Sunday, May 19, 2024
Homeകഥ/കവിതപൊക്കിൾക്കൊടി (കഥ) ✍ ബിന്ദു കലിപ്പത്തി

പൊക്കിൾക്കൊടി (കഥ) ✍ ബിന്ദു കലിപ്പത്തി

ബിന്ദു കലിപ്പത്തി

ഹൊ “ഒന്നുറങ്ങട്ടെയമ്മാ..ഞാൻ കട്ടിലിൽ കിടന്ന സാരി തപ്പിയെടുത്ത് തലവഴിയേ വലിച്ചു മൂടി കൊണ്ട് പറഞ്ഞു.
ഡാ…. എഴുന്നേൽക്കടാ കുട്ടാ..നീയല്ലേ ഇന്നലെ പറഞ്ഞത് നേരത്തെ ഉണരണമെന്ന്‌.
അമ്മേ… കുറച്ച് കൂടി ഉറങ്ങട്ടെ തപ്പി എടുത്ത സാരിയെ മുറുകെ പിടിച്ചു കമഴ്ന്നു കിടന്നു.
നല്ല സ്വപ്നമായിരുന്നു കണ്ടത് അമ്മ അതിനെ ഇല്ലാതാക്കി.”ഹൊ “പിറു പിറുത്തു കൊണ്ടു ഞാൻ ഉറക്കത്തിന്റെ സുഖത്തിൽ തിരിഞ്ഞു കിടന്നു.ജനൽ പാളിയുടെ വിടവിൽ കൂടി സൂര്യ കിരണങ്ങൾ മുഖത്ത് അടിച്ചപ്പോൾ പതിയേ സാരി തുമ്പു താഴ്ത്തി ചുമരിൽ തുക്കിയിട്ടിരിക്കുന്ന ഘടികാരത്തിലേക്ക് നോക്കി അയ്യോ…. മണി 9 കഴിഞ്ഞോ ചാടി എഴുന്നേറ്റ് കട്ടിലിൽ കുറച്ചു നേരമിരുന്നു .ഇന്നും വഴക്കു തന്നെ . അമ്മ ഇടക്ക് വിളിക്കുന്നത് കൊണ്ടാണ് ഉറങ്ങി പോകുന്നത്.
മൂടിയിരുന്ന സാരിയെ കാലിൽ കോരി കട്ടിലിലേക്കെറിഞ്ഞിട്ട് നേരെ അടുക്കളയിലേക്കു വെച്ചു പിടിച്ചു.
അമ്മേ….. അമ്മേ… എന്റെ വിളി കേട്ടു അപ്പുറത്തെ വീട്ടിലെ രാമേട്ടൻ മുറ്റത്തു പല്ല് തേച്ചു
നിൽക്കുന്നതിനിടയിൽ എന്നെ നോക്കി പരിഹാസത്തോടെ ഒരു ചിരി. അല്ലേലും അയാൾക്ക്‌ ഇത്തിരി കൂടുന്നുണ്ട്.ഞാൻ ഓങ്ങി
വെച്ചിട്ടുണ്ട് . എന്റെ കൈയിൽ ഒരു ദിവസം കിട്ടും. പിന്നെ പ്രായക്കൂടുതൽ കാരണം വെറുതെ വിടുന്നതാണ്. അടുക്കളയിൽ നിൽക്കുന്ന അമ്മയെ ഞാൻ ഒന്നുകൂടി വിളിച്ചു.അമ്മാ…. ചായ
എന്റെ വിളിയുടെ ഒച്ച കൂടിയപ്പോൾ അമ്മ തിരിഞ്ഞുനോക്കി. ചായ ഗ്ലാസ്‌ ഒരു ഇടിയോടെ എന്റെ അടുത്ത് കിടക്കുന്ന അരകല്ലിന്റെ പുറത്തു വെച്ചിട്ട് പറഞ്ഞു
“”നിന്റെ അമ്മ ചത്തില്ലേ.”
പിന്നെ ആരു കേൾക്കാൻ കിടന്നു കാറുന്നത് .എന്റെ കണ്ണുകൾ നിറഞ്ഞു അല്ലെങ്കിലും എനിക്ക് ഇതൊക്കെ പതിവാണ്. ഉടു മുണ്ടു പിടിച്ചു കണ്ണു തുടക്കുന്നത് എന്റെ പുറകിൽ നിന്ന അച്ഛൻ
കണ്ടുവെങ്കിലും കാണാത്ത മട്ടിൽ പറഞ്ഞു . ഇന്നും നീ പോകുന്നില്ലേ…. രാവിലെ ഇറങ്ങി പോകാതെ കിടന്നു ഉറങ്ങിക്കൊള്ളും .എനിക്ക് വയസാകുന്നു എന്റെ തലയിൽ കൂടി വണ്ടി ഓടുന്നോ…തടിയനായ നിനക്ക് കൂടി ചിലവിനു തരാൻ . അച്ഛൻ ആരോടാ പറയുന്നത് ഇവൻ അതൊന്നും കേൾക്കുന്നത് പോലുമില്ല അനുജത്തിക്കുട്ടി എന്നെ നോക്കി കളിയാക്കി പറഞ്ഞപ്പോൾ സങ്കടം
സഹിക്കാനാകാതെ കൈയ്യിലെടുത്ത ചായ ഗ്ലാസ്‌ എടുത്തടുത്തു തന്നെ വെച്ചിട്ട് എന്റെ മുറിയിൽ കയറി വാതിലടച്ചു.
ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ചില്ലിട്ട ചിത്രത്തിലേക്ക് നോക്കി .എന്തിനാണാമേ….. എന്നെ ഒറ്റയ്യ്ക്കാക്കി പോയത് . ഞാൻ എന്തു തെറ്റാണു ചെയ്തത് .സഹിക്കുന്നതിനു ഒരു പരിധിയുണ്ട്. അച്ഛനാണ് പോലും രണ്ടാനമ്മയോടും മോളോടും മാത്രമേ സ്നേഹമുള്ളൂ.എന്നോട് ഒരു സ്നേഹവുമില്ല. എന്റെ ശബ്‌ദം പുറത്തു കേൾക്കാതിരിക്കാൻ റേഡിയോയുടെ ശബ്‌ദം കൂട്ടി വെച്ചു. ഞാനും ഒരു നാൾ വരും എന്റെ അമ്മയുടെ അടുത്ത് .സങ്കടം പിടിച്ചു നിർത്താനാവാതെ പൊട്ടിക്കരഞ്ഞു പോയി. എന്റെ കൊച്ചു ഹൃദയം പൊട്ടി പോകുന്നു അമ്മേ.. എന്റെ സങ്കടം കാണാൻ പോലും ആരുമില്ല…കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് മേശപ്പുറത്തിരുന്ന ഫോണെടുത്ത് അമ്മയുടെ ശബ്‌ദ സന്ദേശം വെച്ചു കേട്ടു. ഡാ…. കുട്ടാ എഴുന്നേൽക്കു.. സമയം കുറേ ആയി “ആകെ ഒരു സന്തോഷം രാവിലെ അമ്മയുടെ ശബ്‌ദം കേൾക്കുന്നതാണ്. ഞാൻ അലാറത്തിനു പകരം അമ്മയുടെ ശബ്ദസന്ദേശം വെച്ചിട്ടുണ്ട് . അമ്മ ഉണ്ടായിരുന്നപ്പോൾ അമ്മ അറിയാതെ എടുത്തു വെച്ചതാ ഫോണിലെ അമ്മയുടെ ഫോട്ടോ നോക്കി കണ്ണു തുടച്ചു വീണ്ടും വീണ്ടും ആ ശബ്‌ദസന്ദേശം നെഞ്ചിനോട് ചേർത്തു വെച്ചു ദാ……. ഇവിടെ….എന്റെ അമ്മയെന്നും എന്നോടൊപ്പം..

ബിന്ദു കലിപ്പത്തി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments