പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ മൗനി അമാവാസി നാളിൽ തിക്കിലും തിരക്കിലും സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു. പുലർച്ചെ 2:30 ഓടെയായിരുന്നു സംഭവം.
മഹാകുംഭ മേളയിൽ ‘മൗനി അമാവാസി’യോടനുബന്ധിച്ച് പതിനായിരക്കണക്കിന് ഭക്തർ ഗംഗാ നദിയിൽ അമൃത് സ്നാനത്തിനായി എത്തിയിരുന്നു. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും പുലർച്ചെയോടെ വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയതിന് ശേഷവും മരണം സംഭവിച്ചെങ്കിലും ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. 2025ലെ മൗനി അമാവാസിയിലെ മഹാകുംഭത്തിലേക്ക് ഏകദേശം 10 കോടി ഭക്തരെ പ്രതീക്ഷിച്ച് ഉത്തർപ്രദേശ് സർക്കാർ ഇതിനകം തന്നെ വിപുലമായ സുരക്ഷാ സംവിധാനങ്ങളും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും മേള സൈറ്റിൽ ഒരുക്കിയിരുന്നു.
എല്ലാ ഭക്തജനങ്ങളും ഘാട്ടുകളെ സംഗമത്തിന് തുല്യമായി കാണണമെന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളുടെ തിരക്ക് ഒഴിവാക്കണമെന്നും ഉപദേശം നൽകിയിരുന്നതാണ്. ഇതിനിടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിലവിലെ സാഹചര്യം വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. അതേസമയം തിരക്കിനെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകൾ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു.