Tuesday, October 22, 2024
Homeഅമേരിക്കതിരിഞ്ഞുനോക്കുമ്പോള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

തിരിഞ്ഞുനോക്കുമ്പോള്‍ (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഇത്രത്തോളം എന്നെ നടത്തിയ കാരുണ്യവാനായ ദൈവത്തെ സ്തുതിച്ചുകൊണ്ട്, എനിക്കു ജന്മമേകിയ വന്ദ്യ മാതാപിതാക്കളെ സ്‌മരിച്ചുകൊണ്ട്, എന്നെ ഞാനാക്കിയ എന്റെ ഗ്രാമത്തെയും ചാർച്ചക്കാരെയും കടന്നുപോയ എന്റെ പ്രാണനാഥനെയും നമിച്ചുകൊണ്ട് ഈ ഓർമ്മക്കുറിപ്പു തുടങ്ങട്ടെ !

ചെറുപ്പം മുതൽക്കേ ഡയറി എഴുതുന്ന ഒരു ശീലം എൻ്റെ വന്ദ്യ പിതാവിൽനിന്നു ഞാൻ നേടിയതാണ്. ഈ കുറിപ്പ് എഴുതുമ്പോൾ എൻ്റെ ബാല്യകാലത്തിൽ തുടങ്ങട്ടെ!. ബാല്യത്തിലെ കുടിപ്പള്ളിക്കൂടത്തിലെ ആശാന്റെ അടിയും കൊച്ച് ഓലക്കെട്ടിലെ അക്ഷരമാലയും എന്നും മനസ്സിൽ നിഴലിച്ചു നിൽക്കുന്നു.

വയലേലകളും പുഴകളും കുന്നുകളും ചാരുത ചാർത്തിയ കടമ്പനാട് എന്ന ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ് എൻ്റെ ജന്മസ്ഥലം. അഞ്ച് ആൺമക്കൾ, മൂന്നു പെൺമക്കൾ, മാതാപിതാക്കൾ അടങ്ങുന്ന ഒരു സാധാരണ കുടുംബത്തിലെ രണ്ടാമത്തെ കുട്ടി, മൂത്ത സഹോദരനും താഴെ ആറു പേരും. എന്റെ്റെ പിതാവ് ഒരു ഹൈസ്ക്കൂൾ ഹെഡ്‌മാസ്റ്റർ, മാതാവ് ഗൃഹനാഥ. കർഷകരായിരുന്നു ഞങ്ങളുടെ ഗ്രാമത്തിലെ വർണ്ണരാജികൾ. ചുരുക്കം ചില അദ്ധ്യാപകർ, പട്ടാളക്കാർ, ഒക്കെ അങ്ങിങ്ങുമുണ്ടായിരുന്നു. മിക്കതും ഓലമേഞ്ഞ വീടുകൾ, ചെമ്മൺ പാതകൾ, മൈലുകൾ അകലെയുള്ള ടാറിടാത്ത റോഡിലൂടെ വല്ലപ്പോഴും ഓടുന്ന ബസുകൾ, ഒന്നോ രണ്ടോ ടാക്സി കാറുകൾ മാത്രം ഉള്ള ഗ്രാമം. നാലു മൈലുകൾ ദൂരെയാണ് ഒരു ഗവൺമെൻ്റ്  ആശുപ്രതി, പലപ്പാഴും രോഗികളെ കട്ടിലിൽ നാലാളുകൾ ചുമന്നുകൊണ്ട് പോകുന്നതു കണ്ടിട്ടുണ്ട്. മൈലുകൾ നടന്നുവേണം സ്ക്കൂളിലും ദേവാലയത്തിലുമൊക്കെ പോകേണ്ടത്. ചെരുപ്പിടാത്ത കുഞ്ഞിക്കാലുകൾ പെറുക്കി ചെമ്മണ്ണും കല്ലുകളും മാത്രമുള്ള റോഡിലൂടെ ആ നാളുകളിൽ നടന്നത് ആർക്കും അതൊരു ഭാരമോ ദൂരമോ ആയിരുന്നില്ല.

ഞങ്ങളുടെ ഊണുമുറിയിൽ തുക്കിയിരുന്ന റ്റൈംറ്റേബിൾ വീട്ടിൽ എവരും ഒരുപോലെ അനുസരിച്ചിരുന്നു. സന്ധ്യയ്ക്കു മെഴുകുതിരി കത്തിച്ച്, വിരിച്ചിട്ട പുൽപ്പായയിൽ നിരന്നിരുന്നുള്ള പ്രാർത്ഥന എന്നും ഓർമ്മയിൽ നിഴലിച്ചു നിൽക്കുന്നു. സന്ധ്യാ പ്രാർത്ഥന കഴിഞ്ഞ് മക്കളെ തലയിൽ കൈവച്ച് എന്റെ അപ്പച്ചൻ അനുഗ്രഹിച്ചിരുന്നു. കൂടുതൽ അനുഗ്രഹം എനിക്കു തരുമ്പോൾ എൻ്റെ അമ്മച്ചി പറയും മോൾക്കുമാത്രം കൂടുതൽ അനുഗ്രഹം കൊടുക്കുന്നു എന്ന്, അപ്പോൾ അപ്പച്ചൻ പറയും, ഒരു പിതാവിൻ്റെ അനുഗ്രഹം നീരുറവയാണ്, അത് ഒഴുകിക്കൊണ്ടേയിരിക്കും, അർഹതയുള്ളവർക്കു ലഭിക്കും. എന്ന്. കഴിച്ച ഭക്ഷണമോ, ധരിച്ച വസ്ത്രമോ ഒന്നുമായിരുന്നില്ല ആനന്ദം. ഒരുമിച്ചിരുന്നുള്ള ഭക്ഷണം, പ്രാർത്ഥന, മാതാപിതാക്കളുടെ ശിക്ഷണത്തോടെയുള്ള വീട്ടിലെ ജീവിതം, ഉള്ളതിൽ സംതൃപ്തി കണ്ടെത്തി ജീവിച്ച ദിനങ്ങൾ ഓർമ്മയിലെ മായാത്ത വർണ്ണങ്ങളാണ്. ഓണം, വിഷു, ക്രിസ്ത്‌മസ്, റംസാൻ എല്ലാം ഗ്രാമത്തിലെ എല്ലാവരുടെയും ഒരുമിച്ചുള്ള ആഘോഷങ്ങളായി കരുതി ഏവരും സോദരത്വേന കഴിഞ്ഞ ഗ്രാമം.

വീടുകൾക്കു മതിലുകൾ ഇല്ലാതിരുന്നതിനാൽ എപ്പോൾ വേണമെങ്കിലും അയൽ വീടുകളിൽ കയറിച്ചെല്ലാമായിരുന്നു. അവിടെയുള്ളത് യഥേഷ്ടം കഴിക്കാമായിരുന്നു, പിറന്നാളുകൾ ഒരു പായസം വച്ച് ഏവരും ആഘോഷിച്ചിരുന്നു. ഔപചാരികതയില്ലാത്ത ലളിതജീവിതമായിരുന്നു എന്റെ ഗ്രാമത്തിൻ്റെ മുഖമുദ്ര. പണവും പലവ്യഞ്ജനങ്ങളും, അടുപ്പിലെ തീ വരെയും അടുത്ത വീട്ടിൽനിന്നും കടം വാങ്ങുമായിരുന്നു.

ഉത്രാടനാളിലെ തത്രപ്പാടെത്രയും താളം തകർത്തുനിന്നെത്തും ചിങ്ങമാസത്തിലെ തിരുവോണ സദ്യയിൽ എല്ലാം മറന്നൊരെൻ ഗ്രാമം കാളവണ്ടിയെന്നും നാട്ടിൻപുറത്തിന്റെ നാരായ വേരായി നിന്ന് കുടമണി തൂക്കിയ കാളകളെന്നും ഭാരം വലിച്ചോരു നാട്ടിൽ (എൻ്റെജന്മനാട് )

വീടിനടുത്തള്ള തോട്ടിൽ തുണികൾ ശനിയാഴ്‌ച  സോപ്പിട്ടലക്കി, പാറയിൽ വിരിച്ചിട്ടുണക്കിയും, വീട്ടിലെ കൊച്ചു കൊച്ചു ജോലികൾ ചെയ്തും, ഉള്ള ഭക്ഷണം കഴിച്ചും, അമ്മ തരുന്ന പൊതിച്ചോർ റബ്ബറിട്ടു കെട്ടിയ പുസ്തകക്കെട്ടിനോടു ചേർത്ത് നടന്നു നീങ്ങിയ വിദൂരങ്ങളായ വിദ്യാലയ യാത്രകൾ. മഴ വരുമ്പോൾ എല്ലാവർക്കും കുടയില്ലാത്തതിനാൽ വാഴയില വെട്ടി തലയ്ക്കു മുകളിൽ ചൂടി വയൽ വരമ്പിലൂടെയും പുഴ കടന്നും ഉള്ള യാത്രകൾ. ഞയറാഴ്‌ചകളിൽ മൂന്നുമൈലുകൾ അകലെയുള്ള ദേവാലയത്തിലേക്കുള്ള തീർത്ഥയാത്ര, പള്ളിയിലെത്തുമ്പോഴേക്കും വി. കുർബ്ബാന പകുതി കഴിഞ്ഞിരിക്കും. ഒരു വീട്ടിൽ ഒരു കുർബ്ബാനക്രമമേ അന്നുണ്ടായിരുന്നുള്ളു. അത് അമ്മയുടെ കയ്യിലായിരിക്കും, കുട്ടികൾ കേട്ടു ചൊല്ലും, ക്രമമൊക്കെ മനസിലാക്കിയത് അൽപ്പം അറിവായതിനു ശേഷമാണ്. എല്ലാം ഓർമ്മയുടെ ചെപ്പിലെ മലർമണികളാണ്. രാവിലെ ഉണർന്നാലുടൻ അര കപ്പു ആവി പറക്കുന്ന കട്ടൻ കാപ്പി കിട്ടും, അതു കഴിഞ്ഞാൽ വിശാലമായ തെങ്ങിൻ തോപ്പു നിറഞ്ഞ പുരയിടത്തിലൂടെ ഒരോട്ടപ്രദിക്ഷണം നടത്തണം, ഒരുവിധം ഓടാവുന്നവർ ഓടും, തെങ്ങുകളുടെ ചുവട്ടിൽ തേങ്ങാ വീണുകിടക്കുന്നതു പെറുക്കിക്കൊണ്ട് വരുകയും, വ്യായാമം ലഭിക്കയുമാണ് പ്രധാന ഉദ്ദേശം. ഒരു തേങ്ങാ കൊണ്ടുവരുന്നയാൾക്ക് 10 പൈസ കൊടുക്കും, എന്താവേശമായിരുന്നു ഓട്ടത്തിന്. ഓട്ടം കഴിഞ്ഞ് വീടിനടുത്തുള്ള തോട്ടിൽ കുളിയും കഴിഞ്ഞാണ് വരവ്. ഓരോരുത്തരും കൊച്ചുകൊച്ചു ജോലികൾ, ചെയ്തും പഠിത്തത്തിൽ സമർദ്ധരായും മുന്നേറി.’വിദ്യാധനം സർവ്വധനാൽ പ്രധാനം’ എന്ന് എൻ്റെ വന്ദ്യപിതാവ് ഞങ്ങളെ ഓർപ്പിച്ചിരുന്നു.

അധികം ആവശ്യങ്ങളും ആഡംബരങ്ങളും ഇല്ലാത്ത, ലളിതജീവിതം നയിച്ച ആ നാളുകൾ. ബസും, വള്ളവും കയറി. എറെദൂരമുള്ള നടപ്പും ഒക്കെ നാളുകൾ എത്ര ആനന്ദപ്രദങ്ങളായിരുന്നു. ബസും, വള്ളവും കയറി, എറെദൂരമുള്ള നടപ്പും ഒക്കെയായി സ്ക്കൂൾ അടയ്ക്കുമ്പോൾ അമ്മവീട്ടിലേക്കുള്ള യാത്രകൾ, വല്യമ്മച്ചിയുടെ അടുത്ത് എത്തുമ്പോഴേയ്ക്കും എല്ലാം മറന്നു സന്തോഷിക്കും കുറച്ചു ദിവസം അടിച്ചു പൊളിച്ചു താമസിച്ചിട്ടു മടക്കം. തിരികെ പോരുമ്പോൾ കൈനിറയെ പൈസ, പുത്തനുടുപ്പുകൾ, ആകെ ആഘോഷപൂരിതം. കരഞ്ഞും തിരിഞ്ഞുനോക്കിയും മടക്കയാത്ര. ‘ഉത്രട്ടാതി നാളും സീതയെന്നുള്ള പേരും വരല്ലേ’ എൻ്റെ വല്യമ്മച്ചി പാടിയത് ഓർക്കുന്നു.

പലപ്പോഴും സ്ക്കൂളിൽ പോകുമ്പോൾ ചൊവ്വാ വെള്ളി ദിവസങ്ങളിൽ കയ്യിലെ ചോറുപൊതി വഴിയരികിൽ ഇരിക്കുന്ന ധർമ്മക്കാർക്കു കൊടുക്കയും ഉച്ചയ്ക്കു വെള്ളം കുടിച്ചു കൊണ്ട് ഇരിക്കയും ചെയ്‌തിരുന്നത്‌ കറേ നാൾ കഴിഞ്ഞാണ് വീട്ടിൽ അറിഞ്ഞത്, അമ്മച്ചി അത്ഭുതപ്പെട്ടുപോയി. പിൽക്കാലത്ത്’ മാർഗ്ഗദീപം’ എന്ന കവിത ഞാനെഴുതിയത് ഈ പശ്ഛാത്തലത്തിലാണ്.

എല്ലാ വെള്ളിയാഴ്‌ചയും സ്ക്കൂൾ വിട്ടു പോരുമ്പോൾ കൂട്ടുകാരെ വിട്ട് ഞങ്ങളുടെ പള്ളിയുടെ മുന്നിലൂടെ പോകുന്ന റോഡിലൂടെയാണ് എൻ്റെ മടക്കയാത്ര. പള്ളിയുടെ വാതിൽക്കൽ കയറി പ്രാർത്ഥിക്കാനാണ് ആ വഴി വരുന്നത്. പള്ളിയുടെ പടിഞ്ഞാറെ വാതിൽ അടഞ്ഞു കിടക്കും, വാതിൽക്കൽ മുട്ടുകുത്തി നിന്ന് പ്രാർത്ഥിച്ചിട്ടു മടങ്ങും. ഒരു ദിവസം പള്ളിയിലെ കപ്യാർ വന്നു പറഞ്ഞു. കൊച്ചിനെ അച്ചൻ അന്വേഷിക്കുന്നു എന്ന്. അവിടുത്തെ പാഴ്‌സണേജിലാണ് അച്ചൻ താമസിച്ചിരുന്നത്. ഞാൻ പേടിച്ചാണ് അച്ചനെ കാണാൻ ചെന്നത്, 12 വയസേ ഉള്ളു.’നീ എതാ’ എന്ന് അച്ചൻ ചോദിച്ചപ്പോൾ, മെല്ലെ പേരു പറഞ്ഞു. സെൻ്റ് തോമസ് ഹൈസ്ക്‌കൂൾ ഹെഡ്‌മാസ്റ്റർ തോമസ് സാറിൻ്റെ മകളാണെന്നും. ‘നീ എന്താണു പ്രാർത്ഥിക്കുന്നത്?’ നല്ല കുട്ടി ആക്കണേ, വീട്ടിൽ എല്ലാരേം അനുഗ്രഹിക്കണേ, നല്ല ഭാവി തരണേ’ എന്ന്. പൊക്കോ, നന്നായി പഠിക്കണം. പ്രാർത്ഥിക്കണം . പള്ളിയിൽ വരണം എന്നു പറഞ്ഞ് മടക്കി അയച്ചു.

കുട്ടികൾ വളർന്നു. ജീവിതം വേറൊരു തലത്തിലേക്കൊഴുകി, കെട്ടിലും മട്ടിലും മാറ്റങ്ങൾ വന്നു. എന്റെ വന്ദ്യപിതാവ് ഒരു ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്നുവെങ്കിലും എന്നും പണത്തിനു നന്നേ ഞെരുങ്ങിയിരുന്നു. എങ്കിലും മക്കളെയെല്ലാം വിദൂരങ്ങളായ കോളജുകളിൽ വിട്ടു പഠിപ്പിച്ചു. സന്ധ്യയ്ക്കു കത്തിച്ച നിലവിളക്കിനു മുമ്പിലിരുന്നുള്ള പ്രാർത്ഥനയും രാമരാമാലാപവും ഗ്രാമത്തിൽ ആത്മീയത നിറച്ചിരുന്നു. ഒരു വിധത്തിലും മാതാപിതാക്കളെ വിഷമിപ്പിക്കരുതെന്ന വൃതം എനിക്കുണ്ടായിരുന്നു. ഒരിക്കൽ എന്റെ അമ്മച്ചി എന്നോട് ഒരു ജോലി ചെയ്യുവാൻ പറഞ്ഞതു. ഞാൻ അൽപം താമസിച്ചു ചെയ്‌തതിനു പ്രായശ്ചിത്തമായി രാത്രിയിൽ അമ്മ ഉറങ്ങിക്കിടന്നപ്പോൾ ആ കാലുകൾ ഒരു മൊന്തയിൽ വെള്ളം കൊണ്ടുചെന്നു കഴുകിക്കുടിച്ചത് ഓർക്കുന്നു, പത്തു വയസ്സേ അന്നു പ്രായമുള്ളു. അമ്മയെ വിഷമിപ്പിച്ചാൽ കാൽ കഴുകി കുടിക്കണമെന്നു ഞാൻ കേട്ടിരുന്നു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതോടു കൂടി നാട്ടിൽ ക്ഷാമം അതിക്രമിച്ചു. അരി, മണ്ണെണ്ണ. തുണികൾ തുടങ്ങി സകലതിനും റേഷൻ. രാത്രിയിൽ മണ്ണെണ്ണ വിളക്കിൻ്റെ മങ്ങിയ വെട്ടത്തിലിരുന്നാണ് വീട്ടിൽ കുട്ടികളുടെ പഠിത്തം, രണ്ടു മൂന്നുപേർ ഒരുമിച്ചിരുന്നാണ് പഠിക്കുന്നത്. അതൊരു പ്രയാസമായി അന്നു തോന്നിയിരുന്നില്ല. വീട്ടിൽ വളർത്തുന്ന പശുവിന്റെ പാലും, കോഴിയുടെ മുട്ടയും, അന്തിച്ചന്തയിലെ മീനും, വല്ലപ്പോഴും വാങ്ങുന്ന മാട്ടിറച്ചിയുമൊക്കെ സുഭിക്ഷത നൽകിയിരുന്നു. ഭക്ഷണത്തിന് ആരും ഒരു നിർബന്ധവും കാണിച്ചിരുന്നില്ല.

എന്റെ ഗ്രാമത്തിലെ ഒരു പ്രധാന നീരോട്ടമായിരുന്നു ‘വലിയ തോട്’, വെയിലത്തും മഴയത്തും നിറഞ്ഞൊഴുകുന്ന ആ തോട്ടിൽ നീന്തിക്കുളിക്കുന്നത് ഓർക്കയാണ്. ഇന്ന് ആ തോട് അവശിഷ്ടമൊഴുകുന്ന ഓടപോലെയായി. നടന്നുപൊയ്ക്കൊണ്ടിരുന്ന വലിയതോട്ടിൽ ഒരു പാലമുയർന്നു. കേരളത്തിൽ 44 നദികളുണ്ട്. അവ മിക്കതും മാലിന്യക്കുമ്പാരങ്ങളായി, കുപ്പത്തൊട്ടികളായി പ്ലാസ്റ്റിക്കു നിറയുന്ന ഓടകളായി മാറിക്കഴിഞ്ഞിരിക്കുന്നു. നദികളെ അമ്മയെന്നു കരുതിയ ഒരു കാലമുണ്ടായിരുന്നു.

ഞാൻ ഹൈസ്ക്കൂൾ കഴിഞ്ഞപ്പോൾ ഇനിയെന്ത് എന്ന ചിന്തയായി, അന്നൊക്കെ എന്റെ ഗ്രാമത്തിലെ മിക്ക ആൺകുട്ടികളും മിലിട്ടറി, നേവി, എയർഫോഴ്‌സ് എന്നിവിടങ്ങളിലേക്കും പെൺകുട്ടികൾ ദുരസ്ഥലങ്ങളിലേക്കു നേഴ്‌സിംഗിനും, ചിലർ ടൈപ്പും ഷോർട്ട് ഹാൻഡും പഠിക്കാനും പോയിരുന്നു. നേഴ്‌സിംഗിന് റ്റൈപ്പെൻഡ് കിട്ടിയിരുന്നത് ആശ്വാസമായിരുന്നു. 16. 17 വയസുമാത്രം പ്രായമുള്ള തളിരു പെൺകിടാങ്ങൾ ഒരു തകരപ്പെട്ടിയും തൂക്കി കേരളത്തിനു പുറത്തേക്കു പോയവരാണ് പൽക്കാലത്ത് കേരളത്തിൻ്റെ നട്ടെല്ലായി സ്വന്തം കുടുംബങ്ങളെ രക്ഷപ്പെടുത്തിയ ജ്യോതിസുകൾ. ഉയർന്ന നിലയിൽ ഹൈസ്ക്കൂൾ പാസായ എന്നെ കലാലയത്തിലയക്കണമെന്ന് അപ്പച്ചനാഗ്രഹം. അങ്ങനെ കൊല്ലം ഫാത്തിമാ മാതാ നാഷണൻ കോളജിലാണ് ഞാൻ കലാലയ വിദ്യാഭ്യാസം നടത്തിയത്. കുണ്ടറെ അമ്മവീട്ടിൽ നിന്നും ട്രെയിനിൽ പോയിവന്നായിരുന്നു യാത്ര. എന്റെ ഇളയ സഹോദരങ്ങളും താമസിയാതെ, UC college Alwaye, University college, Trivandrum, Alleppey Medical College എന്നിവിടങ്ങളിലായി പഠനം തുടർന്നത് എൻ്റെ പിതാവിന് അൽപം ഭാരമായിരുന്നു. ഇന്നത്തേപ്പോലെ അന്നു ലോൺ ഒന്നും ലഭ്യമായിരുന്നില്ല. കൊല്ലം ഫാത്തിമാ കോളജിൽ നിന്നും ഫസ്റ്റ് ക്ലാസോടെ ഞാൻ പാസായതും മെഡിസിനു പോകണമെന്നുള്ള ആഗ്രഹത്തിൽ പുനാ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചുവെങ്കിലും, അത്ര ദൂരത്തേക്ക്, മിലിട്ടറി ഡോക്ടറാകാൻ വിടുന്നതിനോട് എൻ്റെ അമ്മച്ചിക്ക് വിയോജിപ്പായതിനാലും ആ ആഗ്രഹം സഫലമായില്ല, ഞാൻ ഒരാഴ്‌ച കരഞ്ഞു. അപ്പോഴേയ്ക്കും കുനൂർ സ്റ്റെയിൻസ് ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ റ്റീച്ചറായി ജോലി കിട്ടി, അതും അമ്മച്ചിക്ക് മകൾ അത്ര ദൂരത്തിൽ പോകുന്നതിനു വിഷമമായിരുന്നതിനാൽ അമ്മയ്ക്ക് അസുഖമായി, കുറച്ചു മാസങ്ങൾക്കകം എനിക്കു വിഷമത്തോടെ തിരികെപ്പോരേണ്ടി വന്നു. വളരെ ദുർഘടമായ യാത്രയായിരുന്നു കുനൂർ യാത്ര.’മേട്ടുപ്പാളയ’ത്തുനിന്ന് ഒരു മലമുകളിലൂടെ പല്ലും പഴുതും ഉള്ള റെയിൽച്ചക്രങ്ങൾ പാമ്പിഴയുന്നതുപോലെ മെല്ലെ ഇഴഞ്ഞായിരുന്നു അന്നു ട്രെയിൻ നീങ്ങിയിരുന്നത്. ഇന്നു വ്യധവത്യസ്തമായിരിക്കാം. തിരികെയെത്തി പിന്നീട് ബി.എഡ്. കഴിഞ്ഞ് കടമ്പനാട് ഹൈസ്ക്കൂളിൽ ടീച്ചറായി. 1967 ൽ 250 രൂപയായിരുന്നു മാസശമ്പളം.

1970 ജൂലൈ 27 ന് എൻ്റെ വിവാഹം കഴിഞ്ഞു. കുമ്പഴ യോഹന്നാൻ ശങ്കരത്തിൽ ശെമ്മാശൻ, എന്ന ഒരു യുവകോമളൻ, അന്ന് പ്രഗത്ഭനും പ്രശസ്തനുമായ ഒരു കൺവൻഷൻ പ്രാസംഗികനായിരുന്നു. മലയാളം സംസ്‌കൃതം എം.ഏ കഴിഞ്ഞ് പത്തനാപുരം സെൻ്റ് സ്റ്റീഫൻസ് കോളജിൽ ജോലി കിട്ടിയതു വിട്ടിട്ട്, ‘മലങ്കര സഭ’ (മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഔദ്യോഗിക നാവ്)യുടെ പ്രതാധിപരായിരിക്കെയാണ് ഞങ്ങളുടെ വിവാഹം, താമസിയാതെ വൈദികനായി, അദ്ദേഹത്തിനു ന്യൂയോർക്ക് യൂണിയൻ തീയോളജിക്കൽ സെമിനാരിയിൽ നേരത്തേ പ്രവേശനം ലഭിച്ചിരുന്നതിനാൽ 1970 സെപ്റ്റമ്പർ 10 ന് ന്യൂയോർക്കിനു യാത്രയായി.

ഞാൻ 1971 ജനുവരി ഒന്നിന്, ന്യൂയോർക്കിലെത്തി. സംഭവബഹുലമായ വർഷങ്ങൾ കടന്നുപോയി. വിരലിലെണ്ണാവുന്ന മലയാളികളേ ഇവിടെ അന്നുണ്ടായിരുന്നുള്ളു. 1972 ആയപ്പോഴേയ്ക്കും നേഴ്‌സിംഗ് രംഗത്ത് വിസാ ലഭ്യമാക്കിയതോടുകൂടി ആളുകൾ കൂടുതൽ വരുവാൻ തുടങ്ങി. പ്രത്യേക തൊഴിൽ പരിജ്ഞാനമില്ലാഞ്ഞതിനാൽ അനേകം ചെറു ജോലികൾ ചെയ്തു, അച്ചന്. S.T.M (Master of Sacred Theology) ഡിഗ്രി ലഭിച്ചു. 1971 മെയ് മുതൽ ജൂലൈ വരെ ന്യൂജേഴ്സിയിലുള്ള ഒരു സമ്മർ ക്യാമ്പിൽ രണ്ടുപേർക്കും ജോലി കിട്ടി, അച്ചന് ചാപ്ലൈൻ ആയും എനിക്ക് കൗൺസലർ ആയും. രണ്ട് മാസത്തേക്ക് രണ്ടുപേർക്കും കൂടി $2000കിട്ടി, അന്ന് അതൊരു വലിയ തുകയായിരുന്നു. എന്തു പഠിച്ചാൽ നല്ല ജോലി കിട്ടും എന്നൊന്നും പറഞ്ഞുതരുവാൻ ആരുമില്ലായിരുന്നു, ആ തുക ആദ്യ ഫീസായി കൊടുത്ത് സിറ്റി യൂണിവേഴ്സിറ്റിയിൽ എനിക്ക് .M.Ed ന് അഡ്‌മിഷൻ കിട്ടിയതിനു ചേർന്നു. രണ്ടു വർഷത്തെ പഠിത്തം. റ്റീച്ചിംഗ് ലൈസൻസും നേടി, ഇടയ്ക്ക് ചെറിയ ജോലിയും ചെയ്തു. വളരെയധികം ദൂരെയുള്ള, ഒരു സ്ക്‌കൂളിൽ കിട്ടിയ ജോലി തുടരാൻ പ്രയാസമായിരുന്നതിനാൻ അതു വിട്ടിട്ട് എൻജിനീയറിംഗിനു ചേർന്നു, പകൽ ഒരു ലാബിൽ ജോലി കിട്ടി, വൈകിട്ടു കോളജിൽ പോക്ക്. പണത്തിനു നന്നേ ഞെരുക്കം, വൈദികനായി ശെമ്മാശൻ വന്നതിനാൽ മൻഹാറ്റനിലെ ഒരു ഓർത്തഡോക്സസ്‌ ദേവാലയത്തിൽ വൈദികനായി, പക്ഷേ വരുമാനമൊന്നും ഇല്ലായിരുന്നു. ഇതിനിടെ Immigrant visaകിട്ടി, ബ്രോംഗ്‌സിൽ ഒരു സ്റ്റുഡിയോ അപ്പാർട്ടുമെൻ്റിൽ താമസമായി, മാസം 110 ഡോളർ വാടക, അതും വളരെ ഞെരുങ്ങിയാണ് കൊടുത്തത്. ഇതിനിടെ അച്ചന്റെ ഒരു ആത്മസുഹൃത്തായ ഒരു വൈദികനെ ഇവിടെ എത്താൻ സഹായിച്ചു, അദ്ദേഹവും ഞങ്ങളുടെ ഒറ്റ മുറിയിലെ ഒറ്റ ബെഡ്ഡിലും ഞങ്ങൾ തറയിൽ ഷീറ്റു വിരിച്ചും കിടന്നു. ഏകദേശം ഒരു വർഷം കടന്നുപോയി, അന്നത്തെ ജീവിതം ഇന്ന് ഒരത്ഭുതമായി തോന്നുന്നു. അച്ചനും പഠിക്കാൻ തുടങ്ങി, ലോൺ എടുത്തു പഠിച്ചു.

ഇതിനിടെ Creedmore Psychiatric hospital, New York ൽ അച്ചനു ജോലിയായി, എനിക്ക് നാസാ കൗണ്ടി DPW Engineer ആയി ജോലി കിട്ടി. ജീവിതം സാവധാനം മുന്നോട്ടു നീങ്ങി, രണ്ടു പുത്രന്മാർക്കു ജന്മം നൽകി, പല ദേവാലയങ്ങൾ ന്യൂയോർക്കിലും സമീപ പ്രദേശങ്ങളിലും അദ്ദേഹം രൂപീകരിച്ചു. കാലാന്തരത്തിൽ വിശ്രമരഹിതമായ ജീവിതത്താൽ ആകെ അഞ്ചു മാസ്റ്റർ ബിരുദങ്ങൾ (M.A.- Malayalam & Sanskrit (Kerala), S.T.M.- Theology. MS. Rehabilitation Counseling. M.S. Therapeutic Recreation, M.S. Counseling Psychology, & Doctorate -(Theology) അച്ചൻ സമ്പാദിച്ചു. ധാാരാളം ബന്ധുമിത്രാദികളെ അമേരിക്കൻ മണ്ണിൽ എത്തിച്ചു. ഒരു വീടു വാങ്ങി. അന്ന് 60,000 ഡോളർ വില, ഒരു വലിയ തുകയായിരുന്നു. എന്നും വീടുനിറയെ ആളുകൾ.

‘കൂട്ടരും കരയെത്തിയൽപം കഴിഞ്ഞപ്പം
നീയെന്തു ചെയ്തെന്ന ചോദ്യം മിച്ചം’.

ഞങ്ങളുടെ രണ്ടു വീടുകളിൽ നിന്നും സഹോദരങ്ങളെത്തി, അനേകം ബന്ധുമിത്രാദികളെയും ഇവിടെയെത്തിച്ചു, എൻ്റെ കുഞ്ഞുങ്ങളുടെ ബാല്യത്തിൽ എന്നും വീടു നിറയെ ആളുകൾ, പണത്തിനു ഞെരുക്കം, കുഞ്ഞുങ്ങളും വളർന്നു. അനേകം തവണ ഓരോ ആവശ്യത്തിനു കേരളത്തിലേക്കുള്ള യാത്ര. വീട്ടുകാരെ സഹായിക്കണം. ഒരു ഡോളറിന് 7 രൂപ വില, ഞങ്ങൾ കൊണ്ടുവന്നവരെല്ലാം തന്നെ ഇന്ന് സന്തുഷ്ടിയിൽ കഴിയുന്നു. 1970 മുതൽ ഇന്നുവരെ 72 പ്രാവശ്യത്തെ കേരള യാത്ര, അത്ഭുതം തോന്നുന്നു. “സംതൃപ്‌തമായ ഒരു കുടുംബജീവിതം ദൈവം ഞങ്ങൾക്കുതന്നു, 50 വർഷത്തെ ദാമ്പത്യജീവിതം, പരാതിയോ പരിഭവങ്ങളോ ഇല്ലാതെ പരസ്‌പരം സ്നേഹിച്ചും, ബഹുമാനിച്ചും, ഭാരങ്ങൾ വഹിച്ചും, ദൈവകരങ്ങളിൽ സമർപ്പിച്ചും ജീവിച്ച നാളുകൾ. എന്നിലെ കാവ്യ നാളത്തെ ഊതിപ്പെരുപ്പിച്ച് 13കാവ്യ തല്ലജങ്ങൾ വിടർത്താൻ പ്രേരിപ്പിച്ച്, ജീവിതത്തെ ധന്യമാക്കിയ എൻറെ പ്രാണനാഥനെ എന്നും സ്നേഹാദരങ്ങളോടെ നമിക്കുന്നു. ഒരിക്കലും ഒന്നു പിണങ്ങിയിരിക്കാൻ അനുവദിക്കാത്ത സ്വഭാവമായിരുന്നു അദ്ദേഹത്തിന്. ഞങ്ങളുടെ ഭവനം അമേരിക്കയിലെ ഒരു തറവാടായിരുന്നു. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നപ്പോൾ.. ഇന്ന് എന്റെ അനാഥമായ ഭവനത്തിൽ ആരും വരുന്നില്ല, പൂർണ്ണസംഖ്യയറ്റ പൂജ്യമായി, ഏകാന്തതയുടെ വിഷാദഭൂമിയായി, സുന്ദരസ്വപ്‌നങ്ങളുടെ ഓർമ്മകളും പേറി, ഈ മനോഹര ഭവനത്തിൽ ഞാൻ ഏകാകിയായി ജീവിക്കന്നു. മക്കൾ രണ്ടുപേരും മരുമകളും കൊച്ചമകളും സ്നേഹസാന്ത്വനങ്ങൾ പകർന്നു തരുന്നുണ്ട്. എന്നും ഏതിലും സന്തുഷ്ടിയും സംതൃപ്തിയും കാണുവാൻ കഴിയുന്ന ഒരു മനസ്സാണ് എൻ്റെ സമാധാനവും സന്തോഷവും.

വിശ്രമരഹിതനായി, സ്വദാ പരിശ്രമിയായി, ദൈവപരിളാനയിൽ പരിലസിച്ച ആ വന്ദ്യദേഹം 2021 മാർച്ച് 20 ന് 85-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹത്തിൻ്റെ ആഗ്രഹം, എഴുതി രേഖപ്പെടുത്തിയിരുന്ന പ്രകാരം, കോവിഡിന്റെപരിമിതിയിൽ ഒരു വർഷം ന്യൂയോർക്ക് ക്യൂഗാർഡൻസ് മേപ്പിൾഗ്രോവ് സെമിറ്ററിയിൽ മൃതദേഹം സൂക്ഷിച്ചശേഷം 2022 മാർച്ചിൽ കുമ്പഴെ സെൻ്റ് മേരീസ് വലിയ കത്തീഡ്രലിൽ സംസ്ക്കരിച്ചു. അനേകം പേർ തീർത്ഥാടനം പോലെ ആ ശവകുടീരം സന്ദർശിക്കുന്നു. ഒരു സ്വർഗ്ഗതുല്യമായ കുടുംബജീവിതത്തിനു തിരശീല വീണു. എഴുത്തും വായനയും പ്രാർത്ഥനയും എൻ്റെ സമയം അപഹരിക്കുന്നു. അസുഖങ്ങളൊന്നും ഇതുവരെ അലട്ടാൻ തുടങ്ങിയില്ല. ആരെയും ആശ്രയിക്കാതെ കഷ്ടപ്പെടുത്താതെ ജീവിതം ദൈവേശ്ഛപോലെ നടത്തണേ എന്ന പ്രാർത്ഥനമാത്രം.

‘സന്തോഷമാകിലും സന്താപമാകിലും
ഉള്ളിൽ തുളുമ്പുന്നതാത്മഹർഷം മാത്രം’

കഴിഞ്ഞ രണ്ടു മാസങ്ങളിലേറെയായി ഞാൻ കേരളത്തിൽ. കുമ്പഴയിൽ താമസിക്കയായിരുന്നു. വീടുകളിൽ ഒന്നോ രണ്ടോ മാത്രം കുട്ടികളേ ഉള്ളു, അവരെല്ലാം ഹൈസ്ക്‌കൂൾ കഴിഞ്ഞാലുടൻ യു.കെ., കാനഡ. ഓസ്ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിലേക്കു ചേക്കേറുന്നു. പോകുന്നവരാരും തിരിച്ചുവരില്ല, കേരളം വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുന്നു. വൃദ്ധസദനങ്ങളം അനാഥാലയങ്ങളും വർദ്ധിക്കുന്നു, എവിടെയും അടഞ്ഞ ജനാലകളുള്ള ഭവനങ്ങളും, സ്ഥലങ്ങളും വിൽപ്പനയ്ക്കുള്ള പരസ്യങ്ങളും ധാരാളം. അന്യദേശക്കാരുടെ ആഗമനം വർദ്ധിക്കുന്നു. വേഷവിധാനത്തിലും ഭക്ഷണരീതിയിലും വലിയ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ വ്യതിയാനം കൊണ്ട് വിവിധങ്ങളായ വ്യാധികൾ മനുഷ്യരെ അലട്ടുന്നു. ആതുരാലയങ്ങൾ വർദ്ധിക്കുന്നു. പണ്ട് 10 പൈസയ്ക്കു കിട്ടിയിരുന്ന ചായയ്ക്ക് 10 രൂപയിൽ കൂടുതൽ. ദിവസം 8 അണയ്ക്ക് ഒരു ദിവസം മുഴുവൻ ജോലി ചെയ്തിരുന്ന ആണാൾക്ക് ഇന്ന് 1000 രൂപ. പഴയ മനസ്സുകൾക്ക് ഈ വ്യതിയാനം ഉൾക്കൊള്ളുവാൻ പ്രയാസമത്രേ. പച്ചക്കറികൾ തമിഴ്‌നാട്ടിൽ നിന്നു വരണം. മലയാളികൾക്കു കൈകൊണ്ട് ജോലി ചെയ്യാൻ മടി. ഭയാനകമായ അന്തരീക്ഷം. 55 വർഷങ്ങൾക്കു മുമ്പ് എന്റെ വിവാഹസമയത്ത് ഒരു പവന്റെ വില 125 രൂപ, ഇന്ന് 55000 രൂപയിൽ കൂടുതൽ. അന്നു വീട്ടുജോലിക്കു വീട്ടിൽ താമസിച്ചിരുന്ന ഒരു ആൺകുട്ടിക്കോ പെൺകുട്ടിക്കോ മാസം രണ്ട് രൂപാ ശമ്പളം. 60 വർഷങ്ങളായി എൻ്റെ ജന്മവീട്ടിൽ ജോലിക്കെത്തിയ’മത്തായി’ക്ക് ഇന്ന് 75 വയസായി. ഇന്നും ഭാര്യയുമൊത്ത് ഞങ്ങളുടെ വീട്ടിൽ താമസിച്ച് പഴയതിലും മോടിയായി വീടു സൂക്ഷിക്കുന്നു. മാതാപിതാക്കൾ വിടപറഞ്ഞുവെങ്കിലും മത്തായിയുടെ സാന്നിധ്യം വീടിനെ ചൈതന്യവത്താക്കുന്നു. രണ്ട് പെൺമക്കൾ വിവാഹിതരും മക്കളുമൊക്കെയായി അവരവരുടെ വീടുകളിൽ താമസിക്കുന്നു. ഇന്ന് ഞങ്ങളുടെ വീടുമെല്ലാം നോക്കി കഴിയുന്ന ഇതുപോലെയുള്ള ആളുകളെ കിട്ടാൻ ഒരിക്കലും സാദ്ധ്യമല്ല, ആരു ചെയ്‌ത സുകൃതമോ?

എന്റെ ജീവിതത്തെ ധന്യമാക്കിയ, എന്നിലെ സ്വപ്‌നങ്ങളിൽ പ്രഭചൊരിഞ്ഞ, എൻ്റെ കാവ്യാഭിരുചി ഊതിക്കാച്ചിയ എൻ്റെ പ്രണേശ്വരൻ്റെ പാദാരവിന്ദങ്ങളെ പ്രണമിച്ചുകൊണ്ട് എൻ്റെ രചനകളുടെ ഒരു ചെറു വിവരണം കുറിക്കട്ടെ.

ആകെ 13 സാഹിതീ തല്ലജങ്ങൾ എൻ്റെ വിരൽത്തുമ്പിലൂടെ വെളിച്ചം കണ്ടിട്ടുണ്ട്, 9 കവിതാസമാഹാരങ്ങൾ, രണ്ട് ലേഖനസമാഹാരങ്ങൾ, ഗീതാഞ്ജലീ വിവർത്തനം ഇംഗ്ലീഷിൽനിന്നും 450ൽ പരം വൃത്തബദ്ധമായ കവിതകളായുള്ള രചന, എന്റെ പ്രാണനാഥന്റെ വിരഹത്തിൽ വാർന്നൊഴുകിയ ബാഷ്‌പധാര സ്വരുക്കുട്ടിയ ‘സുഗന്ധസ്മൃതികൾ’ എന്ന സ്‌മരണിക. 17 ൽ പരം പ്രശസ്തങ്ങളായ പുരസ്ക്‌കാരങ്ങൾക്കും അർഹയായിട്ടുണ്ട്.

ഫൊക്കാനാ ഫോമാ പുരസ്ക്‌കാരങ്ങൾ 1994, 1996, 1998, 2004, 2010, 2010 (ഫോമ) (6 awards)

Jwala Award -Houston, US 1996

AKBS Award US. 1998

Nalappattu Narayana Menon Award, US 1998

Sankeerthanam Award, Kerala, India 1998

Philadelphia Malayalee Association. Award 1998

Mammen Mapila Memorial Award, US 1999

Millenium Award, US. 2000

KCNA Baltimore- the Best Poet 2006

Malankara Orthodox Sabha Centenary Award 2012 (സാഹിത്യ പ്രതിഭ)

E-Malayalee- The Best Poet of America Award 2016

Kerala Center- 2019- the Best Poet Award 2016

കൃതികൾ:

1. കന്നിക്കൺമണി (1994)- 50 കവിതകൾ (NBS, Kottayam)

2. സ്നേഹതീർത്ഥം (1996) – 20 കവിതകൾ (NBS, Kottayam)

3. ദാവീദിന്റെ രണ്ടു മുഖങ്ങൾ (1998) -വിദ്യാർത്ഥിമിത്രം

4. ഗലീലയുടെ തീരങ്ങളിൽ (1998)-Alois Graphics

5. മൂല്യമാലിക (2000) 110 കവിതകൾ (Alois Graphics)

6. ഗീതാഞ്ജലി വിവർത്തനം)(2001) 450 കവിതകൾ (D.C. Books)

7. പിന്നെയും പൂക്കുന്ന സ്നേഹം (2005)Current Books

8. ജന്മക്ഷേത്രം (2009)- 40 കവിതകൾ (പ്രഭാത് ബുക്ക്സ്)

9. നേർക്കാഴ്ച്‌ചകൾ (2014)-കഥകൾ, ലേഖനങ്ങൾ (പ്രഭാത്..)

10. True Perspectives (2016)

11.ശങ്കരപുരി കുടുംബത്തിന്നടിവേരുകൾ

23 Articles, Stories – Creative Minds, Kottayam

12. കാവ്യദളങ്ങൾ (2020)-60 കവിതകൾ (Alois Graphics)

13. സുഗന്ധ സ്‌മൃതികൾ(2022)- 39 സ്‌മാരണങ്ങൾ (Alois Graphics)

സ്‌മൃതികൾ(2022)- 39 സ്‌മാരണങ്ങൾ (Alois Graphics)

കുടുംബം:

ഭർത്താവ്, മലങ്കര ഓർത്തഡോകസ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ പ്രഥമ വികാരിയും, പ്രഥമ കോറെപ്പിസ്ക്കോപ്പായുമായിരുന്ന വെരി. റവ. ഡോ. യോഹന്നാൻ ശങ്കരത്തിൽ കോറെപ്പിസ്ക്കോപ്പാ, (2021 മാർച്ച് 20 നു ദിവംഗതനായി). മക്കൾ: മാത്യു യോഹന്നാൻ (ബിസിനസ്), തോമസ് യോഹന്നാൻ Brinda Yohannan, Grand daughter Luna Jaya Yohannan Address 58 Bretton Road Garden City Park””New York 11040 Email: Yohannan.elcy@gmail.com. Tel:,516-850-9153

അശീതി ജന്മർഷമംഗളങ്ങൾ !!!!

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments