Tuesday, May 14, 2024
Homeകേരളംകോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )

കോന്നി അതിരാത്രം :വിശേഷങ്ങള്‍ ( 28/04/2024 )

ഉപാസത് ദിനങ്ങൾ കഴിഞ്ഞു: ഇനി രണ്ടു നാൾ രാപ്പകൽ ഭേദിച്ച് അതിരാത്രം

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്ര യാഗത്തിന്റെ രണ്ടാം ഘട്ടം (28/4/2024) ഉച്ചയോടെ അവസാനിച്ചു. 12.30 ന് നടന്ന പ്രവർഗ്യ ക്രിയയോടെയാണ് അതിരാത്രത്തിന്റെ രണ്ടാം ഘട്ടം പൂർത്തിയാക്കിയത്.

അഞ്ചാം പ്രവർഗ്യത്തിനും, ഉപാസത്തിനും സുബ്രമണ്യ ആഹ്വാനത്തിനും ശേഷം ഇന്ദ്രൻ യാഗശാലയിലേക്കെത്തി യാഗം സ്വീകരിക്കാൻ തയ്യാറായി എന്നാണു സങ്കൽപ്പിക്കുന്നത്. അഗ്നിയാണ് സോമവും ദ്രവ്യവും ഏറ്റു വാങ്ങുന്നതെങ്കിലും ഇന്ദ്രൻ അതിനു സാക്ഷിയായി വേണം. ഇന്ദ്രൻ യജമാനറെയും സോമന്റെയും രാജാവാണ്. അഞ്ചു തവണ യജമാനനും യജമാന പതിനയും കൂടി ഇന്ദ്രനെ ക്ഷണിക്കുന്നതാണ് സുബ്രമണ്യ ആഹ്വാനം.

ഇന്ദ്രൻ യാഗശാലയിലേക്കു പ്രവേശിച്ചതിനാൽ ഇത്തരം ചടങ്ങുകൾ അവസാനിച്ചു. 1 മണിയോടെ ഈ ചടങ്ങുകൾ നടത്താനുപയോഗിച്ച യാഗ വസ്തുക്കൾ നചികേത ചിതിയിൽ ദഹിപ്പിച്ചു. നാലുകാലുകളുള്ള മഹാവീരം എന്ന മൂന്നു മൺപാത്രങ്ങൾ, പ്രസേകം, ശഭം പീഠം, ദർഭപുല്ലുകൾ ഉൾപ്പടെ പ്രവർഗ്യോപാസത്തിനു ഉപയോഗിച്ച യാഗ വസ്തുക്കൾ മുഴുവൻ ദഹിപ്പിച്ചു ചിതാഗ്നിയാക്കി.

വൈകിട്ട് നാല് മണിക്ക് വൈദിക ചടങ്ങുകൾ പുനരാരംഭിച്ചു. അതുവരെ നടന്നു വന്ന യാഗങ്ങൾ ഇനി മഹായാഗമായ അതിരാത്രത്തിലേക്കു മാറും. ഇതുവരെ പടിഞ്ഞാറേ ശാലയായ ഗാർഹ്യപത്യ ശാലയിലെ ത്രേതാഗ്നി ഹോമകുണ്ഡങ്ങളിലാണ് യാഗം നടന്നിരുന്നത്. ഇവയെല്ലാം ചെറിയ യാഗങ്ങളായിരുന്നു. 29/04/2024 നാല് മണിക്ക് കിഴക്കേ ശാലയായ ഹവിർധാന മണ്ഡപത്തിനു മുന്നില് യാഗ ഭൂമിയുടെ മധ്യ ഭാഗത്തായി നിർമിച്ച ചിതിയിലാണ് യാഗം നടക്കുന്നത്. ഈ ചിതിയിലേക്കു അരണി കടഞ്ഞു അഗ്നി സന്നിവേശിപ്പിക്കും. ഇതോടെ സമ്പൂർണ അതിരാത്ര യാഗത്തിന് തുടക്കമാകും. തുടർന്നു ഹവിർധാന മണ്ഡപത്തിൽ സോമം ഇടിച്ചു പിഴിഞ്ഞ് സോമയാഗത്തിനുള്ള നീരെടുക്കും. (29 30 തീയതികളിൽ) മഹാ സോമയാഗം നടക്കും.

ഇളകൊള്ളൂർ അതിരാത്രത്തിനുള്ള സോമലത എത്തിച്ചിരിക്കുന്നത് കാശ്മീരിലെ ലഡാക്കിൽ നിന്നാണ്. കുട്ടികളും, സ്ത്രീകളുമുൾപ്പടെ നിരവധി വൈദികർ ആണ് അതിരാത്രത്തിൽ പങ്കെടുക്കുന്നത്. സംസ്കൃത വ്യാകരണത്തിൽ ഡോക്ടറേറ്റ് നേടിയ കാലടി സംസ്കൃത സർവ്വ കലാശായുടെ പയ്യന്നൂർ സെൻ്റർ ഡയറക്ടർ ആയ കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയാണ് യാഗ യജമാനൻ, അദ്ദേഹത്തിന്റെ പത്നി ഉഷ പത്തനാടി സംസ്‌കൃത സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സംസ്‌കൃത അധ്യാപികയും യാഗത്തിൽ യജമാന പത്നിയായി പങ്കെടുക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുൻപ് തന്നെ ത്രിവിധ അഗ്നികളെയും ഉപാസിച്ച് സോമയാജി യാഗ യജമാനാധികാരം അദ്ദേഹം നേടിയിരുന്നു. ഋത്വിക്ക്‌കളായ മറ്റു വൈദികർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ്. വിഷ്ണു മോഹൻ ചെയർമാനായുള്ള സംഹിതാ ഫൗണ്ടേഷനാണ് സംഘാടകർ. പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments