Friday, May 17, 2024
Homeപുസ്തകങ്ങൾആരോഗ്യ നികേതനം: " ലാഭാനാം ശ്രേയ ആരോഗ്യം " (പുസ്തക നിരൂപണം) ✍രാഹുൽ രാധാകൃഷ്ണൻ

ആരോഗ്യ നികേതനം: ” ലാഭാനാം ശ്രേയ ആരോഗ്യം ” (പുസ്തക നിരൂപണം) ✍രാഹുൽ രാധാകൃഷ്ണൻ

രാഹുൽ രാധാകൃഷ്ണൻ

ഇന്ത്യയിലെ എണ്ണപെടുന്ന സാഹിത്യ സൃഷ്ടികൾ പുറത്തിറക്കുന്ന സാഹിത്യ രംഗമാണ് ബംഗാളി സാഹിത്യം. സാഹിത്യത്തിനുള്ള ആദ്യ നൊബേൽ സമ്മാനം നേടിയ ഭാരതീയനും വിശ്വ പൗരനുമായ ഗുരുദേവ് രവീന്ദ്രനാഥ് ടാഗോർ മുതൽ ജീവനന്ദ ദാസ് വരെയുള്ള സാഹിത്യ പ്രതിഭ ശ്രേണി ഭാരതീയ സാഹിത്യത്തിൽ നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യമാണ്.

” ഒരിക്കലും ക്ഷയിക്കാത്ത ലാഭമുള്ള തൊഴിലാണ്. ദാനം ചെയ്യുംതോറും വർദ്ധിച്ചു വരും നെയ്യ് പോലെയാണ്.-പഴകുംതോറും വില കൂടും. ലോകത്തിലെ ഏറ്റവും ലാഭമുള്ള തൊഴിലാണെന്നും പറയാം. കൊടുക്കലും വാങ്ങലും കൊടുക്കുന്നവനും വാങ്ങുന്നവനും ലാഭമുണ്ട്. അതെ സമയം ആരും ആരെയും ചതിക്കുന്നില്ല.”

ജ്ഞാനപീഠ ജേതാവും ബംഗാളി എഴുത്തുകാരനുമായ താരശങ്കർ ബാനർജി യുടെ ‘ആരോഗ്യ നികേതനം’ എന്ന നോവൽ ഇന്ത്യൻ ഭാഷകളിലെ ഏറ്റവും മികച്ച നോവൽ എന്ന് വിലയിരുത്തപ്പെടുന്നതാണ്.1953 മാർച്ചിൽ പ്രസിദ്ധപ്പെടുത്തിയ ഈ കൃതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായത്.നിലീന എബ്രഹമാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. മൂല കൃതിയോട്‌ നീതി പുലർത്താൻ ഗ്രന്ഥകാരി ശ്രമിച്ചിട്ടുണ്ടെന്നത് സവിശേഷകരമായ വസ്തുത യാണ്.ആരോഗ്യ നികേതനം എന്നാൽ ചികിത്സാ ലയം ഹോസ്പിറ്റൽ അല്ല എന്നാൽ സൗജന്യ ചികിത്സാ കേന്ദ്ര വുമല്ല. ദേവീപുരം ഗ്രാമത്തിൽ മൂന്ന് തലമുറയായി ചികിത്സ നടത്തി വരുന്ന മശായ് കുടുംബത്തിന്റെ ചികിത്സാ ലയം. ഏതാണ്ട് എൺപതു വർഷം മുൻപ് സ്‌ഥാപിക്കപ്പെട്ടതാണിത്. ജഗദ് ബന്ധു മശായാണ് ചികിത്സാ ലയം തുടങ്ങിയത്. ജഗദ് മാഷായുടെ മകൻ ജീവൻ മശായുടെ കാലത്താണ് ആരോഗ്യ നികേതനം എന്ന പേര് ഇട്ടത്. അതിനു മുൻപ് ആളുകൾ മശായുടെ ഇടം, മശായുടെ വൈദ്യ ശാല എന്നൊക്കെ പറഞ്ഞു വന്നു. ആരോഗ്യ നികേതനത്തിന്റ പുഷ്ഠി കാലം ജഗദ് മാശയുടെ ജീവിത കാലമായിരുന്നു. അദ്ദേഹത്തിന്റെ കലാവാസനമായപ്പോഴേക്കും പുതിയ യൊരു കാലം ആരംഭിച്ചിരുന്നു.ജീവൻ മ ശാക്ക് നാഡി നോക്കിയാൽ കാലത്തിന്റെ കാലടിയൊച്ച മനസ്സിലാക്കാൻ കഴിയും.
പിതൃ – പിതാന്മാഹരിൽ നിന്ന് പാരമ്പരാഗതമായി ലഭിച്ച അനന്തര സാമ്പത്താണത്. അവരൊക്കെ വൈദ്യന്മാരാണ്, ആദ്യമായ് ഡോക്ടറായത് അദ്ദേഹമാണ്. വൈദ്യവും നന്നായറിയാം വേണമെങ്കിൽ രണ്ടു തരത്തിലും ചികിൽസിക്കും. എന്തൊക്കെയായാലും നാഡി പരിശോധനയിലാണ് അദ്ദേഹത്തിന്റെ വിശേഷ സാമർഥ്യം. നാഡി സ്പന്തനത്തിൽ നിന്നും രോഗ സ്വാഭാവവും മരണ കാലവും തിരിച്ചറിയാൻ മശാക്ക് കഴിയും.മ ശായ് വംശത്തെ മറ്റു വൈദ്യന്മാരിൽ നിന്നും വിത്യസ്ത മാക്കുന്നതും അവരുടെ നാഡി പരിശോധനയിലെ പ്രാഗൽഭ്യമാണ്.
മരണം മുൻകൂട്ടി പറയുന്നതിൽ ജീവൻ മാശയ് ക്ക് നല്ല പേരായിരുന്നു.- ഇന്നും ആണ്.
ജീവൻ മശാ യുടെ കാലത്ത് അലോപ്പതി ചികിത്സയുടെ അത്ഭുതവാഹമായ മുന്നേറ്റവും ആളുകളുടെ ജീവിതം അഭിവൃതിപ്പെട്ടതും മരണഭയവും ആരോഗ്യ നികേതനത്തിന്റെ ശിഥിലീകരണത്തിലേക്ക് വഴി വെച്ചു.

മരണത്തെക്കുറിച്ചുള്ള പൗരസ്ത്യമായ കാഴ്ചപ്പാട് ഈ കൃതിയിൽ നമുക്ക് കാണാൻ കഴിയും. പ്രായമായി , ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നു പോയതിനു ശേഷം വരുന്ന മരണം മുക്തിയായാണ് പൗരസ്ത്യ സങ്കൽപത്തിൽ കണക്കാക്കപ്പെടുന്നത്. മരണം അടുക്കാറായ മനുഷ്യനെ ഗംഗാതീരത്തേയ്ക്ക് കൊണ്ടുപോവുക എന്നൊരു സമ്പ്രദായം ബംഗാളിൽ ഉണ്ടായിരുന്നു. ഗംഗ പുണ്യനദിയായാണല്ലോ കരുതപ്പെട്ടിരുന്നത് . അതിന്റെ തീരത്തു വെച്ച് ശാന്തമായ മരണം ഒരു പുണ്യമായാണ് കരുതിയിരുന്നത്.

ജീവിതത്തിന്റെ ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിച്ച് ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുമ്പോൾ ജീവൻ മശായ് ഒരു ഋഷിതുല്യനായിത്തീരുന്നു. കൗമാരകാലത്ത് തനിയ്ക്ക് പ്രണയം തോന്നുകയും , എന്നാൽ തിരിച്ച് അത് ലഭിക്കാതിരിക്കുകയും ചെയ്ത മഞ്ജരി എന്ന പെൺകുട്ടിയെ , തന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ തികച്ചും യാദൃച്ഛികമായി അദ്ദേഹം കണ്ടുമുട്ടുന്നത് ജീവിതത്തിന്റെ ചില അനിവാര്യതകളെ സൂചിപ്പിക്കുന്നു. ഈ സാഹചര്യങ്ങളിലാണ് ജീവിതം പലപ്പോഴും pre destined ആണ് എന്ന് നമുക്ക് തോന്നിപ്പോകുന്നത്. (ഒരു പക്ഷെ, അത് ചിന്ത യുടെ ഒരു അപഭ്രംശം ആകാം ) .

അതേസമയം, ആധുനിക വൈദ്യശാസ്ത്രവും പരമ്പരാഗതമായ വൈദ്യ സമ്പ്രദായവും തമ്മിലുള്ള ഒരു സംഘർഷവും ഈ നോവലിന്റെ പ്രമേയമാണ്. തികച്ചും പാശ്ചാത്യമായ ആധുനിക വൈദ്യശാസ്ത്രമാണ് ശരി , പരമ്പരാഗത സമ്പ്രദായങ്ങൾ മുഴുവൻ തെറ്റാണ് എന്ന വാദത്തെ ഈ നോവലിലൂടെ നോവലിസ്റ്റ് നിരാകരിക്കുന്നു. വ്യത്യസ്ത ധാരകൾ പരസ്പര പൂരകങ്ങളാണ് എന്ന ധാരണ നമ്മിൽ ഉണ്ടാക്കുന്നു.

ഒരു രോഗിയെ ചികിത്സിച്ച് ഭേദമാക്കുമ്പോൾ ഒരു ചികിത്സകന് ഉണ്ടാകുന്ന സന്തോഷമാണ് സാമ്പത്തിക നേട്ടങ്ങളെക്കാൾ പ്രധാനമെന്ന് ജീവൻ മശായ്ക്ക് അനുഭവപ്പെടുകയും , അദ്ദേഹം അത്തരമൊരു ജീവിതം നയിക്കുകയും ചെയ്യുന്നു. ഭൗതിക സുഖങ്ങൾ രണ്ടാം സ്ഥാനത്തേ വരുന്നുള്ളൂ എന്ന കാര്യം ഈ നോവൽ നമ്മോടു പറയുന്നു.

നാം ചെയ്യുന്ന അത്യാചാരങ്ങളിലൂടെ , മരണത്തിന്റെ വരവ് നേരത്തെയാകുന്നു എന്ന് ഈ നോവൽ പറയുന്നു. അത് മദ്യപാനമാവാം , അമിതാഹാര താൽപര്യമാവാം , അതു പോലെ അസാന്മാർഗ്ഗിക കൃത്യങ്ങളാവാം. ഇവയെ എല്ലാം ‘ രിപു’ (ശത്രു) എന്ന വാക്കിലൂടെയാണ് ഈ നോവലിൽ വിശേഷിപ്പിക്കുന്നത്.

ജീവൻ മശായും , അദ്ദേഹത്തിന്റെ ഭാര്യയായ അത്തർബൗവും പകലും രാത്രിയും പോലെയാണെന്നു പറയാം. രണ്ടും വിപരീത ധൃവങ്ങളിലാണെങ്കിലും , രാത്രിയില്ലാതെ പകലില്ല , പകലില്ലാതെ രാത്രിയില്ല എന്നതാണ് സത്യം . അത് , നോവലിന്റെ അവസാന ഭാഗത്ത് , ജീവൻ മശായ് മരിക്കുമ്പോൾ അതു കണ്ടു നിന്ന അത്തർബൗവും , അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് മറിഞ്ഞു വീണ് മരിക്കുന്നതിലൂടെ നമുക്കു വ്യക്തമാവുന്നു.

എല്ലാത്തിനും സാമ്പത്തിക മൂല്യം മാത്രം കണക്കാക്കി വിലയിടുന്ന ഇക്കാലത്ത് , 1954 ൽ രചിക്കപ്പെട്ടതാണെങ്കിലും ഈ നോവൽ പ്രസക്തമാണെന്ന് പറയാതെ വയ്യ .

രാഹുൽ രാധാകൃഷ്ണൻ ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments