Saturday, July 27, 2024
HomeUS Newsവാർത്തകൾ ഒറ്റനോട്ടത്തിൽ - ജനുവരി 17, 2024 ബുധൻ

വാർത്തകൾ ഒറ്റനോട്ടത്തിൽ – ജനുവരി 17, 2024 ബുധൻ

🔹ഫൊക്കാനാ വുമണ്‍സ് ഫോറം കാനഡ റീജിയന്റെ നേതൃത്വത്തില്‍ 2024 ജനുവരി 27 ശനിയാഴ്ച രാവിലെ 11 .30 (EST ) മണിക്ക് റിട്ടയർമെന്റ്പ്ലാനിങ്ങ് എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ നടക്കും . മികച്ച ഫിനാൻഷ്യൽ പ്രൊഫെഷണൽസ് ആയ ടോറണ്ടോ ഫിനാഷ്യൽ അക്കാഡമിയുടെ റിൻസി വർഗീസും ,രഞ്ജിത്ത്‌ സേവിയറും പ്രഭാഷണം നടത്തുകയും അതിന് ശേഷം പ്രേഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്യും.

🔹എഴുത്തു കാരിയും സാമൂഹ്യ പ്രവർത്തകയും, ഫൊക്കാന പ്രവർത്തകയും ആയ മില്ലി പിലിപ്പിന്റെ പിതാവ് പകലോമറ്റം കുന്നുംപുറത്തു വീട്ടിൽ തോമസ് കോരുത് (77) കേരളത്തിൽ അന്തരിച്ചു . സംസ്കാരം ശനിയാഴ്ച രാവിലെ 11 .30 ന് കല്ലുപാറയിൽ ഉള്ള ഓർത്തഡോക്സ്‌ ചർച്ചിൽ നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസ്റ്റോസോമോസ് , അടൂർ- കടമ്പനാട് ഭദ്രാസനാധിപൻ സക്കറിയ മാർ അപ്രേം എന്നിവരുടെ കാർമികത്വത്തിൽ നടക്കും .

🔹ആഗോള സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി സ്ഥാനാരോഹണം ചെയ്‌ത അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവിനൂ പുതിയ സ്ഥാനലബ്ധിയില്‍ ഇന്റർനാഷണൽ പ്രയർ ലൈൻ അനുമോദനങ്ങളും, ആശംസകളും അര്‍പ്പിച്ചു.

🔹അമേരിക്കയിലെ സമ്പൽ സമൃദ്ധമായ ജീവിതത്തിലും തിരക്കുകൾക്കിടയിലും നാട്ടിൽനിന്നും ലഭിച്ച രാഷ്ട്രീയ തിരിനാളം കത്തി ജ്വലിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകരെയുംനേതാക്കളെയും കെ പി സി സി പ്രസിഡന്റ്‌ അഭിനന്ദിച്ചു. ഫ്ലോറിഡായിലെ ഫോർട്ട്‌ ലോഡർടലിൽഓ.ഐ.സി.സി യുടെ ഫ്ലോറിടാ ചാപ്റ്റർ ഉൽഘാടനം ചെയ്‌തു സംസാരിക്കയായിരുന്നു കെ പി സി സിപ്രസിഡന്റ്‌.

🔹ഗുരുവായൂര്‍, തൃപ്രയാര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയും ഗുരുവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈന്‍ ഡ്രൈവില്‍ ബിജെപി ശക്തികേന്ദ്ര പ്രമുഖരുടെ സമ്മേളനത്തില്‍ പ്രസംഗിച്ചു. തേക്കിന്‍തടിയില്‍ നിര്‍മിച്ച അമ്പും വില്ലും സമ്മാനിച്ചാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മോദിയെ വരവേറ്റത്. ഗുരുവായൂരിലും തൃപ്രയാറിലും ഹെലികോപ്റ്റര്‍ ഇറങ്ങി ക്ഷേത്രത്തിലേക്കു റോഡു മാര്‍ഗം പോയ മോദിയെ കാണാന്‍ റോഡിനിരുവശത്തും ബാരിക്കേഡുകള്‍ക്കു പിറകില്‍ അനേകായിരങ്ങള്‍ കാത്തു നിന്നു.

🔹ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷി നിര്‍ത്തി സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയ്ക്കു വരന്‍ ശ്രേയസ് മോഹന്‍ താലികെട്ടി. താലികെട്ടു സമയം മോദി കൂപ്പുകൈകളുമായി നിന്നു. വധൂവരന്മാര്‍ക്കു മുല്ലപ്പൂകൊണ്ടുള്ള വരണമാല്യം കൈമാറിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. പാദങ്ങളില്‍ നമസ്‌കരിച്ച വധൂവരന്മാരെ മോദി ശിരസില്‍ കൈവച്ച് അനുഗ്രഹിച്ചു. വധൂവരന്മാര്‍ക്കൊപ്പം ഫോട്ടോയ്ക്കു പോസു ചെയ്തു. സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ ജയ്ശ്രീരാം എന്ന് ആര്‍പ്പുവിളിച്ചു. വേദിക്കു തൊട്ടു താഴെ നിന്നിരുന്ന ഉറ്റവരെ സുരേഷ് ഗോപി മോദിക്കു പരിചയപ്പെടുത്തി. അതിഥികളായെത്തിയ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയവരെ മോദി അഭിവാദ്യം ചെയ്തു. ശക്തമായ സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

🔹തൃപ്രയാര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തി. ക്ഷേത്ര കുളത്തിലെത്തി അരിയും മലരും നല്‍കിയാണ് പ്രധാനമന്ത്രി മീനൂട്ട് വഴിപാട് നടത്തിയത്. കേരളീയ വേഷത്തിലാണു ക്ഷേത്ര ദര്‍ശനം നടത്തിയത്. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലുണ്ടായിരുന്നു. മടങ്ങുന്നതിനിടെ വഴിയരികില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ മോദി അഭിവാദ്യം ചെയ്തു.

🔹ലൈംഗിക പീഡന കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി ജി മനു മുന്‍കൂര്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിത സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

🔹മഹാരാജാസ് കോളജിലെ മുന്‍ പ്രിന്‍സിപ്പലും സഭാചരിത്ര പണ്ഡിതനുമായ ഷെവലിയാര്‍ ഏബ്രഹാം അറയ്ക്കല്‍ അന്തരിച്ചു. 87 വയസായിരുന്നു.

🔹മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ ഭാര്യ വന്നേരി സ്വദേശിനി ഹസീന(35)ക്കെതിരെയാണ് കേസ്. മകളേയും കൂട്ടി ഹസീന കിണറില്‍ ചാടുകയായിരുന്നു.

🔹പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തമിഴ്നാട്ടിലെത്തും. ചെന്നൈയില്‍ ഖേലോ ഇന്ത്യ ഗെയിംസ് മോദി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രം സന്ദര്‍ശിക്കും. രാമനാഥപുരം രാമേശ്വരം ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

🔹ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന നേട്ടം എസ്.ബി.ഐയെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ സ്വന്തമാക്കി. നിലവില്‍ 5.70 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍.ഐ.സിയുടെ വിപണിമൂല്യം. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയുടെ വിപണിമൂല്യം 5.60 ലക്ഷം കോടി രൂപയാണ്.

🔹സമസ്തയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ഭീഷണി കത്ത് തയ്യാറാക്കിയതിന് പിന്നില്‍ സത്താര്‍ പന്തല്ലൂര്‍ ആണെന്ന് പാണക്കാട് കുടുംബാംഗമായ സമീറലി ശിഹാബ് തങ്ങള്‍ ആരോപിച്ചു. സത്താര്‍ പന്തല്ലൂരിനെതിരെ സമസ്തയ്ക്ക് പരാതി നല്‍കുമെന്നും സമീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

🔹പീരുമേട് കരടിക്കുഴി അയ്യപ്പ കോളജിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നു ഗര്‍ത്തത്തിലേക്കു തെന്നി മാറി അപകടം. കുമളിയില്‍നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന ബസാണ് രാവിലെ അഞ്ചു മണിയോടെ അപകടത്തില്‍പ്പെട്ടത്. ബസ് ഭാഗ്യംകൊണ്ടു മാത്രമാണു താഴേക്കു മറിയാതിരുന്നത്.

🔹വ്യക്തിനിയമ പ്രകാരം നേടുന്ന വിവാഹമോചന വിവരം വിവാഹ രജിസ്റ്ററില്‍ രേഖപ്പെടുത്താന്‍ പ്രത്യേക സംവിധാനം വേണമെന്ന് ഹൈക്കോടതി. നിയമസഭ ആവശ്യമായ നടപടി സ്വീകരിക്കണം. വ്യക്തിനിയമ പ്രകാരം നടന്ന വിവാഹം രേഖപ്പെടുത്താന്‍ വ്യവസ്ഥയുണ്ടെങ്കിലും വിവാഹമോചനം രേഖപ്പെടുത്താന്‍ കോടതി ഉത്തരവിലൂടെ മാത്രമേ സാധ്യമാകൂവെന്നു കോടതി ചൂണ്ടിക്കാട്ടി.

🔹കപ്പലുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെ സേവനം തേടി വിദേശ കപ്പലുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലെ നാലായിരം കോടിയുടെ വികസന പദ്ധതികള്‍ രാജ്യത്തിന്റെ വികസനത്തിനു നാഴികക്കല്ലാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.

🔹സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ പുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 173 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളാണ് അംഗീകരിച്ചത്.

🔹ഭിന്നശേഷി കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ‘ആശ്വാസം’ പദ്ധതിയില്‍ 33 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു. 2023-2024 സാമ്പത്തിക വര്‍ഷം 132 പേര്‍ക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴില്‍ വായ്പക്ക് ഈട് നല്‍കാന്‍ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചെറുകിട സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാണ് ഈ സഹായം.

🔹അയോധ്യ വിഷയത്തില്‍ ഗായിക കെഎസ് ചിത്രയ്ക്കെതിരേ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, ചിത്ര അടക്കം ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സജി ചെറിയാന്‍.

🔹മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഗുണ്ടുര്‍ കാരം’. മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം സിനിമ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഗുണ്ടുര്‍ കാരം 164 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഗുണ്ടുര്‍ കാരത്തിന്റെ ഗാനത്തിനറെ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘രമണ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലമായി ഒരു മാസ് രംഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments