Thursday, September 19, 2024
Homeകേരളംതലസ്ഥാനത്തു സംഘർഷാവസ്ഥ: യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വൈ. പ്രസിഡന്റ് അബിൻ വർക്കിയെ...

തലസ്ഥാനത്തു സംഘർഷാവസ്ഥ: യൂത്ത് കോൺ​ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി

തിരുവനന്തപുരം: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ചിൽ സംഘ‍ർഷം. യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലി. നാല് പോലീസുകാരാണ് ഓടിച്ചിട്ടു തല്ലിയത്. ആക്രമണത്തിൽ അബിൻ വ‍ർക്കിയുടെ തലയ്ക്ക് പരിക്കേറ്റു.

പരിക്ക് വകവെക്കാതെയും പ്രതിഷേധത്തിനൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ് അബിൻ വർക്കി. അതിനിടെ, അബിൻ വർക്കിയേയും രാഹുൽ മാങ്കൂട്ടത്തിനെയും പൊലീസ് ബസ്സിൽ കയറ്റിയെങ്കിലും ബസ്സിൽ നിന്നിറങ്ങുകയായിരുന്നു. അബിൻ വർക്കിയെ കൂടാതെ മറ്റു പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. കൈയൊടിഞ്ഞ രണ്ടു പ്രവർത്തകരെ ആംബുലൻസിൽ കൊണ്ടുപോയി.പൊലീസിന്റെ ഷീൽഡ് റോഡിലിട്ട് അടിച്ചു തകർത്തതാണ് പൊലീസിൻ്റെ നടപടിക്ക് കാരണമായത്. പ്രതിഷേധ മാർച്ചിൽ കടുത്ത പ്രകോപനം ഉണ്ടായിട്ടും സംയമനം പാലിച്ചായിരുന്നു പൊലീസ് നിന്നത്. എന്നാൽ ആറേഴു തവണ ജലപീരങ്കി പ്രയോ​ഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാത്തതിനാലാണ് പൊലീസ് ലാത്തിവീശി.

സിപിഎം പശ്ചാത്തലമുള്ള ആളുകളാണ് തന്നെ ആക്രമിച്ചതെന്ന് അബിൻ വ‍ർക്കി പ്രതികരിച്ചു. ഇവരെ നീക്കം ചെയ്യാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അബിൻ വർക്കി പറയുന്നത്. അതേസമയം, അബിൻ വ‍ർക്കിയെ തല്ലിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ എംജി റോഡിൽ കുത്തിയിരിക്കുകയാണ്. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ബസ്സിൽ കയറ്റിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് പുറത്തേക്കിറങ്ങി. നിലവിൽ തലസ്ഥാനത്ത് ഒരു മണിക്കൂറായി സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

കേരളത്തിലെ നമ്പർ വൺ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാർച്ച്‌ നടത്തുന്നു. ‘ശശിസേന’യിലെ എമ്പോക്കികൾ സമരത്തെ തടയുന്നു. താനൂരിലെ കൊലയ്ക്ക് പിന്നിൽ സുജിത് ദാസ് ആണ്. സുജിത് ദാസിന് നിർദേശം നൽകിയത് അജിത് കുമാർ ആണ്. ആർഎസ്എസു മായുള്ള കൂടിക്കാഴ്ചയ്ക്ക് പിണറായി പറഞ്ഞുവിട്ട രാഷ്ട്രീയ മൂന്നാമനാണ് അജിത് കുമാറെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണ്.

ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിത്. അതിനാൽ ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതേസമയം, ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments