം അവസാനിച്ചില്ല. വിദ്യാർഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെ ആരംഭിച്ച സമരമാണ് ഹസീനയുടെ രാജിയിലേക്കും പലായനത്തിലേക്കും നയിച്ചത്. ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മയ്ക്കായിരുന്നു നേതൃത്വം. 6 വിദ്യാർഥികളായിരുന്നു ഇതിന്റെ മുൻനിരയിൽ. ദിവസങ്ങളോളം ജയിലിലായിരുന്ന ഇവരെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു സമരത്തിന്റെ പ്രചാരണം. ധാക്ക സർവകലാശാല വിദ്യാർഥിയായ ആസിഫ് മഹ്മൂദ്, നയീദ് ഹസൻ എന്നിവരാണ് പ്രധാന നേതാക്കൾ.

ബംഗ്ലദേശ് സ്വാതന്ത്ര്യത്തിനു ശേഷം 1972 ലാണു രാജ്യത്തിന്റെ സ്ഥാപകനേതാവും ഷെയ്ഖ് ഹസീനയുടെ പിതാവുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സംവരണ സംവിധാനം കൊണ്ടുവരുന്നത്. തുടക്കത്തില്‍ 30% സ്വാതന്ത്ര്യസമര സേനാനികള്‍ക്കും 10% യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കും 40% വിവിധ ജില്ലകള്‍ക്കും എന്നിങ്ങനെയായിരുന്നു സംവരണം. 1976 ല്‍ ജില്ലകള്‍ക്കുള്ള സംവരണം 20% ആക്കി കുറച്ചു. 1985 ല്‍ , യുദ്ധത്തില്‍ ബാധിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള സംവരണം എല്ലാ സ്ത്രീകള്‍ക്കുമാക്കി മാറ്റി. ഗോത്രവര്‍ഗക്കാര്‍ക്ക് 5% സംവരണവും പുതുതായി കൊണ്ടുവന്നു. 1997ല്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള സംവരണത്തിലേക്ക് അവരുടെ മക്കളെയും 2010ല്‍ പേരക്കുട്ടികളെയും ഉള്‍ക്കൊള്ളിക്കാമെന്ന ഉത്തരവു വന്നു. ഭിന്നശേഷിക്കാർക്കുള്ള 1% സംവരണം 2012ലാണു നടപ്പാക്കിയത്. സ്വാതന്ത്ര്യം നേടി അരനൂറ്റാണ്ട് പിന്നിട്ടിട്ടും സ്വാതന്ത്ര്യസമര സേനാനികള്‍ക്കും അവരുടെ കുടുംബത്തിനുമുള്ള സംവരണം തുടരുന്നത് അനീതിയാണെന്നു വിദ്യാര്‍ഥി സമൂഹം പറയുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരില്‍ ഏറിയ പങ്കും ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നതിനാല്‍ സംവരണത്തിന്റെ പ്രധാന ഗുണഭോക്താക്കള്‍ അവാമി ലീഗാണെന്നതാണു വിമര്‍ശനം. ഗോത്രവര്‍ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംവരണം ഒഴികെ മറ്റെല്ലാ സര്‍ക്കാര്‍ ജോലികളിലേക്കും മികവിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തണമെന്നാണു പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ബംഗ്ലദേശിന്റെ ഔദ്യോഗിക സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയില്‍ ഉള്ളത് രണ്ടു ലക്ഷത്തോളം പേരാണ്. ബംഗ്ലദേശിന്റെ ആകെ ജനസംഖ്യ 17 കോടിയും. ഈ കണക്കുപ്രകാരം സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പിന്തുടര്‍ച്ചക്കാരെയും ചേര്‍ത്താലും ജനസംഖ്യയുടെ 1.5% പോലും ഇല്ലാത്ത ചെറിയൊരു വിഭാഗത്തിനായി സര്‍ക്കാര്‍ ജോലിയിലെ 30% മാറ്റിവയ്ക്കുന്നത് ഒട്ടും ആനുപാതികമല്ലെന്നു സംവരണ വിരുദ്ധ വിഭാഗം വാദിക്കുന്നു.

മാത്രമല്ല, സ്വാതന്ത്ര്യസമര സേനാനികളില്‍ മിക്കവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി പിന്നാക്കമല്ല. വീണ്ടും വീണ്ടും അവര്‍ക്കു സംവരണം നല്‍കുന്നത് രാജ്യത്ത് വലിയ അസമത്വമുണ്ടാക്കുമെന്നുമാണു പ്രക്ഷോഭകര്‍ പറയുന്നത്. സംവരണ വിഭാഗത്തിലുള്ളവര്‍ പ്രാഥമിക പരീക്ഷ പോലും പാസാകാത്തതിനാല്‍ ഒട്ടേറെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈ തസ്തികകളിലേക്കു 1997 മുതല്‍ 2010 വരെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തില്‍നിന്നു താല്‍കാലിക നിയമനം നടത്തിയെങ്കിലും സംവരണേതര വിഭാഗത്തില്‍നിന്നു നിയമനം നടത്തേണ്ടതില്ലെന്നു 2010ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ താല്‍ക്കാലിക ജോലിയിലേക്കു പോലും ജനറല്‍ വിഭാഗത്തിനു പ്രവേശനമില്ലാതായി.

‘ആരാണ് ഞാന്‍, ആരാണ് നീ… റസാക്കര്‍, റസാക്കര്‍’ എന്നതായിരുന്നു സംവരണ-സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വിദ്യാര്‍ഥികള്‍ മുഴക്കിയിരുന്ന പ്രധാന മുദ്രാവാക്യം. ജൂലൈ 14ന് ഷെയ്ഖ് ഹസീന ആദ്യഘട്ട സമരത്തിലെ പ്രക്ഷോഭകര്‍ക്കു നേരെ നടത്തിയ പരാമര്‍ശമാണ് ഈ മുദ്രാവാക്യത്തിലേക്കും പ്രക്ഷോഭം ആളിപ്പടരുന്നതിലേക്കും നയിച്ചത്. ‘‘സ്വാതന്ത്ര്യസമര സേനാനികളുടെ മക്കള്‍ക്കല്ലാതെ റസാക്കര്‍മാരുടെ പിന്മുറക്കാര്‍ക്കാണോ സംവരണം നല്‍കേണ്ടത്?’’ എന്നതായിരുന്നു ഹസീനയുടെ ചോദ്യം. ഇതു പ്രക്ഷോഭകരെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു. സ്വാതന്ത്ര്യസമരത്തില്‍ പാക്കിസ്ഥാന്‍ പട്ടാളത്തിനൊപ്പം ചേര്‍ന്ന് ബംഗ്ലദേശുകാരെ ഒറ്റുകൊടുത്ത മൂന്നു തദ്ദേശ വിഭാഗങ്ങളിലൊന്നാണ് റസാക്കര്‍. അല്‍ ബാദര്‍, അല്‍ ഷാം എന്നീ സംഘങ്ങളാണു മറ്റു രണ്ടു വിഭാഗങ്ങള്‍. രാജ്യദ്രോഹികളായ റസാക്കര്‍ എന്നത് ബംഗ്ലദേശ് ജനത അധിക്ഷേപമായാണു കണക്കാക്കുന്നത്. 2019ലെ പട്ടികപ്രകാരം 10,789 പേരെ ബംഗ്ലദേശ് റസാക്കര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ നല്ല ഭാവിക്കായി പൊരുതുന്ന പ്രക്ഷോഭകരെ രാജ്യദ്രോഹികളെന്ന് ഹസീന വിളിച്ചുവെന്നായിരുന്നു സമരക്കാരുടെ ആരോപണം. ‘വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനം’ എന്ന കൂട്ടായ്മ ആരംഭിച്ച നിസ്സഹകരണ സമരം സർക്കാർ നിയമനങ്ങളിൽ സുതാര്യത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. ഹസീന രാജിവയ്ക്കുന്നതുവരെ രാജ്യത്ത് ആരും നികുതി നൽകരുതെന്നും വൈദ്യുതി, ജല ബില്ലുകൾ തുടങ്ങിയവ അടയ്ക്കരുതെന്നും സമരക്കാർ ആഹ്വാനം ചെയ്തു. പ്രക്ഷോഭകരെ ഹസീന ശനിയാഴ്ച ചർച്ചയ്ക്ക് വിളിച്ചെങ്കിലും അവർ തള്ളിക്കളഞ്ഞു. ഹസീന രാജിവച്ച് പകരം എല്ലാവർക്കും സ്വീകാര്യനായ നേതാവ് ഭരണമേറ്റെടുക്കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ആവശ്യം. ഇതോടെ രണ്ടാംഘട്ടത്തിലും പ്രക്ഷോഭകർക്കുനേരെ ഹസീന കടുത്ത പരാമർശങ്ങൾ നടത്തി. സമരം ചെയ്യുന്നത് വിദ്യാർഥികളല്ല ഭീകരരാണെന്നായിരുന്നു ഇത്തവണത്തെ അവഹേളനം. എന്തുവന്നാലും പ്രക്ഷോഭത്തെ അടിച്ചമർത്തുമെന്ന് പ്രഖ്യാപിച്ച ഷെയ്ഖ് ഹസീന രാജ്യത്ത് കർഫ്യൂവും ഇന്റർനെറ്റ് വിലക്കും ഏർപ്പെടുത്തി. അതിനൊപ്പം, രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഭീകരരെ ജനങ്ങൾ അടിച്ചമർത്തണമെന്ന കടുത്ത പ്രയോഗംകൂടി ഹസീന നടത്തിക്കളഞ്ഞു. ഇതിനൊപ്പം, സമരക്കാരെ നേരിടാൻ സൈന്യത്തിനും പൊലീസിനുമൊപ്പം ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ പ്രവർത്തകരും തെരുവിലിറങ്ങി. ഇതുകൂടിയായതോടെ ഞായറാഴ്ച സർക്കാർവിരുദ്ധ പ്രക്ഷോഭം ധാക്കയിൽ അണപൊട്ടിയ നിലയിലായി. പ്രക്ഷോഭം ശക്തിപ്പെട്ടതോെടെ പ്രതിരോധത്തിലായ ഹസീന രാജ്യം വിടാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

9. പലസ്തീൻ സംഘടനയായ ഹമാസിന്റെ മേധാവിയായി ഗാസയിൽനിന്നുള്ള യഹ്യ സിൻവറിനെ പ്രഖ്യാപിച്ചു. മേധാവിയായിരുന്ന ഇസ്മായിൽ ഹനിയയെ ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽവച്ച് ഇസ്രയേൽ കൊലപ്പെടുത്തിയതിനെത്തുടർന്നാണു തീരുമാനം. ഇസ്രയേൽ–ഹമാസ് യുദ്ധത്തിനു കാരണമായ, 2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനാണ് സിൻവർ. ഹമാസിന്റെ സൈനികവിഭാഗമായ ഇസ്സദ്ദീൻ അൽ ഖസം തലവനായിരുന്ന 61കാരനായ സിൻവർ 23 വർഷം ഇസ്രയേലിൽ ജയിലിലായിരുന്നു. 2011ൽ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്–ഇസ്രയേലി സൈനികൻ ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിനു പകരമായി സിൻവറിനെ വിട്ടയയ്ക്കുകയായിരുന്നു.

10. ബ്രിട്ടനിൽ ഒരാഴ്ചയായിട്ടും ശമനമില്ലാതെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം. ഈ സാഹചര്യത്തിൽ ലണ്ടനിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷൻ ഇന്ത്യക്കാർക്കായി സുരക്ഷാ മാർഗനിർദേശം പുറപ്പെടുവിച്ചു. ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പുലർത്തണമെന്നും തദ്ദേശീയ വാർത്തകളും മാർഗനിർദേശങ്ങളും ശ്രദ്ധിക്കണമെന്നും നിർദേശത്തിലുണ്ട്. ബ്രിട്ടനിലെ സൗത്ത് പോർട്ടിൽ 3 പെൺകുട്ടികളെ കൗമാരക്കാരൻ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് വൻ പ്രക്ഷോഭത്തിനു വഴിവച്ചത്. അക്രമി അഭയാർഥികളിലൊരാളാണെന്ന വസ്തുതാവിരുദ്ധമായ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് പ്രക്ഷോഭം ആളിക്കത്തിച്ചു. ബർമിങ്ങാമിലും പ്ലിമത്തിലും അക്രമമുണ്ടായി. വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. നാനൂറോളം പ്രക്ഷോഭകാരികൾ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ അറസ്റ്റിലാകുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകളുടെ ശേഷി കൂട്ടാനുള്ള നടപടി ഊർജിതമാക്കി. ബ്രിട്ടനിലെമ്പാടും 30 റാലികൾ പ്രക്ഷോഭകർ സംഘടിപ്പിച്ചു. പൊലീസ് നിരീക്ഷണം ശക്തമാക്കി. സൈനികർ ഉൾപ്പെടെ പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ അറിയിച്ചു.

11. ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ താഴ്ന്നുപറന്ന് ഇസ്രയേൽ പോർവിമാനങ്ങളുടെ ശക്തിപ്രകടനം. വിമാനങ്ങളുടെ ശക്തമായ പ്രകമ്പനങ്ങളിൽ കെട്ടിടങ്ങളുടെ ജനാലകൾ വിറകൊണ്ടു. ഹിസ്ബുല്ല മേധാവിയുടെ പ്രസംഗത്തിന്റെ തൽസമയം സംപ്രേഷണം ആരംഭിക്കുന്നതിനു തൊട്ടുമുൻപായിരുന്നു ഇത്. ചില്ലുകൾ പൊട്ടാതിരിക്കാനായി ആളുകൾ ജനാലകളെല്ലാം തുറന്നിട്ടു. ഹിസ്ബുല്ലയുടെ ശക്തികേന്ദ്രമായ നഗരത്തിന്റെ തെക്കൻമേഖലയിൽ തെരുവുകളിൽ ഒട്ടേറെപ്പേർ പ്രസംഗം ടിവിയിൽ കാണാനായി ഒത്തുചേർന്നിരുന്നു. ഹിസ്ബുല്ല സീനിയർ കമാൻഡർ ഫുഅദ് ഷുക്കൂർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന്റെ ഏഴാം നാളിലെ അനുസ്മരണത്തിനിടെ ഇസ്രയേൽ പോർവിമാനങ്ങൾ അയച്ചത് ജനങ്ങളെ പ്രകോപിപ്പിക്കാനാണെന്ന് ഹിസ്ബുല്ല മേധാവി ഹസൻ നസറല്ല പറഞ്ഞു.

12. ബംഗ്ലദേശിൽ മുൻ ഷെയ്ഖ് ഹസീന സർക്കാരിലെ വിദേശകാര്യമന്ത്രി ഹസൻ മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും െചയ്തത്. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാർഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ഹസീന മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടത്തോടെ ബംഗ്ലദേശ് വിട്ടു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൊഹീബുൽ ഹസൻ ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തൻസുൽ ഇസ്ലാം, ധനമന്ത്രി അബ്ദുൽ ഹസൻ മഹമൂദ് അലി, സ്പോർട്സ് മന്ത്രി നസമുൽ ഹസൻ പാപോൻ, വിവിധ നഗരങ്ങളിലെ മേയർ‍മാർ, സുപ്രീംകോടതി ജ‍ഡ്ജിമാർ തുടങ്ങിയവരാണ് ബംഗ്ലദേശിൽനിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയത്. കലാപം തുടരുന്നതിനിടെ 20 അവാമിനേതാക്കളുടെതും അവരുടെ കുടുംബാംഗങ്ങളുടേതുമായി 29 മൃതദേഹങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ചൊവ്വാഴ്ച കണ്ടെത്തി. ഹസീന രാജ്യംവിട്ട വിവരം പുറത്തുവന്നതോടെ കലാപകാരികൾ അവാമി പ്രവർത്തകരെയും വീടുകളെയും ലക്ഷ്യം വയ്ക്കുകയായിരുന്നു. ഒരു ഇന്തൊനീഷ്യൻ പൗരനുൾപ്പെടെ 24 പേരെ കലാപകാരികൾ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ ജനറൽ സെക്രട്ടറി ഷഹീൻ ചക്ക്‌ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകർ തീയിട്ടത്.

രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷൻ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളിൽ വിദ്യാർഥികളും ജനങ്ങളും കാവൽ നിൽക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാൻ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും കാവൽ നിൽക്കുകയാണെന്ന് പ്രദേശവാസികൾ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശിൽനിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാർട്ടർ വിമാനത്തിൽ ധാക്കയിൽനിന്ന് ഡൽഹിയിലെത്തിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയിൽനിന്ന് പുറപ്പെട്ടത്.

13. നേപ്പാളിലെ നുവകോട്ട് ജില്ലയിലെ ശിവപുരി മേഖലയിൽ ബുധനാഴ്ചയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 5 പേർ മരിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. മരിച്ച നാല് പേർ ചൈനീസ് പൗരൻമാരും ഒരാൾ ഹെലികോപ്റ്ററിന്റെ പൈലറ്റായ നേപ്പാൾ സ്വദേശിയുമാണെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ ഡൈനസ്റ്റി കമ്പനിയുടെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. കാഠ്മണ്ഡു ത്രിഭുവൻ വിമാനത്താവളത്തിൽനിന്നും സയാഫ്രുബെൻസിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പറന്നുയർന്നു വൈകാതെ തന്നെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. അരുൺ മല്ലയായിരുന്നു ക്യാപ്റ്റൻ. മരിച്ച ചൈനീസ് പൗരന്മാർ റാസുവയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണു റിപ്പോർട്ട്. ഉച്ചയ്ക്ക് 1:54ന് കാഠ്മണ്ഡുവിൽ നിന്നാണു ഹെലികോപ്റ്റർ പുറപ്പെട്ടത്. സൂര്യ ചൗർ മേഖലയ്ക്ക് മുകളിൽ വച്ച് ഹെലികോപ്റ്ററിന് ബന്ധം നഷ്ടപ്പെട്ടു. ത്രിഭുവൻ രാജ്യാന്തര വിമാനത്താവളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസാണ് എയർ ഡൈനസ്റ്റി. 1993-ൽ സ്ഥാപിതമായ എയർ ‍ഡൈനസ്റ്റി ഹെലികോപ്റ്റർ സർവീസ് കാഠ്മണ്ഡു, പൊഖാറ, ലുക്ല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് നേപ്പാളിലുടനീളം ആഭ്യന്തര ചാർട്ടേഡ് ഹെലികോപ്റ്റർ സർവീസുകൾ നടത്തിയിരുന്നത്. ഇതു മൂന്നാം തവണയാണ് എയർ ഡൈനസ്റ്റിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നത്.

14. ബോയിങ് സ്റ്റാർലൈനറിന്റെ തകരാർ പരിഹരിക്കാത്തതിനാൽ സ്പേസ് എക്സിന്റെ ക്രൂ ലോഞ്ച് നാസ മാറ്റിവച്ചു. അടുത്ത മാസത്തേക്കാണ് ദൗത്യം മാറ്റിയത്. സുനിത വില്യംസും ബുച്ച് വിൽമോറും സഞ്ചരിച്ച ബോയിങ് സ്റ്റാർലൈനർ ബഹിരാകാശത്തു കുടുങ്ങിയിട്ട് 2 മാസമായി. ഇവരെ എപ്പോൾ തിരിച്ചെത്തിക്കാൻ പറ്റും എന്നതിൽ നാസയ്ക്കും വ്യക്തതയില്ല. സ്പേസ് എക്സ് പേടകത്തിൽ ഇവരെ തിരിച്ചെത്തിക്കുന്നതുൾപ്പെടെയുള്ള വഴികൾ നാസ തേടുന്നുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ബഹിരാകാശപേടകങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന 2 ഡോക്കിങ് പോർട്ടുകളും ഇപ്പോൾ നിറഞ്ഞിരിക്കുകയാണ്. ഇവയിൽ ഒന്നെങ്കിലും ഒഴിവാക്കിയാലേ അടുത്ത സംഘത്തിന് പോകാൻ കഴിയൂ. ത്രസ്റ്ററുകളുടെ തകരാറും ഹീലിയം ചോർച്ചയും പഠിച്ചുവരികയാണെന്നും സ്റ്റാർലൈനറിൽ തന്നെ ക്രൂ മടങ്ങുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും ബോയിങ് കമ്പനി പറയുന്നു.

15. ബംഗ്ലദേശിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ, പ്രമുഖ സിനിമ നിർമാതാവ് സലീം ഖാനെയും മകനും നടനുമായ ഷാന്റോ ഖാനെയും ജനക്കൂട്ടം അടിച്ചുകൊന്നു. ആക്രമണം ഭയന്ന് കാറിൽ രക്ഷപ്പെടുന്നതിനിടെ ഇരുവരും അക്രമാസക്തമായ ജനക്കൂട്ടത്തിനു മുന്നിൽപെടുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഇവർ വെടിയുതിർത്തെങ്കിലും ഫലമുണ്ടായില്ല. മർദനത്തിൽ ഗുരുതരമായ പരുക്കേറ്റ ഇരുവരും ആശുപത്രിയിലാണു മരിച്ചത്. തിങ്കളാഴ്ച രാവിലെയാണു സംഭവം. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗുമായി അടുത്തബന്ധമുണ്ടായിരുന്ന സലീം ഖാൻ, ഷെയ്ഖ് ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതകഥ സിനിമയാക്കിയിരുന്നു. സലീം ഖാന് ബംഗാൾ ചലച്ചിത്രലോകവുമായും നല്ല ബന്ധമുണ്ട്. ഇതുകൂടാതെ ബംഗ്ലദേശിലെ പ്രശസ്ത ഗായകൻ രാഹുൽ ആനന്ദയുടെ വീട് ആക്രമിച്ച ജനക്കൂട്ടം വിലപിടിപ്പുള്ള സാധനങ്ങൾ കൊള്ളയടിച്ചശേഷം വീടു തീയിട്ടു നശിപ്പിച്ചു. 150 വർഷം പഴക്കമുള്ള വീടാണിത്. രാഹുൽ രൂപകൽപന ചെയ്ത 3,000 സംഗീതോപകരണങ്ങളും കത്തിനശിച്ചെന്നാണു റിപ്പോർട്ട്. അക്രമം പൊട്ടിപ്പുറപ്പെട്ടതോടെ രാഹുലിനെയും കുടുംബത്തെയും സുഹൃത്തുക്കൾ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. ജോളർ ഗാൻ എന്ന ബംഗ്ലദേശിലെ പ്രമുഖ സംഗീതസംഘത്തിലെ മുൻനിര ഗായകനാണു രാഹുൽ. സംഗീതലോകത്തിലെ പ്രമുഖർ ഒത്തുകൂടാറുള്ള രാഹുലിന്റെ വസതി, 2023 സെപ്റ്റംബറിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയും സന്ദർശിച്ചിരുന്നു.

16. തെക്ക് പടിഞ്ഞാറൻ ജപ്പാനെ പിടിച്ചുകുലുക്കി ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പ്രധാന ദ്വീപായ ക്യൂഷുവിന്റെ കിഴക്കൻ തീരത്ത് അനുഭവപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 30 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂമികുലുക്കത്തെ തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ മിയാസാക്കി, ക്യുഷു, ഷിക്കോകു എന്നിവയുടെ തീരത്ത് ഒരു മീറ്റർ ഉയരത്തിൽ വരെ തിരകൾ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഭൂചലനത്തെ നേരിടാൻ ജപ്പാൻ സർക്കാർ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.‌ ഭൂചലനത്തിൻ്റെ പ്രാഥമിക തീവ്രത 6.9 ആയിരുന്നുവെന്നാണ് ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ക്യൂഷുവിലെ മിയാസാക്കിയിൽ 20 സെന്റീമീറ്റർ ഉയരമുള്ള തിരമാലകൾ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ട്.

17. ഇറാഖിൽ പെൺകുട്ടികളുടെ വിവാഹ പ്രായം 9 വയസ്സാക്കി കുറയ്‌ക്കാനുള്ള നിയമം ഉടൻ അവതരിപ്പിക്കും. ദേശീയ പാർലമെന്റിൽ നിയമ ഭേദഗതി വൈകാതെ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറാഖ് നീതിന്യായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവാദ ഭേദഗതി നിയമം അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യക്തിഗത നിയമത്തിൽ ഭേദഗതി വരുത്താനാണ് നീക്കം. വിവാഹ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീടിത് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെ ഓഗസ്റ്റ് 4ന് ഭേദഗതി ബിൽ പാർലമെന്റ് സമ്മേളനത്തിൽ വീണ്ടും സമർപ്പിക്കുകയായിരുന്നു. നിലവിൽ 18 വയസ്സാണ് ഇറാഖിൽ പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം. ഭേദഗതി നടപ്പാക്കി കഴിഞ്ഞാൽ പെൺകുട്ടികൾക്കുള്ള വിവാഹത്തിനുള്ള കുറഞ്ഞ പ്രായം 9 വയസ്സും ആൺകുട്ടികളുടേത് 15 വയസ്സും ആയി മാറും. കുടുംബകാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമുദായ സംഘടനയെയോ നീതിന്യായ വ്യവസ്ഥയെയോ പൗരൻമാർക്ക് തിരഞ്ഞെടുക്കാമെന്നും ഭേദഗതി ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതേസമയം വിവാദ നിയമ ഭേദഗതിക്കെതിരെ രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ് വാച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമഭേദഗതി ഇറാഖിനെ പിറകോട്ട് നയിക്കുമെന്ന് ഹ്യുമൻ റൈറ്റ് വാച്ച് ഗവേഷകയായ സാറാ സാൻബാർ രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയോട് പ്രതികരിച്ചു. നിയമങ്ങൾ കാറ്റിൽപ്പറത്ത് നിരവധി ബാലവിവാഹങ്ങളാണ് ഇറാഖിൽ ഓരോ വർഷവും സംഭവിക്കുന്നതെന്നാണ് ഹ്യൂമൻ റൈറ്റ് വാച്ച് പറയുന്നത്. രാജ്യത്തെ 28 ശതമാനത്തോളം പെൺകുട്ടികളും 18 വയസ്സാകുന്നതിനു മുൻപേ വിവാഹിതരാകുന്നുണ്ടെന്നാണ് യൂനിസെഫ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കുമെന്നാണ് മനുഷ്യാവകാശ സംഘടനകളും വനിതാ സംഘടനകളും മുന്നറിയിപ്പ് നൽകുന്നത്. ശൈശവവിവാഹം, നേരത്തെയുള്ള ഗർഭധാരണം, ഗാർഹിക പീഡനം എന്നിവയിലേക്ക് വിവാദ നിയമം വഴിതെളിക്കുമെന്നും പ്രതിഷേധം ഉയർത്തുന്ന സംഘടനകൾ വാദിക്കുന്നു.

18. ബ്രസീലിൽ വിൻയെദോ നഗരത്തിൽ യാത്രാവിമാനം തകർന്നുവീണ് 62 പേർ കൊല്ലപ്പെട്ടു. ജനവാസ മേഖലയിലായതിനാൽ ഒട്ടേറെ വീടുകളും തകർന്നു. പരാന സംസ്ഥാനത്തെ കസ്കവെലിൽനിന്നു സാവോപോളോയിലെ മുഖ്യ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയ എടിആർ–72 വിമാനത്തിൽ 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമുണ്ടായിരുന്നുവെന്ന് വോപാസ് എയർലൈൻസ് അറിയിച്ചു. വിമാനം നിയന്ത്രണമറ്റു കുത്തനെ വീഴുന്നതിന്റെയും തീപിടിക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അപകടകാരണം വ്യക്തമല്ല. സാവോപോളോ നഗരത്തിൽനിന്ന് 80 കിലോമീറ്റർ അകലെയാണു അപകടമുണ്ടായത്.

19. യൂട്യൂബ് മുൻ സിഇഒ സൂസൻ വൊജിസ്കി (56) അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് രണ്ടുവർഷമായി ചികിത്സയിലായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന മുഖങ്ങളിലൊരാളായിരുന്നു വൊജിസ്കി. സൂസന്റെ ഭർത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്. വൊജെസ്കി രണ്ടുവർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു. ഗൂഗിൾ തുടങ്ങാൻ ലാറി പേജിനും സെർജി ബ്രിന്നിനും തന്റെ ഗാരേജ് വാടകയ്ക്ക് നൽകിയത് വൊജിസ്കിയായിരുന്നു. പിന്നീടവർ ഗൂഗിളിനൊപ്പം ചേർന്നു. 2014 മുതൽ 2023 വരെ യൂട്യൂബിന്റെ സിഇഒയായിരുന്നു. വൊജിസ്കിയുടെ നിര്യാണം ദുഃഖിപ്പിക്കുന്നുവെന്നും ഗൂഗിൾ ചരിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു അവരെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ പറഞ്ഞു. വൊജെസ്കിയില്ലാത്ത ലോകം സങ്കൽപ്പിക്കാനാകുന്നില്ല. വിലമതിക്കാനാകാത്ത വ്യക്തിയും മികച്ച നേതാവും സുഹൃത്തുമായിരുന്നു വൊജിസ്കിയെന്നും സുന്ദർ പിച്ചെ അനുസ്മരിച്ചു.

സ്റ്റെഫി ദ്വിപിൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments