Friday, September 27, 2024
Homeകഥ/കവിതബീ പ്രാക്ടിക്കൽ .... (നോവൽ - അദ്ധ്യായം ഒമ്പത്) ✍സുരേഷ് തെക്കീട്ടിൽ

ബീ പ്രാക്ടിക്കൽ …. (നോവൽ – അദ്ധ്യായം ഒമ്പത്) ✍സുരേഷ് തെക്കീട്ടിൽ

സുരേഷ് തെക്കീട്ടിൽ

അദ്ധ്യായം ഒമ്പത്.

ആര്യയുടെ കല്യാണം ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷമായിരുന്നു തറവാട്ടിൽ. ആ ദിവസങ്ങൾ ,കാഴ്‌ചകൾ മുഖങ്ങൾ .എല്ലാം ഒട്ടും നിറം മങ്ങാതെ ശ്രീകുമാറിന്റെ മനസ്സിലുണ്ട്. ഒരുക്കങ്ങൾ മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു.
തെക്കേ തൊടിയുടെ മൂലയ്ക്ക് നിന്നിരുന്ന ഒരു പാറകവും, പൊടുണ്ണിയും, വലിയ പൂമരവും വെട്ടിക്കീറി വിറകാക്കിയത് അപ്പുട്ടയെഴുത്തച്ഛനും, കോരാത്തൊടിയിലെ നാണുവേട്ടനും ചേർന്നാണ്. മരം കാണിച്ചു കൊടുക്കാനും നിർദ്ദേശങ്ങൾ കൊടുക്കാനും ഒപ്പം നിൽക്കാനും ചെന്നിരുന്ന ശങ്കരൻ്റെ കൂടെ ശ്രീക്കുട്ടനും പോകാൻ തുടങ്ങി.

” നീയിങ്ങോട്ട് പോര് ശ്രീക്കുട്ടാ ആ കാട്ടിൽക്കൂടെ എന്തിനാ ” എന്ന് മാലിനി ചോദിച്ചതും “പോന്നോട്ടെ ഞാനില്ലേ ” എന്ന് പതിവുപോലെ ശങ്കരേട്ടൻ തൻ്റെ രക്ഷക്കെത്തുകയുമാണുണ്ടായതെന്ന് അയാൾ ഇന്നും ഓർക്കുന്നു.

മരക്കൂട്ടങ്ങളും വള്ളിപടലങ്ങളും നിറഞ്ഞ തൊടിയിൽ ഒറ്റയ്ക്കു പോവാൻ വലിയവർക്കു തന്നെ പേടി തോന്നും. ശങ്കരേട്ടൻ്റെ തോളിലിരുന്നും കൈപിടിച്ചുമൊക്കെ പല തവണ ശ്രീക്കുട്ടൻ പോയിട്ടുണ്ട്. ഒരിക്കൽ വലിയ ഒരു പന മുറിക്കുന്നതു കാണാൻ. ആ പന മൂന്നാലാളുകൾ ചേർന്ന് മുറിക്കുന്നതും, പിന്നെ ചെറുകഷണങ്ങളായി വെട്ടിക്കീറുന്നതും ആ കഷണങ്ങൾ കൊണ്ടുപോവാൻ ആളുകൾ ഞവരക്കാട്ടു തൊടിയിൽകാത്തു നിന്നിരുന്നതും ഒന്നും മറന്നിട്ടില്ല.

“കാവിന്റെ ഭാഗത്ത്നിന്ന് മരം മുറിക്കൽ പതിവില്ല.വേണ്ടാത്തേന് നിക്കണോ ” എന്ന് ലക്ഷ്മിക്കുട്ടി ടീച്ചർ രാമാനന്ദനോട് ചോദിച്ചതാണ്.

“കാവിലൊന്നുമല്ല അമ്മേ ഇത് കുറേ വിട്ടിട്ടാണ്. തെക്കേ തൊടീല് ”
രാമാനന്ദന്റ മറുപടി. വെട്ടുകാർക്ക് പൈസ കൊടുത്ത് നാട്ടുകാർ പനയുടെ ചെറിയ കഷണങ്ങൾ വാങ്ങി കൊണ്ടു പോയി. മുറ്റത്ത് കൂടെ പോവുമ്പോൾ അതിൽ പലരും ടീച്ചറോട് ആദരവോടേയും സ്നേഹത്തോടേയും സംസാരിക്കുകയും ചെയ്തു.
വീട്ടിലേക്കുള്ള നാലഞ്ചു കഷണങ്ങൾ ശങ്കരനാണ് ചുമന്ന് മുറ്റത്തു കൊണ്ടുവന്നു വെച്ചത്.

“നല്ല പൊടിയുണ്ട് ”

ആ കഷണങ്ങൾ നോക്കി ലക്ഷ്മിക്കുട്ടിടീച്ചർ പറഞ്ഞു.അന്ന് തന്നെ മാളുവമ്മയും ശാന്തയും പനയുടെ ചോറ് ചെത്തിയെടുത്ത് ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുക്കുന്ന പ്രവർത്തികളിലേക്ക് നീങ്ങി. വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള ഭക്ഷണമായിരുന്നില്ല പലർക്കും അന്ന് പന എന്നും വിശപ്പടക്കാൻ തന്നെയായിരുന്നു എന്നും ശ്രീക്കുട്ടൻ തിരിച്ചറിഞ്ഞതൊക്കെ പിന്നീട്. കൊയ്ത്തും മെതിയും നെല്ലുപുഴുങ്ങലും അത് കുത്തിക്കാൻ കൊണ്ടു പോകലും ഒക്കെ ഞവരക്കാട്ട് ആഘോഷങ്ങളാണ്. പുഴുകിയുണക്കിയ നെല്ല് വലിയ ചാക്കുകളിലാക്കി ഹംസാക്കയും,
നാണുവേട്ടനും കുത്തിക്കാൻ കൊണ്ടു പോകുമ്പോഴും ശങ്കരൻ കൂടെ പോവും. ആര്യയുടെ കല്യാണം പ്രമാണിച്ച് ഒരു പാട് നെല്ല് കുത്തിക്കാൻ കൊണ്ടുപോയി. പാടത്തിന്റപ്പുറത്ത് ബംഗ്ലാവിൻ തൊടിയിലുള്ള മനക്കാരുടെ മില്ലിലേക്ക്. ശ്രീക്കുട്ടൻ വാശി പിടിച്ച് കരഞ്ഞപ്പോഴൊക്കെ ശ്രീക്കുട്ടനേയും ശങ്കരൻ കൊണ്ടു പോയിട്ടുണ്ട്. അമ്മയുടേയും അച്ഛമ്മയുടേയും എതിർപ്പിനെ വകവെക്കാതെ തന്നെ .

ബാല്യകാലം ,പിന്നിട്ട കാലം പൊടി തട്ടിയെടുക്കാൻ തീരുമാനിക്കാതിരിക്കാം. ഒരുകുഴപ്പവുമില്ല. എന്നാൽ തീരുമാനിച്ചാൽ എല്ലായിടത്തും അയാളുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ വരിക തന്നെ ചെയ്യും. ഓരോ രംഗത്തും ആ മുഖം തെളിഞ്ഞു
നിൽക്കുകയും ചെയ്യും.ആ വരവിന് എത്രയെത്ര ഭാവങ്ങൾ ഉണ്ടെന്നോ.

കൊയ്ത്ത് കഴിഞ്ഞ് ആദ്യത്തെ നെൽക്കറ്റ വരുന്നതിന് മുമ്പിൽ ധൃതിയിൽ ശങ്കരനെത്തും. അതൊരു വരവാണ്. കറ്റ വരുന്നു എന്നറിയിക്കാൻ .
വിളക്കുതെളിയിക്കാൻ പറയാനാണത്. അതിന് തയ്യാറായി തന്നെ നിൽക്കുന്നുണ്ടാവും വീട്ടുകാർ. നിലവിളക്ക് തെളിയിച്ച് സ്വീകരിക്കും. ശങ്കരൻ ധൃതിയിൽ പാടത്തേക്ക് തന്നെ മടങ്ങും. വിളഞ്ഞ നെല്ലിനും, കൊയ്തിട്ടത് വീട്ടിലെത്തിക്കാൻ സാധിക്കാഞ്ഞാൽ അതിനും കാവൽ കിടക്കുന്നതും ശങ്കരനാണ്.വരമ്പത്ത് കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലേക്ക് അത് കാണിച്ചു കൊടുക്കാൻ കൊണ്ടു പോയിട്ടുണ്ട് ശ്രീക്കുട്ടനെ. കാലിൽ ചെളി പറ്റാതിരിക്കാൻ തോട്ടുവരമ്പു മുതൽ തോളിലിരുത്തും.
ഏറുമാടം കണ്ട് തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെ .പൂരത്തിന് വേല യ്ക്ക്, ടൗണിൽ സർക്കസിന് എന്നു വേണ്ട എല്ലായിടത്തും ശങ്കരൻ ഏറ്റിനടന്നിട്ടുണ്ട് എത്രയോ ദൂരം. ഒരിക്കൽ അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ കാലിൽ ഒരു കരിങ്കൽച്ചീളുകൊണ്ട് മുറിവു വന്നപ്പോൾ പാമ്പ് കടിച്ചു എന്നൊരു സംശയം ആരോ പറഞ്ഞപ്പോൾ തൊടിയിൽ നിന്നും ശരം കണക്കെ വന്ന് വിഷചികിത്സകൻ കുഞ്ഞിരാമൻ വൈദ്യരുടെ വീടു വരെ ഒന്നര കിലോമീറ്റർ പാടത്തു കൂടെ എടുത്ത് ഓടിയിട്ടുണ്ട് ശങ്കരൻ. “ഒന്നും ഇല്ലട്ടൊ “എന്ന് ആ ഓട്ടത്തിനിടയിലും എത്രയോ തവണ സമാധാനിപ്പിച്ചിട്ടുണ്ട്.പാമ്പല്ല എന്ന് ഉറപ്പിച്ചിട്ടും പേടി മാറാതെ കാവലിരിന്നിട്ടുണ്ട്. സ്കൂളിലേക്കാണെങ്കിൽ രണ്ട് വർഷം മുഴുവൻ സൈക്കിളിലിരുത്തിയാണ് കൊണ്ടുപോയത്. മുന്നിൽ ശ്രീക്കുട്ടൻ പിൻസീറ്റിൽ ശങ്കരൻ്റെ മകൾ നിഷ.
നിഷ ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്ന് സ്കൂളിലും ശ്രീകുട്ടനെ നോക്കും. സ്കൂളു വിട്ടാൽ വീട്ടിൽ കളിക്കാൻ വരും നിഷയും, ഉഷയും. നന്നെ ചെറിയ കുട്ടിയായ ഉഷ കൊഞ്ഞപ്പടയോടെ “ചീയേട്ടാ ” എന്ന് വിളിച്ച് പിന്നാലെ നടക്കും.പിന്നെ ഉഷയുടെ വിളി ചീയേട്ടൻ എന്നു തന്നെയായി. അതു പറഞ്ഞ് എല്ലാവരും ചിരിക്കുമായിരുന്നു അക്കാലത്ത്.

” മോള് അവനെഅതു തന്നെ വിളിച്ചാ മതീട്ടോ.ചിയേട്ടാന്ന്. വലിയ ആളായാലും. ഇവൻ ജോലിയായി ഓഫീസിലൊക്കെ ഇരിക്കുമ്പോൾ നീ ചെന്ന് വിളിക്കണം ട്ടൊ ചീയേട്ടാ എന്ന്. ഇവനെ കാണാൻ ചിലപ്പൊ ഓഫീസില് ആൾക്കാര് കാത്തു നിൽക്കണ് ണ്ടെങ്കിൽ അനിയത്തി വന്നൂന്ന് പറയണം. എന്നിട്ട് കയറി ചെല്ലണം ട്ടൊ.നിയ്യാണ് വലിയ സ്ഥാനത്തെങ്കിൽ ഈ പൊട്ടൻ വന്ന് കണ്ടാൽ വേണ്ടത് ചെയ്തു കൊടുക്കണം ട്ടൊ.അങ്ങനെ അവനെ ചീയേട്ടാ വിളിക്കാൻ അവകാശമുള്ള അനിയത്തിയായി എന്റെ ഉഷക്കുട്ടി മാത്രം മതി ഈ ലോകത്ത്ട്ടൊ ” മാലിനി ഉഷയെ എടുത്തു മടിയിൽ വെച്ചു .ആ രംഗങ്ങൾ എല്ലാം ശ്രീകുമാറിൽ വീണ്ടുംതെളിഞ്ഞു.

“എന്തിനാ ശങ്കരാ അതിനെ എപ്പഴും പോണോടത്തയ്ക്ക് ഒക്കെ ഇങ്ങനെ എറ്റി നടക്കണത് ” എന്ന ടീച്ചറുടെചോദ്യത്തിന് “കുട്ട്യോള് കാണട്ടെ എല്ലാം. പഠിക്കട്ടെ.” എന്നാകും ശങ്കരൻ്റെ ഉത്തരം.

”പിന്നേ ഇവനൊക്കെ പഠിച്ച് വലിയ ജോലിയായി ഇവിടം വിട്ടു പോവില്ലേ . കൃഷി നടത്താൻ നിൽക്കോ ”എന്ന് ടീച്ചർ ചോദിച്ചപ്പോൾ

“പിന്നെജോലിക്ക് പോവാതെ. പോണം .വലിയ ജോലിക്ക് .ന്നാലും കൃഷി നോക്കാലോ. നോക്കി നടത്താൻ ഞാനില്ലേ.” എന്ന്ശങ്കരൻ.

“പിന്നേ ശങ്കരൻ എന്നുമുണ്ടാവും ഇല്ലേ.”

“എന്നുമൊന്നും ഉണ്ടാവില്ല.എന്നാൽ ശ്രീക്കുട്ടൻ വലിയ ആളായി ജോലിയായി കല്യാണമൊക്കെ കഴിച്ച് മക്കളായി അവരൊക്കെ വലിയ കുട്ടികളായി അതൊക്കെ കണ്ടേ ശങ്കരൻ പോവൂ.അതുറപ്പ് ”

“ശങ്കരേട്ടൻ അപ്പഴും പോവണ്ട എന്നും വേണം.”

“കേട്ടോ ശങ്കരേട്ടൻ പോവണ്ടാന്ന്.എന്നും വേണംന്ന്.”
ശങ്കരൻ ശ്രീക്കുട്ടനെ ചേർത്തു പിടിച്ചു.

വലിയ സദ്യയൊരുക്കാൻ വേണ്ട ഒരു വിധം പാത്രങ്ങളൊക്കെ ഞവരക്കാട്ടുണ്ടായിരുന്നുവെങ്കിലും ആര്യയുടെ കല്യാണത്തിന് പലടപ്രഥമനുമുണ്ടാക്കാനുള്ള വലിയ ഓട്ടുരുളി മനയ്ക്കൽ നിന്നാണ് കൊണ്ടുവന്നത്. പന്മനാഭ പണിക്കരും ശങ്കരേട്ടനും പോയപ്പോൾ ശ്രീക്കുട്ടനേയും ശങ്കരൻ കൊണ്ടുപോയി.

കല്യാണതലേന്ന് ഞവരക്കാട് ഘോഷങ്ങളാൽ നിറഞ്ഞ രംഗങ്ങൾ ഇന്നലെയെന്ന പോലെ വീണ്ടും ശ്രീക്കുട്ടനു മുന്നിലേക്ക് വന്നു നിന്നു.

ആര്യയുടെ കല്യാണം ദിവസങ്ങളോളം നീണ്ടു നിന്ന ആഘോഷമായിരുന്നു തറവാട്ടിൽ. ആ ദിവസങ്ങൾ ,കാഴ്‌ചകൾ മുഖങ്ങൾ .എല്ലാം ഒട്ടും നിറം മങ്ങാതെ ശ്രീകുമാറിന്റെ മനസ്സിലുണ്ട്. ഒരുക്കങ്ങൾ മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു.
തെക്കേ തൊടിയുടെ മൂലയ്ക്ക് നിന്നിരുന്ന ഒരു പാറകവും, പൊടുണ്ണിയും, വലിയ പൂമരവും വെട്ടിക്കീറി വിറകാക്കിയത് അപ്പുട്ടയെഴുത്തച്ഛനും, കോരാത്തൊടിയിലെ നാണുവേട്ടനും ചേർന്നാണ്. മരം കാണിച്ചു കൊടുക്കാനും നിർദ്ദേശങ്ങൾ കൊടുക്കാനും ഒപ്പം നിൽക്കാനും ചെന്നിരുന്ന ശങ്കരൻ്റെ കൂടെ ശ്രീക്കുട്ടനും പോകാൻ തുടങ്ങി.

” നീയിങ്ങോട്ട് പോര് ശ്രീക്കുട്ടാ ആ കാട്ടിൽക്കൂടെ എന്തിനാ ” എന്ന് മാലിനി ചോദിച്ചതും “പോന്നോട്ടെ ഞാനില്ലേ ” എന്ന് പതിവുപോലെ ശങ്കരേട്ടൻ തൻ്റെ രക്ഷക്കെത്തുകയുമാണുണ്ടായതെന്ന് അയാൾ ഇന്നും ഓർക്കുന്നു.

മരക്കൂട്ടങ്ങളും വള്ളിപടലങ്ങളും നിറഞ്ഞ തൊടിയിൽ ഒറ്റയ്ക്കു പോവാൻ വലിയവർക്കു തന്നെ പേടി തോന്നും. ശങ്കരേട്ടൻ്റെ തോളിലിരുന്നും കൈപിടിച്ചുമൊക്കെ പല തവണ ശ്രീക്കുട്ടൻ പോയിട്ടുണ്ട്. ഒരിക്കൽ വലിയ ഒരു പന മുറിക്കുന്നതു കാണാൻ. ആ പന മൂന്നാലാളുകൾ ചേർന്ന് മുറിക്കുന്നതും, പിന്നെ ചെറുകഷണങ്ങളായി വെട്ടിക്കീറുന്നതും ആ കഷണങ്ങൾ കൊണ്ടുപോവാൻ ആളുകൾ ഞവരക്കാട്ടു തൊടിയിൽകാത്തു നിന്നിരുന്നതും ഒന്നും മറന്നിട്ടില്ല.

“കാവിന്റെ ഭാഗത്ത്നിന്ന് മരം മുറിക്കൽ പതിവില്ല.വേണ്ടാത്തേന് നിക്കണോ ” എന്ന് ലക്ഷ്മിക്കുട്ടി ടീച്ചർ രാമാനന്ദനോട് ചോദിച്ചതാണ്.

“കാവിലൊന്നുമല്ല അമ്മേ ഇത് കുറേ വിട്ടിട്ടാണ്. തെക്കേ തൊടീല് ”
രാമാനന്ദന്റ മറുപടി. വെട്ടുകാർക്ക് പൈസ കൊടുത്ത് നാട്ടുകാർ പനയുടെ ചെറിയ കഷണങ്ങൾ വാങ്ങി കൊണ്ടു പോയി. മുറ്റത്ത് കൂടെ പോവുമ്പോൾ അതിൽ പലരും ടീച്ചറോട് ആദരവോടേയും സ്നേഹത്തോടേയും സംസാരിക്കുകയും ചെയ്തു.
വീട്ടിലേക്കുള്ള നാലഞ്ചു കഷണങ്ങൾ ശങ്കരനാണ് ചുമന്ന് മുറ്റത്തു കൊണ്ടുവന്നു വെച്ചത്.

“നല്ല പൊടിയുണ്ട് ”

ആ കഷണങ്ങൾ നോക്കി ലക്ഷ്മിക്കുട്ടിടീച്ചർ പറഞ്ഞു.അന്ന് തന്നെ മാളുവമ്മയും ശാന്തയും പനയുടെ ചോറ് ചെത്തിയെടുത്ത് ഇടിച്ചു പിഴിഞ്ഞ് അരിച്ചെടുക്കുന്ന പ്രവർത്തികളിലേക്ക് നീങ്ങി. വ്യത്യസ്തതയ്ക്ക് വേണ്ടിയുള്ള ഭക്ഷണമായിരുന്നില്ല പലർക്കും അന്ന് പന എന്നും വിശപ്പടക്കാൻ തന്നെയായിരുന്നു എന്നും ശ്രീക്കുട്ടൻ തിരിച്ചറിഞ്ഞതൊക്കെ പിന്നീട്. കൊയ്ത്തും മെതിയും നെല്ലുപുഴുങ്ങലും അത് കുത്തിക്കാൻ കൊണ്ടു പോകലും ഒക്കെ ഞവരക്കാട്ട് ആഘോഷങ്ങളാണ്. പുഴുകിയുണക്കിയ നെല്ല് വലിയ ചാക്കുകളിലാക്കി ഹംസാക്കയും,
നാണുവേട്ടനും കുത്തിക്കാൻ കൊണ്ടു പോകുമ്പോഴും ശങ്കരൻ കൂടെ പോവും. ആര്യയുടെ കല്യാണം പ്രമാണിച്ച് ഒരു പാട് നെല്ല് കുത്തിക്കാൻ കൊണ്ടുപോയി. പാടത്തിന്റപ്പുറത്ത് ബംഗ്ലാവിൻ തൊടിയിലുള്ള മനക്കാരുടെ മില്ലിലേക്ക്. ശ്രീക്കുട്ടൻ വാശി പിടിച്ച് കരഞ്ഞപ്പോഴൊക്കെ ശ്രീക്കുട്ടനേയും ശങ്കരൻ കൊണ്ടു പോയിട്ടുണ്ട്. അമ്മയുടേയും അച്ഛമ്മയുടേയും എതിർപ്പിനെ വകവെക്കാതെ തന്നെ .

ബാല്യകാലം ,പിന്നിട്ട കാലം പൊടി തട്ടിയെടുക്കാൻ തീരുമാനിക്കാതിരിക്കാം. ഒരുകുഴപ്പവുമില്ല. എന്നാൽ തീരുമാനിച്ചാൽ എല്ലായിടത്തും അയാളുടെ പ്രിയപ്പെട്ട ശങ്കരേട്ടൻ വരിക തന്നെ ചെയ്യും. ഓരോ രംഗത്തും ആ മുഖം തെളിഞ്ഞു
നിൽക്കുകയും ചെയ്യും.ആ വരവിന് എത്രയെത്ര ഭാവങ്ങൾ ഉണ്ടെന്നോ.

കൊയ്ത്ത് കഴിഞ്ഞ് ആദ്യത്തെ നെൽക്കറ്റ വരുന്നതിന് മുമ്പിൽ ധൃതിയിൽ ശങ്കരനെത്തും. അതൊരു വരവാണ്. കറ്റ വരുന്നു എന്നറിയിക്കാൻ .
വിളക്കുതെളിയിക്കാൻ പറയാനാണത്. അതിന് തയ്യാറായി തന്നെ നിൽക്കുന്നുണ്ടാവും വീട്ടുകാർ. നിലവിളക്ക് തെളിയിച്ച് സ്വീകരിക്കും. ശങ്കരൻ ധൃതിയിൽ പാടത്തേക്ക് തന്നെ മടങ്ങും. വിളഞ്ഞ നെല്ലിനും, കൊയ്തിട്ടത് വീട്ടിലെത്തിക്കാൻ സാധിക്കാഞ്ഞാൽ അതിനും കാവൽ കിടക്കുന്നതും ശങ്കരനാണ്. വരമ്പത്ത് കെട്ടിയുണ്ടാക്കിയ ഏറുമാടത്തിലേക്ക് അത് കാണിച്ചു കൊടുക്കാൻ കൊണ്ടു പോയിട്ടുണ്ട് ശ്രീക്കുട്ടനെ. കാലിൽ ചെളി പറ്റാതിരിക്കാൻ തോട്ടുവരമ്പു മുതൽ തോളിലിരുത്തും.
ഏറുമാടം കണ്ട് തിരിച്ചു വരുമ്പോഴും അങ്ങനെ തന്നെ .പൂരത്തിന് വേല യ്ക്ക്, ടൗണിൽ സർക്കസിന് എന്നു വേണ്ട എല്ലായിടത്തും ശങ്കരൻ ഏറ്റിനടന്നിട്ടുണ്ട് എത്രയോ ദൂരം. ഒരിക്കൽ അടുക്കള മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ കാലിൽ ഒരു കരിങ്കൽച്ചീളുകൊണ്ട് മുറിവു വന്നപ്പോൾ പാമ്പ് കടിച്ചു എന്നൊരു സംശയം ആരോ പറഞ്ഞപ്പോൾ തൊടിയിൽ നിന്നും ശരം കണക്കെ വന്ന് വിഷചികിത്സകൻ കുഞ്ഞിരാമൻ വൈദ്യരുടെ വീടു വരെ ഒന്നര കിലോമീറ്റർ പാടത്തു കൂടെ എടുത്ത് ഓടിയിട്ടുണ്ട് ശങ്കരൻ. “ഒന്നും ഇല്ലട്ടൊ “എന്ന് ആ ഓട്ടത്തിനിടയിലും എത്രയോ തവണ സമാധാനിപ്പിച്ചിട്ടുണ്ട്.പാമ്പല്ല എന്ന് ഉറപ്പിച്ചിട്ടും പേടി മാറാതെ കാവലിരിന്നിട്ടുണ്ട്. സ്കൂളിലേക്കാണെങ്കിൽ രണ്ട് വർഷം മുഴുവൻ സൈക്കിളിലിരുത്തിയാണ് കൊണ്ടുപോയത്. മുന്നിൽ ശ്രീക്കുട്ടൻ പിൻസീറ്റിൽ ശങ്കരൻ്റെ മകൾ നിഷ.
നിഷ ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്ന് സ്കൂളിലും ശ്രീകുട്ടനെ നോക്കും. സ്കൂളു വിട്ടാൽ വീട്ടിൽ കളിക്കാൻ വരും നിഷയും, ഉഷയും. നന്നെ ചെറിയ കുട്ടിയായ ഉഷ കൊഞ്ഞപ്പടയോടെ “ചീയേട്ടാ ” എന്ന് വിളിച്ച് പിന്നാലെ നടക്കും.പിന്നെ ഉഷയുടെ വിളി ചീയേട്ടൻ എന്നു തന്നെയായി. അതു പറഞ്ഞ് എല്ലാവരും ചിരിക്കുമായിരുന്നു അക്കാലത്ത്.

” മോള് അവനെഅതു തന്നെ വിളിച്ചാ മതീട്ടോ.ചിയേട്ടാന്ന്. വലിയ ആളായാലും. ഇവൻ ജോലിയായി ഓഫീസിലൊക്കെ ഇരിക്കുമ്പോൾ നീ ചെന്ന് വിളിക്കണം ട്ടൊ ചീയേട്ടാ എന്ന്. ഇവനെ കാണാൻ ചിലപ്പൊ ഓഫീസില് ആൾക്കാര് കാത്തു നിൽക്കണ് ണ്ടെങ്കിൽ അനിയത്തി വന്നൂന്ന് പറയണം. എന്നിട്ട് കയറി ചെല്ലണം ട്ടൊ.നിയ്യാണ് വലിയ സ്ഥാനത്തെങ്കിൽ ഈ പൊട്ടൻ വന്ന് കണ്ടാൽ വേണ്ടത് ചെയ്തു കൊടുക്കണം ട്ടൊ.അങ്ങനെ അവനെ ചീയേട്ടാ വിളിക്കാൻ അവകാശമുള്ള അനിയത്തിയായി എന്റെ ഉഷക്കുട്ടി മാത്രം മതി ഈ ലോകത്ത്ട്ടൊ ” മാലിനി ഉഷയെ എടുത്തു മടിയിൽ വെച്ചു .ആ രംഗങ്ങൾ എല്ലാം ശ്രീകുമാറിൽ വീണ്ടുംതെളിഞ്ഞു.

“എന്തിനാ ശങ്കരാ അതിനെ എപ്പഴും പോണോടത്തയ്ക്ക് ഒക്കെ ഇങ്ങനെ എറ്റി നടക്കണത് ” എന്ന ടീച്ചറുടെചോദ്യത്തിന്
“കുട്ട്യോള് കാണട്ടെ എല്ലാം. പഠിക്കട്ടെ.” എന്നാകും ശങ്കരൻ്റെ ഉത്തരം.

”പിന്നേ ഇവനൊക്കെ പഠിച്ച് വലിയ ജോലിയായി ഇവിടം വിട്ടു പോവില്ലേ . കൃഷി നടത്താൻ നിൽക്കോ ”എന്ന് ടീച്ചർ ചോദിച്ചപ്പോൾ

“പിന്നെജോലിക്ക് പോവാതെ. പോണം .വലിയ ജോലിക്ക് .ന്നാലും കൃഷി നോക്കാലോ. നോക്കി നടത്താൻ ഞാനില്ലേ.” എന്ന്ശങ്കരൻ.

“പിന്നേ ശങ്കരൻ എന്നുമുണ്ടാവും ഇല്ലേ.”

“എന്നുമൊന്നും ഉണ്ടാവില്ല.എന്നാൽ ശ്രീക്കുട്ടൻ വലിയ ആളായി ജോലിയായി കല്യാണമൊക്കെ കഴിച്ച് മക്കളായി അവരൊക്കെ വലിയ കുട്ടികളായി അതൊക്കെ കണ്ടേ ശങ്കരൻ പോവൂ.അതുറപ്പ് ”

“ശങ്കരേട്ടൻ അപ്പഴും പോവണ്ട എന്നും വേണം.”

“കേട്ടോ ശങ്കരേട്ടൻ പോവണ്ടാന്ന്.എന്നും വേണംന്ന്.”
ശങ്കരൻ ശ്രീക്കുട്ടനെ ചേർത്തു പിടിച്ചു.

വലിയ സദ്യയൊരുക്കാൻ വേണ്ട ഒരു വിധം പാത്രങ്ങളൊക്കെ ഞവരക്കാട്ടുണ്ടായിരുന്നുവെങ്കിലും ആര്യയുടെ കല്യാണത്തിന് പലടപ്രഥമനുമുണ്ടാക്കാനുള്ള വലിയ ഓട്ടുരുളി മനയ്ക്കൽ നിന്നാണ് കൊണ്ടുവന്നത്. പന്മനാഭ പണിക്കരും ശങ്കരേട്ടനും പോയപ്പോൾ ശ്രീക്കുട്ടനേയും ശങ്കരൻ കൊണ്ടുപോയി.

കല്യാണതലേന്ന് ഞവരക്കാട് ഘോഷങ്ങളാൽ നിറഞ്ഞ രംഗങ്ങൾ ഇന്നലെയെന്ന പോലെ വീണ്ടും ശ്രീക്കുട്ടനു മുന്നിലേക്ക് വന്നു നിന്നു.

✍ സുരേഷ് തെക്കീട്ടിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments