Tuesday, April 29, 2025
Homeകഥ/കവിതറെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 8)

റെക്സ് റോയിയുടെ നോവൽ.. ‘വ്യവസായിയും നോവലിസ്റ്റും’ (ഭാഗം – 8)

റെക്സ് റോയി

അധ്യായം 8

‘ഞാൻ എങ്ങനെ അത് ചെയ്യും?

നാൻസി തന്ന ലിസ്റ്റിലൂടെ കണ്ണോടിച്ച എനിക്ക് ശ്വാസം നിലയ്ക്കുന്നതുപോലെ തോന്നി. അതിലെ ചില പേരുകൾ . ഒന്ന് , എൻ്റെയൊരു അടുത്ത സുഹൃത്തിൻ്റേതാണ് . അവൻ ഇന്നൊരു എംപി ആണ് . അഴിമതിയുടെ കറ പുരളാത്ത ക്ലീൻ ഇമേജ് ഉള്ളവൻ. അവനെപ്പോലെ തന്നെ ക്ലീൻ ഇമേജുള്ള സമൂഹത്തിലെ പല ഉന്നതന്മാരുടെ പേരുകളും ഗൗതം മുതലാളിയുടെ മാസപ്പടി ലിസ്റ്റിൽ കണ്ടു ഞാൻ ഞെട്ടിത്തരിച്ചു പോയി. ഞാൻ അന്തംവിട്ട് നാൻസിയെ നോക്കി. അവൾ ചോദ്യ ഭാവത്തിൽ എന്നെയും .
” സീ നാൻസി, ഇവരുടെയൊന്നും ഒറിജിനൽ പേരുകൾ എനിക്ക് നോവലിൽ ചേർക്കാൻ ഒക്കില്ല.”
” വേണ്ട തോമസ് . ആ ലിസ്റ്റ് താങ്കളെ ഏൽപ്പിക്കാൻ പറഞ്ഞ് മുതലാളി തന്നതാണ്. മുഴുവൻ അതേപടി ചേർക്കാനല്ല . താങ്കൾക്ക് ഒരു ഏകദേശ ഐഡിയ കിട്ടാൻ വേണ്ടിയിട്ടാണ്.”
ഞാൻ ആ ലിസ്റ്റും പിടിച്ച് അന്തം വിട്ടുനിന്നു . നാൻസി ഒരു ചെറുപുഞ്ചിരിയോടെ മേശയ്ക്ക് നേരെ ആംഗ്യം കാട്ടി. ഞാനും മേശയിലേക്ക് നോക്കി. ഷിവാസ് റീഗലിന്റെ ഒഴിഞ്ഞ കുപ്പി മാറ്റി പുതിയൊരു കുപ്പി രാവിലെ ഭക്ഷണം കൊണ്ടുവന്നവർ വെച്ചിരുന്നു. നാൻസി അതിനടുത്തേക്ക് ചെന്നു. രണ്ടു ഗ്ലാസ്സിലായി വിസ്കി പകർന്നു . എന്നിട്ട് രണ്ടു ഗ്ലാസുമെടുത്ത് എൻ്റെ അടുത്തേക്ക് വന്ന് ഒന്ന് എനിക്ക് നീട്ടി. എൻ്റെ കണ്ണ് വാതിക്കൽ നിൽക്കുന്ന രണ്ടു തടിയന്മാരുടെ മേൽ പതിച്ചു.
” ദെയ് ആർ ഓൺ ഡ്യൂട്ടി” അതു പറഞ്ഞു ചെറുപുഞ്ചിരിയോടെ നാൻസി തൻ്റെ കൈയിലെ ഗ്ലാസ് ഉയർത്തി. ഞാനും എൻ്റെ ഗ്ലാസ് ഉയർത്തി ചിയേഴ്സ് പറഞ്ഞു. നാൻസി വളരെ കുലീനതയോടെ ആ വിസ്കി നുണയുന്നത് നോക്കിക്കൊണ്ട് ഞാൻ എന്റെ ഗ്ലാസ് ചുണ്ടോട് അടുപ്പിച്ചു.
” തോമസിന് പേടിയുണ്ടോ ?” ഒട്ടും പ്രതീക്ഷിക്കാതെ പൊടുന്നനെയാണ് അവൾ അതു ചോദിച്ചത്. എൻ്റെ കയ്യിൽനിന്നു ഗ്ലാസ് ഇപ്പോൾ താഴെ വീണേനെ!
” വാട്ട്? ……. എന്താ നാൻസി അങ്ങനെ ചോദിച്ചത് ?
” ഒന്നുമില്ല തോമസ്. ചുമ്മാ ചോദിച്ചതാ. ജസ്റ്റ് റിലാക്സ് . അദ്ദേഹം പറയുന്ന പോലെയൊക്കെ അങ്ങു ചെയ്തു കൊടുത്താൽ മതി. താങ്കൾക്ക് ഒന്നും സംഭവിക്കില്ല.”

ചെയ്തു കൊടുത്തില്ലെങ്കിലോ ? ചെയ്തു കൊടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും? അങ്ങനെ ഞാൻ ചോദിച്ചില്ല. ചോദിക്കേണ്ട ആവശ്യമില്ലല്ലോ! എനിക്കറിയാവുന്നതല്ലേ !

” തോമസ് ഒരിക്കൽ ചോദിച്ചില്ലേ ആരാണ് ആ ഫയൽ പ്രിപ്പെയർ ചെയ്തതെന്ന് ? എന്റെ ഹസ്ബൻഡ് ആണ് ആ ഫയൽ ഉണ്ടാക്കിയത്. അദ്ദേഹം ഗൗതം മുതലാളിയുടെ സെക്രട്ടറിയായിരുന്നു. ആത്മകഥ എഴുതണമെന്ന് മുതലാളിയുടെ തലയിൽ കയറിയപ്പോൾത്തന്നെ ഇങ്ങനെയൊരു ഡോക്കുമെൻ്റ് ഉണ്ടാക്കിയെടുക്കാൻ എൻ്റെ ഹസ്ബന്റിനെ അദ്ദേഹം ഏൽപ്പിച്ചു. എഴുത്തുകാരന് കാര്യങ്ങൾഎളുപ്പമായിരിക്കുമല്ലോ. അതിലെ കാര്യങ്ങൾ മിക്കവാറുമെല്ലാം മുതലാളി തന്നെ പറഞ്ഞു തന്നതാണ്.”

ഹസ്ബന്റാേ ? നാൻസിയുടെ കല്യാണം കഴിഞ്ഞതാണെന്നോ ?

” ഹോ …. അല്ല …. ഞാൻ വിചാരിച്ചു ….”
” എന്താ തോമസ് ?”
” ഇല്ല …ഒന്നുമില്ല …. അതല്ല …. അതായത് ഈ ഫയലിലെ ഒരുപാട് കാര്യങ്ങൾ …. ഐ മീൻ, ഒരുപാട് ആരോപണങ്ങൾ, വിവാദമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുമാത്രമല്ല പലതും മുതലാളിയെ വൻ നിയമക്കുരുക്കിൽ പെടുത്താൻ സാധ്യതയുള്ളതുമാണ്.” ഒന്ന് നിർത്തിയ ശേഷം ഞാൻ തുടർന്നു ” അതാ ഞാൻ അങ്ങനെ ചോദിച്ചത്.”
” അതൊക്കെ ഇലയ്ക്കും മുള്ളിനും കോട്ടം തട്ടാത്ത രീതിയിൽ എഴുതി ഉണ്ടാക്കുകയാണ് താങ്കളുടെ ജോലി.”
” ഓക്കേ , ഓക്കേ, എന്നെക്കൊണ്ട് കഴിയുന്നതുപോലെ ഞാൻ ശ്രമിക്കാം.” ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് നാൻസിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം അല്പം കനത്തിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. വിഷയം മാറ്റാം, അതാ നല്ലത്. കൂടുതൽ ചോദിച്ച് പണി വാങ്ങണ്ട.

” അപ്പോൾ നാൻസിയുടെ ഭർത്താവും മുതലാളിയുടെ സെക്രട്ടറി ആണല്ലേ.”
ഒരു സങ്കട ഭാവം അവളുടെ മുഖത്ത് നിഴലിട്ടോ ?
” ആയിരുന്നു. മരിച്ചുപോയി” അത് പറഞ്ഞ് അവൾ കണ്ണു തുടച്ചു .
” ഹോ , സോറി നാൻസി … അയാം വെരി സോറി. എനിക്കറിയില്ലായിരുന്നു.”
” സാരമില്ല തോമസ്.” അവൾ തൻ്റെ ബാഗിൽ നിന്ന് ഒരു കർച്ചീഫ് എടുത്ത് മുഖം തുടച്ചു. അല്പം ദൈന്യത നിറഞ്ഞ പുഞ്ചിരിയോടെ അവൾ എൻ്റെ മുഖത്തേക്ക് നോക്കി.
” ഈ ആത്മകഥയുടെ ഐഡിയ മുതലാളിക്ക് എവിടുന്നാണ് കിട്ടിയതെന്ന് തോമസിന് അറിയാമോ ?”
” യേസ് , അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിൻ്റെ എതിരാളി മഹേഷ് തൻ്റെ ആത്മകഥയിൽ മുതലാളിയെ അവഹേളിച്ചുകൊണ്ട് എഴുതിയതിൽ നിന്നല്ലേ ?”
” അതെയതെ. വാളെടുത്തവനെ വാളാൽ വെട്ടണം എന്നാണ് മുതലാളിയുടെ നയം. പിന്നെ എല്ലാം ക്ലിയർ ചെയ്യണം.”
” ക്ലിയർ ചെയ്യുകയോ ? എന്ത് ?”
” ചീത്ത പേരുകൾ, ആരോപണങ്ങൾ, ക്രിമിനൽ കേസുകൾ അങ്ങനെയെല്ലാം . ഹി വാണ്ട്സ് എ കമ്പ്ലീറ്റ് മേക്ക് ഓവർ .”
” ബട്ട് ഹൗ ?”
” ദാറ്റ്സ് യുവർ റെസ്പോൺസിബിലിറ്റി തോമസ്. അതാണ് നിങ്ങളുടെ ദൗത്യം.” അതും പറഞ്ഞ് തന്റെ കയ്യിലെ ഒഴിഞ്ഞ ഗ്ലാസ് നാൻസി മേശപ്പുറത്ത് കൊണ്ടവച്ചു.
” ബൈ, എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ” ഇൻറർകോമിലേക്ക് വിരൽ ചൂണ്ടിയാണ് അവൾ അത് പറഞ്ഞത്.
അതിമനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അവൾ വാതിലിനു നേർക്കു നടന്നു. പുറകെ അത്രയും നേരം പ്രതിമ പോലെനിന്ന രണ്ടു തടിയന്മാരും .
ഞാൻ എൻ്റെ കയ്യിലിരിക്കുന്ന ലിസ്റ്റിലേക്ക് കുറെ നേരം നിർവികാരതയോടെ നോക്കി നിന്നശേഷം ഗ്ലാസ് വീണ്ടും നിറച്ചു.

റെക്സ് റോയി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ