Saturday, May 18, 2024
Homeഅമേരിക്കപ്രതിഭാ പരിചയം: (70) മാസ്റ്റർ വി ആർ ദേവദത്ത് ✍ അവതരണം: മിനി സജി...

പ്രതിഭാ പരിചയം: (70) മാസ്റ്റർ വി ആർ ദേവദത്ത് ✍ അവതരണം: മിനി സജി കോഴിക്കോ

മാസ്റ്റർ വി ആർ ദേവദത്ത് .

പരീക്ഷ പേ ചർച്ച – 2024 നോടനുബന്ധിച്ച് ജനുവരി: 24 മുതൽ 30 വരെ ഡൽഹിയിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കുകയും റിപ്പബ്ലിക്ക് ദിനപരേഡിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുകയും ചെയ്ത കൊല്ലം ജില്ലയിലെ പോരുവഴി ഗവ: ഹയർ സെക്കൻ്ററി സ്കൂളിൻ്റെ അഭിമാനം മാസ്റ്റർ.വി ആർ ദേവദത്ത് .

ഇന്ത്യയിൽ നിന്ന് 2.5 ലക്ഷത്തോളം വിദ്യാർത്ഥികളും അധ്യാപകരും പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനായി രജിസ്ട്രർ ചെയ്തിരുന്നു. കേരളത്തിൽ നിന്ന് 59000 കുട്ടികളും അധ്യാപകരും. അവരിൽ നിന്നാണ് ഗവൺമെൻ്റ് സ്കൂളിലെ രണ്ടു കുട്ടികളെ തിരഞ്ഞെടുത്തത്. അതിലൊരാളാണ് ദേവദത്ത്.

24-ാം തീയതി മുതൽ 30-ാം തീയതി വരെ ഡൽഹിയിലെ ബാൽ ഭവനിൽ എല്ലാ സുഖ സൗകര്യങ്ങളോടുംകൂടി കഴിയാനായത് ഒരു പതിനാലു വയസ്സുകാരന് കൈവന്ന നല്ലൊരനുഭവമാണ്. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സർക്കാർ സ്കൂളുകളിലെ 2 കുട്ടികൾ വീതവും അവരോടൊപ്പം എസ്കോർട്ട് വന്ന അധ്യാപകരും ഉണ്ടായിരുന്നു. പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിലൂടെ ഏറെ സ്വപ്നം കണ്ടിരുന്ന റിപ്പബ്ലിക് ദിന പരേഡിലും ബീറ്റിഗ് റിട്രീറ്റിലും പങ്കെടുക്കാൻ സാധിച്ചു .

പ്രധാനമന്ത്രിയേയും പ്രസിഡൻ്റിനേയും ഫ്രഞ്ച് പ്രസിഡൻ്റിനേയും ഒക്കെ നേരിൽ കാണാൻ സാധിച്ചത് ഈ കൊച്ചു മിടുക്കന്റെ സുവർണ്ണനിമിഷങ്ങളായിരുന്നു.

സംസ്ഥാന പ്രോജക്ട് ഓഫീസറുടെ തിരുവനന്തപുരം ഓഫീസിൽ നിന്ന് ഫെമില മാഡം സ്കൂളിലേക്ക് വിളിച്ചറിയിച്ചപ്പോഴും പ്രധാനമന്ത്രിയുമായി പരീക്ഷാ പേ ചർച്ചയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയുമെന്നത് സ്വപ്നമോ യാഥാർത്ഥ്യമാേഎന്ന് വേർതിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു, സാധാരണക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നതു പോലെയേ പരീക്ഷാ പേ ചർച്ചയുടെ ഈ ക്വിസിൽ പങ്കെടുത്തപ്പോഴും തോന്നിയുള്ളൂ. പക്ഷേ ഇതൊരു വലിയ വാതായനമായിരുന്നുവെന്ന് എല്ലാം നേരിട്ട് കണ്ടറിഞ്ഞപ്പോഴാണ് ബോധ്യമായത്. ഒട്ടും പ്രതീക്ഷിക്കാതെ പുതിയൊരുലോകം പുതിയ അനുഭവം .

ജനുവരി 29-ാം തീയതിയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, തികച്ചും വിജ്ഞാനപ്രദവും ആനന്ദകരവുമായിരുന്നു അദ്ദേഹവുമായുള്ള ഭാരത് മണ്ഡപത്തിലെ കൂടിക്കാഴ്ച, ഇന്ത്യയുടെ പ്രധാനമന്ത്രി കൈയ്യെത്തും ദൂരത്ത്, കൺമുമ്പിൽ സത്യമാണ്, ശരിക്കും വർണ്ണനാതീതമാണ് . വിദ്യാഭ്യാസവിദഗ്ധർ ഇരിക്കേണ്ടയിടത്താണ്, അവർ ചർച്ച ചെയ്യേണ്ട കാര്യങ്ങളാണ് ദേവദത്തിനെപ്പോലെയുള്ള കുട്ടികൾ ചർച്ച ചെയ്യപ്പെട്ടത്, കുട്ടികളുടെ സമ്മർദ്ദങ്ങൾക്ക് കുട്ടികൾതന്നെ പരിഹാര നിർദ്ദേശങ്ങളും ചോദ്യങ്ങളുമായെത്തിയത്.

പരീക്ഷാപേടിയും പഠനസമ്മർദ്ദങ്ങളും, കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമോരോരുത്തരും സഞ്ചരിക്കുന്നത്. ഓമനിച്ചു വളർത്തുന്ന മക്കൾ നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കുട്ടികൾ ഇത്തരം അവസ്ഥകളെ തരണം ചെയ്യാനും നേരിടാനും സാധിക്കാതെ സ്വയം ഒടുങ്ങുന്ന കാഴ്ച നമുക്കന്യമല്ല. അതിനെങ്ങനെ പരിഹാരമുണ്ടാക്കാമെന്ന് കുട്ടികളോട് തന്നെ ചോദിച്ചറിയാനും പരിഹാരം കൈവരിക്കാനുമാണ് പരീക്ഷ പേ ചർച്ച 2024 ലൂടെ ലക്ഷ്യമിട്ടത്.

അന്നത്തെ ദിവസം കുട്ടികളുമായി ചായസത്കാരത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഔപചാരികതയ്ക്കുമപ്പുറം പിതൃവാത്സല്യത്തോടെ ദേവദത്തിനെ ആശ്ലേഷിച്ചു കൊണ്ടാണ് ആശയങ്ങൾ പങ്കുവച്ചത്.അതും സ്നേഹനിർഭരമായ അനുഭവമായിരുന്നു. പരീക്ഷാ പേ ചർച്ച 2024 എന്ന മഹാസംരഭത്തിൻ്റെ ഭാഗമായത് ഏറെ അഭിമാനകരമായി തോന്നി.

കൊല്ലം ജില്ലയിലെ പോരുവഴി നടുവിലേമുറി ദേവദത്തത്തിൽ ബിസിനസ്സ് കാരനും പാരലൽ കോളേജ് അധ്യാപകനുമായ ശ്രീ.രഘുനാഥിന്റെയും
സാഹിത്യകാരിയും ശാസ്താംകോട്ട ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിലെ അധ്യാപികയുമായ ശ്രീമതി. ദീപിക രഘുനാഥിന്റെയും മകനാണ് വി ആർ ദേവദത്ത്.

അവതരണം: മിനി സജി കോഴിക്കോട്

RELATED ARTICLES

Most Popular

Recent Comments