Friday, September 20, 2024
Homeകേരളംഅന്വേഷണ കമ്മീഷനുകള്‍ക്കും (കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം: നടപടി എടുക്കേണ്ടത് സര്‍ക്കാര്

അന്വേഷണ കമ്മീഷനുകള്‍ക്കും (കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം: നടപടി എടുക്കേണ്ടത് സര്‍ക്കാര്

കേരള സര്‍ക്കാരില്‍ തന്നെ നിരവധി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ട് . വിവിധ വിഷയങ്ങളില്‍ അതാതു കാലത്തെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍(കമ്മറ്റികള്‍ക്കും ) കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട കെട്ടു കണക്കിന് ഫയലുകള്‍ സര്‍ക്കാര്‍ സേഫ് റൂമില്‍ ഉണ്ട് . ഇവയൊക്കെ പൊടി തട്ടി എടുത്താല്‍ ഞെട്ടിക്കുന്ന പല വിവരം ഉണ്ട് .

അന്വേഷണ കമ്മീഷനുകള്‍ക്ക്( കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം ആണ് ഉള്ളത് . നടപടികള്‍ എടുക്കാന്‍ ഇത്തരം കമ്മീഷനുകള്‍ക്ക് സാധിക്കില്ല .നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്‌ സര്‍ക്കാരിന്‍റെ മനോഭാവം അനുസരിച്ചാണ് . പൊതുജനതാത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മീഷനുകളാണ് അന്വേഷണ ക്കമ്മീഷനുകൾ. ചില അവസരങ്ങളില്‍ കമ്മറ്റികളും രൂപീകരിക്കും . ഇതില്‍ ഒരു കമ്മറ്റി ആണ് ഇപ്പോള്‍ ജനം സംസാരിക്കുന്ന ചലച്ചിത്ര മേഖലയുമായി ബന്ധപെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി .

1952-ലെ കമ്മീഷൻ ഒഫ് എൻക്വയറി ആക്ട് അനുസരിച്ചാണ് സാധാരണ അന്വേഷണങ്ങൾ നടത്താറുള്ളത്. അന്വേഷണ കമ്മീഷനുകൾക്ക് (കമ്മിറ്റി) ഒരു കേന്ദ്രീകൃത നിയമമുണ്ടാക്കുക, അധികാരം കയ്യാളുന്നവർ അഴിമതിയാരോപണ വിധേയരാകുന്നതിനെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര ഏജൻസി രൂപീകരിക്കുക തുടങ്ങിയവയാണ് 1952-ലെ അന്വേഷണക്കമ്മീഷൻ നിയമത്തിന്‍റെ ഉദ്ദേശ്യങ്ങൾ.

കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പൊതുപ്രാധാന്യമുള്ള ഏതെങ്കിലും കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് കമ്മീഷനുകളെ( കമ്മിറ്റി) നിയമിക്കാവുന്നതാണ്. അതിനായി കേന്ദ്രസർക്കാർ ലോകസഭയിലും സംസ്ഥാന സർക്കാർ നിയമസഭയിലും പ്രമേയം പാസ്സാക്കുകയും അത് ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും വേണം എന്നത് ആണ് നിലവില്‍ ഉള്ള നിയമം .

കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ നിയമിക്കുന്ന കമ്മീഷനിൽ ( കമ്മിറ്റി) ഒന്നോ അതിലധികമോ അംഗങ്ങൾ ഉണ്ടാകാം. ഒന്നിൽക്കൂടുതൽ അംഗങ്ങളുണ്ടെങ്കിൽ അവരിലൊരാൾ കമ്മീഷന്‍റെ( കമ്മിറ്റി) അധ്യക്ഷനായി നിർദ്ദേശിക്കപ്പെടും. കമ്മീഷനിലെ( കമ്മിറ്റി) അംഗങ്ങളും മറ്റു ഉദ്യോഗസ്ഥരും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 21- വകുപ്പിൽ നിർവചിച്ചിരിക്കുന്ന പബ്ലിക് സെർവന്റ്സിന്റെ നിർവചനത്തിൽ പെടുന്നവരായിരിക്കണം എന്നുണ്ട് . അന്വേഷണക്കമ്മീഷനുകളുടെ( കമ്മിറ്റി) ചുമതല വസ്തുതകൾ കണ്ടെത്തുകയും ശുപാർശകൾ സമർപ്പിക്കുകയും മാത്രമാണ്. ശുപാർശകൾ നടപ്പിലാക്കുന്നതിനുള്ള അധികാരം കമ്മീഷനുകൾക്കില്ല( കമ്മിറ്റി) . ഇത് പൊതുജനം മനസ്സിലാക്കണം .

വിവാദം , അപകടം ,അഴിമതി , ഒക്കെ ഉണ്ടാകുമ്പോള്‍ സത്യാവസ്ഥ അന്വേഷിക്കാന്‍ സര്‍ക്കാരുകള്‍ അന്വേഷണ കമ്മീഷനെ ( കമ്മിറ്റി) നിയോഗിക്കും . വിരമിച്ച ജഡ്ജ് ആയിരിക്കും കമ്മീഷന്‍ തലപ്പത്ത് . രണ്ടു മൂന്നു അംഗങ്ങളെ കൂടി നിയമിക്കും . അവര്‍ ആ മേഖലയുമായി ബന്ധപെട്ടു പ്രവര്‍ത്തിക്കുന്ന ആളുകള്‍ ആയിരിക്കും . അന്വേഷണ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് കോടതിയുടെ അധികാര പരിധിയോടെ ആണ് .നോട്ടീസ് അയച്ചു കക്ഷികളെ വിളിപ്പിച്ചു മൊഴി എടുക്കാം ,സ്വയം ആളുകള്‍ക്ക് മൊഴി നല്‍കാം.

ഓഫീസ് ,സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചു നല്‍കും . കമ്മീഷനുകളുടെ പ്രവര്‍ത്തനത്തിന് കോടികണക്കിന് രൂപ അനുവദിച്ചു നല്‍കും . മാസങ്ങളോ വര്‍ഷങ്ങളോ എടുത്തു കമ്മീഷന്‍ കണ്ടെത്തുന്ന കാര്യങ്ങള്‍ അക്കം ഇട്ടു നിരത്തി സര്‍ക്കാരിന് സമര്‍പ്പിക്കും . ഈ റിപ്പോര്‍ട്ട് പഠിച്ചു വിഷയം അവതരിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തും .റിപ്പോര്‍ട്ട് അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്യാന്‍ ഉള്ള അധികാരം ബന്ധപെട്ട സര്‍ക്കാരിന് ഉണ്ട് . വെറും ശുപാര്‍ശ സ്വഭാവം ഉള്ള നിരവധി അന്വേഷണ കമ്മീഷന്‍ ഫയലുകള്‍ സര്‍ക്കാരില്‍ ഇന്നും വെളിച്ചം കാണാതെ ഉണ്ട് . ഈ വസ്തുത ജനം അറിയുന്നില്ല .

നിലവില്‍ ചലച്ചിത്ര മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പഠിക്കാന്‍ നിയോഗിച്ച ഒരു സമിതി( കമ്മിറ്റി) ആണ് ഹേമ കമ്മീഷന്‍ . അവരുടെ നിഗമനത്തില്‍ തയാര്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ഗുരുതരമായ വിഷയങ്ങള്‍ ഉണ്ട് . ചലച്ചിത്ര മേഖലയില്‍ പരസ്യമായരഹസ്യം തന്നെ ആണ് അതില്‍ ഉള്ളത് . വനിതാ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേരെ ഉള്ള അതിക്രമങ്ങള്‍ തന്നെ ആണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് .ഗുരുതരമായ സ്വഭാവം ഉള്ള റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ സാംസ്കാരിക വകുപ്പ് ഇവിടെയും മറച്ചു വെച്ചു . അതില്‍ പേരെടുത്തു പറയുന്ന ലൈംഗിക ആരോപണം ഉണ്ട് . അക്കാര്യം പുറത്ത് വന്നാല്‍ മാന്യതയുടെ മുഖം മൂടി അണിഞ്ഞ പലരുടെയും മുഖം അഴിഞ്ഞു വീഴും എന്നതിനാല്‍ ആണ് നാല് വര്‍ഷമായി സര്‍ക്കാര്‍ ഇക്കാര്യം മറച്ചു പിടിച്ചത് .

കോടികളുടെ വ്യവസായ ഇടപാടുകള്‍ ആണ് മലയാള സിനിമാ രംഗത്ത്‌ ഉള്ളത് . ഒന്നര ലക്ഷം ആളുകള്‍ ജോലി എടുക്കുന്നു .അവരെ എല്ലാം ബാധിക്കുന്ന വിഷയം ആണ് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഉള്ളത് . പഴയകാല നടികളില്‍ പലരും തങ്ങളുടെ അനുഭവം കമ്മീഷനെ അറിയിച്ചു . പുതിയകാല നടികളില്‍ പലരും കമ്മീഷന് മുന്നില്‍ എത്തുവാന്‍ ഭയപ്പെട്ടു .

മലയാള സിനിമ നിയന്ത്രിയ്ക്കുന്നത് ഒരു കൊക്കസ്സ് ആണെന്ന് പരസ്യം ആണ് . മുതിര്‍ന്ന നടന്മാരോ നടികളോ ഹേമ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും പ്രതികരിച്ചില്ല . സിനിമ സംഘടനകളുടെ വ്യക്താക്കള്‍ പോലും പ്രതികരിച്ചില്ല .സത്യസന്ധമായ റിപ്പോര്‍ട്ട്‌ സര്‍ക്കാരില്‍ ലഭിച്ചിട്ടും സാംസ്കാരിക വകുപ്പ് ഫയല്‍ വര്‍ഷങ്ങള്‍ പൂഴ്ത്തി . അന്നേ നടപടി ഉണ്ടായി എങ്കില്‍ ഇന്ന് പലരും മാനസിക പീഡനം അനുഭവിക്കില്ലായിരുന്നു .
പ്രബല സംഘടനായ അമ്മയുടെ” മക്കള്‍” പോലും ഭാരവാഹികള്‍ പോലും മൌനത്തില്‍ ആണ് . ശക്തമായ നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും ഉണ്ടാകണം . ഒരു അഭിനേത്രി പോലും ഇതുവരെ പരാതി നല്‍കിയില്ല . പരാതി ലഭിച്ചാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വരും കാലത്ത് ജീവന്‍ വെക്കും .അല്ലെങ്കില്‍ നിരവധി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് കൂട്ടത്തില്‍ ഇതും ഒരു മൂലയ്ക്ക് ഒതുക്കും.റിപ്പോർട്ടിൽ സർക്കാർ അടിയന്തിര നടപടി എടുക്കണം എന്നാണ് പൊതുജന അഭിപ്രായം . ഇല്ലെങ്കില്‍ നാളെകളില്‍ ഉണ്ടാകുന്ന ഇത്തരം സമിതി (കമ്മീഷന്‍ )അഭിപ്രായം ജനം തള്ളിക്കളയും . ജനപക്ഷത്ത് നിന്ന് ഉള്ള അഭിപ്രായം സര്‍ക്കാര്‍ പ്രാധ്യാന്യം നല്‍കി പരിഗണിക്കണം

സത്യം വദ : ധര്‍മ്മം ചര:

ജയന്‍ കോന്നി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments