Monday, September 23, 2024
Homeഅമേരിക്കഅലബാമ സർവകലാശാലയ്ക്ക് സമീപം വെടിവെപ്പ് നാല് മരണം 18 പേർക്ക് പരിക്ക്

അലബാമ സർവകലാശാലയ്ക്ക് സമീപം വെടിവെപ്പ് നാല് മരണം 18 പേർക്ക് പരിക്ക്

-പി പി ചെറിയാൻ

അലബാമ: ബർമിംഗ്ഹാമിലെ അലബാമ സർവകലാശാലയ്ക്ക് സമീപം നടന്ന കൂട്ട വെടിവയ്പ്പിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഒരു ജനപ്രിയ വിനോദ ജില്ലയിൽ ഒരു കൂട്ടം ആളുകൾക്ക് നേരെ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വെടിവെച്ചവർക്കായി അധികൃതർ തിരച്ചിൽ തുടരുകയാണ്.

എഫ്ബിഐയുമായും മറ്റ് ഫെഡറൽ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും വിവരങ്ങൾ നൽകുന്നവർക്ക് 5,000 ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്യുന്നതായും സംഭവത്തിൻ്റെ ഫോട്ടോകളും വീഡിയോകളും സമർപ്പിക്കുന്നതിന് വെബ് പോർട്ടൽ തുറന്നിട്ടുണ്ടെന്നും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

നഗരത്തിലെ ഫൈവ് പോയിന്‍റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്ച രാത്രി ഒന്നിലധികം ഷൂട്ടർമാർ ഒരു കൂട്ടം ആളുകൾക്ക് നേരെ നിരവധി തവണ വെടിയുതിർത്തതായി ബർമിംഗ്ഹാം പൊലീസ് ഓഫിസർ ട്രൂമാൻ ഫിറ്റ്‌സ്‌ ജെറാൾഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. നാലാമത്തെയൾ ആശുപത്രിയിൽവെച്ചാണ് മരണപ്പെട്ടത്.

വെടിയേറ്റവരിൽ നാല് പേർക്കെങ്കിലും ഗുരുതരമായി പരിക്കേറ്റതായി ജെറാൾഡ് പറഞ്ഞു. തോക്കുധാരികൾ ഇരകളുടെ അടുത്തേക്ക് വന്നത് നടന്നാണോ അതോ വാഹനമോടിച്ചാണോ എന്നത് അന്വേഷിക്കുകയാണെന്നും പ്രതികളെ പിടികൂടാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാത്രി ജീവിതത്തിന് പേരുകേട്ടതാണ് ഫൈവ് പോയിന്‍റ്സ് സൗത്. ധാരാളം ആളുകൾ വിനോദത്തിനായി എത്തുന്ന ഇടം കൂടിയാണിത്. ഇവിടുത്തെ മഗ്നോളിയ അവന്യൂവിലാണ് വെടിവെപ്പ് നടന്നത്.

വെടിയൊച്ചകൾ കേട്ടപ്പോൾ ഓട്ടോമേറ്റിക് തോക്കിൽ നിന്നാണെന്ന് തോന്നിയതായി ആ സമയത്ത് അവിടെയുണ്ടായിരുന്നവർ പറഞ്ഞു.

നാലോ അതിലധികമോ ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവത്തെ കൂട്ട വെടിവയ്പ്പായി നിർവചിക്കുന്ന ഗൺ വയലൻസ് ആർക്കൈവ് അനുസരിച്ച്, ഈ വർഷം ഇതുവരെ യുഎസിലുടനീളം 400-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്. ബർമിംഗ്ഹാമിലെ സംഭവം, രണ്ട് മാസത്തിനിടെ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ കൂട്ട വെടിവയ്പ്പും 2024 ലെ മൂന്നാമത്തെ നാലിരട്ടി കൊലപാതകവുമാണ്, Al.com റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments