Saturday, October 19, 2024
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: സ്മിത പാട്ടീൽ ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: സ്മിത പാട്ടീൽ ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

അഭ്രപാളിയിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന സ്മിത പാട്ടിൽ ൻ്റെ ഓര്‍മകളിലേക്ക്..

പ്രകാശം പരത്തുന്ന ചിരിയും, ഭംഗിയുള്ള കണ്ണുകളും, നിഷ്ക്കളങ്കമായ ഭാവവും പ്രശസ്ത ബോളിവുഡ് നടി പത്മശ്രീ സ്മിതാ പാട്ടീലിൻ്റെ പ്രത്യേകതയാണ്.ഇന്നും ഈ അതുല്യ പ്രതിഭയ്ക്ക് പകരം വയ്ക്കാൻ ഒരു അഭിനേത്രിയുമില്ല.ചിദംബര സ്മരണകളിലൂടെ മലയാളത്തിന്റെ സ്വന്തം ശിവകാമി .വളരെ ശ്രദ്ധയോടെ മാത്രം സിനിമകൾ തിരഞ്ഞെടുത്ത സ്മിതയുടെ സൂക്ഷ്മത സിനിമകളിലെ കഥാപാത്രങ്ങളിൽ നമുക്ക് കാണാം.

പത്തുവര്‍ഷത്തോളം മാത്രം നീണ്ടുനിന്ന അഭിനയകാലത്ത് എഴുപത്തഞ്ചോളം ഹിന്ദി- മറാത്തി സിനിമകളില്‍ അഭിനയിച്ച സ്മിത ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അഭിനേത്രിയാണ്. ചുരുങ്ങിയ കാലത്ത് തന്നെ രണ്ട് ദേശീയപുരസ്‌കാരങ്ങളും ഒരു ഫിലിം ഫെയര്‍ പുരസ്‌കാരവും നേടി തന്റെ അഭിനയപാടവം തെളിയിക്കന്‍ അവര്‍ക്ക് സാധിച്ചു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രവര്‍ത്തകനായ ശിവാജി റാവു പാട്ടീലിന്‍റെയും സാമൂഹ്യ പ്രവര്‍ത്തക വിദ്യാതായ് പാട്ടീലിന്റെയും മകളായ്1955 ഒക്ടോബര്‍ 17ന് ആയിരുന്നു സ്മിതയുടെ ജനനം. പിതാവിന്റെ രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തന പാരമ്പര്യം സ്മിതയ്ക്കു പകര്‍ന്നു കിട്ടിയിരുന്നു. എന്നാല്‍, കലകളിലുള്ള നൈസർഗ്ഗിക അഭിരുചി സ്മിതയെ വെള്ളിത്തിരയിലെത്തിക്കുകയായിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസ കാലത്തു തന്നെ സ്മിത അഭിനയത്തോട് താല്പര്യം പ്രകടിപ്പിച്ചിരുന്നു.പഠനശേഷം ആദ്യകാലത്ത് ദൂരദര്‍ശന്റെ ചില പരിപാടികളില്‍ അവതാരകയായിരുന്നു. പിന്നീട് പ്രശസ്ത സംവിധായകനായ ശ്യാം ബെനഗലാണ് സ്മിതക്ക് അഭിനയരംഗത്തേക്കുള്ള വഴി തെളിച്ചത്.

സമാന്തര സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ജനശ്രദ്ധ നേടിയ അവര്‍ , ശ്രീ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത ` ചിദംബരം’ എന്ന മലയാളം ചലച്ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. കഥാപാത്രങ്ങളെ പോലും തന്റെ തന്മയത്വമാർന്ന അഭിനയശൈലികൊണ്ട് മികവുറ്റതാക്കിയ മികച്ച നടിയാണ് ശ്രീമതി സ്മിത.

ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരികയായാണ് സ്മിത കരിയര്‍ ആരംഭിക്കുന്നത്. ആരെയും ആകര്‍ഷിക്കുന്ന സ്മിതയുടെ മുഖം പെട്ടെന്നുതന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. മേരേ സാത് ചല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറി. ആ വർഷം തന്നെ മറാത്തി സിനിമയായ ‘സാമ്‌ന‘ ചെയ്തു. പിന്നീട് ശ്യാം ബെനേഗലിന്റെ സിനിമയായ ചരണ്ദാസ് ചോര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡ് രംഗത്തേക്ക് കടന്നു വന്നു. ആ വർഷം തന്നെ ശ്യാം ബെനേഗലിന്റെ പ്രസിദ്ധമായ നിഷാന്ത്ലും അഭിനയിക്കാൻ അവസരം ലഭിച്ചു.

സമൂഹത്തിൽ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു വിഭാഗം സ്ത്രീകളുടെ യാതനകളുടെയും വേദനകളുടെയും ചെറുത്തു നില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും മുഖഭാവങ്ങളായിരുന്നു സ്മിതാ പാട്ടില്‍ കഥാപാത്രങ്ങളിലൂടെ സമൂഹത്തിലേക്കു എത്തിച്ചിരുന്നത്. എന്നാൽ സമാന്തര ആർട്ട് സിനിമകളിൽ അന്നുണ്ടായിരുന്ന ആവർത്തന വിരസത അവരുടെ സിനിമകളിൽ ഉണ്ടായിരുന്നില്ല.

ഭൂമിക ,ചക്ര,അര്‍ഥ്,മിര്‍ച്ച് മസാല, നമാക് ഹലാല്‍,ശക്തി, വന്തന്‍തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചിരപ്രതിഷ്ഠ നേടിയ ശേഷമായിരുന്നു സ്മിതയുടെ വിടവാങ്ങല്‍.അരവിന്ദന്റെ ചിദംബരത്തിലൂടെ ആ നടനവൈഭവം മലയാളികളും അനുഭവിച്ചറിഞ്ഞു.

1986 ഡിസംബർ 13-ന് തന്റെ 31-ാം വയസില്‍ ഈ ലോകത്തോടു വിട പറയുമ്പോള്‍ സ്മിത എന്ന നടി ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഒഴിവാക്കാനാകാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. നടന്‍ രാജ് ബബ്ബറിന്റെ ഭാര്യയായ സ്മിത മകന്‍ പ്രതീകിന് ജന്മം നല്‍കി ഏതാനും ദിവസങ്ങൾക്കു ശേഷമായിരുന്നു മരണത്തിനു കീഴടങ്ങിയത്.
കലാലോകത്തിന് ഒരിക്കലും പകരംവയ്ക്കാനാവാത്ത സുവര്‍ണ്ണ നക്ഷത്രത്തിന് ജന്മവാർഷിക ദിനത്തിൽ ഓർമ്മപ്പൂക്കൾ …

അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments