Friday, September 20, 2024
Homeഅമേരിക്കഉത്തര കൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിനാളുകൾ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി കിം ജോങ് ഉൻ...

ഉത്തര കൊറിയയിലുണ്ടായ പ്രളയത്തിൽ ആയിരക്കണക്കിനാളുകൾ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി കിം ജോങ് ഉൻ ഭരണകൂടം

പ്യോങ്യാങ്: ഉത്തര കൊറിയയിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട സംഭവത്തിൽ കടുത്ത നടപടിയുമായി കിം ജോങ് ഉൻ ഭരണകൂടം. മരണം തടയുന്നതിൽ പരാജയപ്പെട്ട 30 ഓളം സർക്കാർ ഉദ്യോഗസ്ഥരെ വധിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്.

ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ചാങാങ് പ്രവിശ്യയിലാണ് മഴക്കെടുതിയിൽ വൻ നാശമുണ്ടായത്. മേഖലയിൽ ആയിരത്തിലധികം പേർ മരണപ്പെട്ടുവെന്നും ഒട്ടനേകം പേർക്കു പരിക്കേറ്റുവെന്നുമാണ് പുറത്തവരുന്ന വിവരം.

ജനങ്ങൾക്ക് ജീവൻ രക്ഷിക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തിയെന്ന കാരണത്താലാണ് കടുത്ത നടപടിയെന്ന് ഉത്തര കൊറിയൻ അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ മാധ്യമമായ ചോസൺ ടിവി റിപ്പോർട്ട് ചെയ്തു. പ്രളയബാധിത മേഖലയിലെ 30 ഓളം ഉദ്യോഗസ്ഥരെ കഴിഞ്ഞ മാസം അവസാനം വധിച്ചിരുന്നതായും റിപ്പോർട്ടിലുണ്ട്.

ഉത്തര കൊറിയൻ നടപടികൾ അതീവ രഹസ്യമായതിനാൽ ഇപ്പോഴത്തെ നടപടിയുടെ ആധികാരികത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിക്ക് കിം ജോങ് ഉത്തരവിട്ടതായി ഉത്തര കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുരന്തനിവാരണത്തിനുള്ള ഉത്തരവാദിത്തങ്ങൾ അവഗണിച്ച ഉദ്യോഗസ്ഥക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കാൻ അടിയന്തര പൊളിറ്റ് ബ്യൂറോ യോഗത്തിൽ കിം ജോങ് ഉൻ നിർദേശം നൽകിയെന്നാണ് റിപ്പോർട്ടിലുള്ളത്.

സംഭവത്തിൽ പുറത്താക്കപ്പെട്ട ചാങാങ് പ്രവിശ്യയിലെ പാർട്ടി സെക്രട്ടറിക്കെതിരായ അന്വേഷണവും തുടരുകയാണ്.ഉത്തര കൊറിയയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ചാങാങിൽ ഇക്കഴിഞ്ഞ ജൂലൈയിലുണ്ടായ പ്രകൃതിക്ഷോഭമാണ് വൻ നാശം വിതച്ചത്. വടക്കുപടിഞ്ഞാറൻ പട്ടണമായ സിനുയിജു, അയൽപട്ടണമായ ഉയിജുവും എന്നിവിടങ്ങളിലാണ് സംഭവം. വേനൽക്കാലത്തുണ്ടായ അപ്രതീക്ഷിത മഴയാണ് മിന്നൽ പ്രളയത്തിന് കാരണമായത്. സംഭവത്തിൽ ആയിരത്തിലധികം പേർ ഭവനരഹിതരമായി. മരണസംഖ്യ 1000 കടക്കാൻ സാധ്യതയുള്ളതായി ഉത്തര കൊറിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുണ്ട്.

മഴയിൽ 4,100 വീടുകളും 7,410 ഏക്കർ കൃഷിഭൂമിയും നിരവധി സർക്കാർ കെട്ടിടങ്ങളും റോഡുകളും റെയിൽപാളങ്ങളും വെള്ളത്തിനടിയിലായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഓഗസ്റ്റ് ആദ്യം ഉയിജുവിൽ എത്തിയ കിം ജോങ് ഉൻ ദുരന്തബാധിതരെ സന്ദർശിച്ചു. അതേസമയം ചൈന, റഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സഹായം പ്രഖ്യാപിച്ചെങ്കിലും ഉത്തര കൊറിയ ഇത് നിരസിച്ചതായും റിപ്പോർട്ടുകളിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments