റിയാദ്• 57 ചതുരശ്ര കി.മീ വിസ്തൃതിയിൽ ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമിക്കുന്നു. കിങ് സൽമാൻ ഇന്റർനാഷനൽ എയർപോർട്ടിന്റെ മാസ്റ്റർ പ്ലാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ) ചെലവിട്ട് നിർമിക്കുന്ന വിമാനത്താവളത്തിന് 6 സമാന്തര റൺവേകളുണ്ടാകും.
പുതിയ വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ സൗദിയിൽ എത്തുന്ന യാത്രക്കാരുടെ എണ്ണം വർഷത്തിൽ 2.9 കോടിയിൽനിന്ന് 2030ഓടെ 12 കോടിയായി ഉയരും. നിലവിലെ വിമാനത്താവളം ചരക്കുനീക്കത്തിനു മാത്രമായി പരിമിതപ്പെടുത്തും. പുതിയ വിമാനത്താവളത്തിൽ 1.03 ലക്ഷം പേർക്ക് നേരിട്ട് ജോലി ലഭിക്കും.
പുതിയ വിമാനത്താവളം രാജ്യാന്തര യാത്ര സുഗമമാക്കുന്നതോടൊപ്പം ചരക്കു നീക്കത്തിലും വ്യാപാര, ടൂറിസം രംഗത്തും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കി മാറ്റുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. എയര്‍പോര്‍ട്ട് അനുബന്ധ സൗകര്യങ്ങള്‍, താമസ, വിനോദ സൗകര്യങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, ലോജിസ്റ്റിക് സൗകര്യങ്ങള്‍ എന്നിവയും ഉണ്ടാകും.
2030ഓടെ റിയാദിനെ ഒന്നര കോടിക്കും രണ്ടു കോടിക്കുമിടയില്‍ ജനസംഖ്യയുള്ള നഗരമാക്കി മാറ്റുക എന്ന സൗദിയുടെ വിഷന്‍ പദ്ധതിക്ക് അനുസരിച്ചാണ് വിമാനത്താവള പദ്ധതി. 2030ഓടെ പ്രതിവര്‍ഷം 12 കോടി യാത്രക്കാര്‍ക്കും 2050ഓടെ 18.5 കോടി യാത്രക്കാര്‍ക്കും വിമാനത്താവളത്തിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷ.