Friday, September 20, 2024
Homeഇന്ത്യബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതല്‍മുടക്ക്, 9 വര്‍ഷത്തിനിടെ തകരുന്നത് മൂന്നാം തവണ.

ബിഹാറിൽ വീണ്ടും പാലം തകർന്നു; 1710 കോടി മുതല്‍മുടക്ക്, 9 വര്‍ഷത്തിനിടെ തകരുന്നത് മൂന്നാം തവണ.

പട്‌ന: ബിഹാറില്‍ വീണ്ടും പാലം തകര്‍ന്നു. ഗംഗാനദിക്ക് കുറുകെ നിര്‍മാണത്തിലിരുന്ന സുല്‍ത്താന്‍ഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല എന്നാണ് വിവരം. നിര്‍മ്മാണം തുടങ്ങി ഒമ്പത് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റര്‍ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാലം തകര്‍ന്നത്. എസ്.കെ. സിംഗ്ല കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിര്‍മ്മാണ കരാറെടുത്തത്. പാലം തകര്‍ന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും വന്നിട്ടില്ല. പാലം തകരുന്നതിന്റെ ദൃശ്യം സമീപത്തുള്ളവർ പകർത്തിയത് പുറത്തുവന്നിട്ടുണ്ട്.
ഭഗല്‍പുര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ജിനേയും ഖഗരിയ ജില്ലയിലെ അഗുനി ഘട്ടിനേയും ബന്ധിപ്പിക്കുന്ന ഈ പാലം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്‌നപദ്ധതിയാണ്. പാലത്തിന്റെ ഒമ്പത്, പത്ത് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് തകര്‍ന്നുവീണത്. നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കഴിഞ്ഞ ഒരുമാസമായി നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

നേരത്തേ ജൂണ്‍ നാലിനാണ് ഇതിന് മുമ്പ് പാലം തകര്‍ന്നത്. നിലവാരമില്ലാത്ത നിര്‍മ്മാണമാണ് നടക്കുന്നതെന്ന വിമര്‍ശനം അന്നുതന്നെ ഉയര്‍ന്നിരുന്നു. 10, 12 തൂണുകള്‍ക്കിടയിലെ ഭാഗമാണ് അന്ന് തകര്‍ന്നത്. അതിന് മുമ്പ് 2022 ജൂണ്‍ 30-നാണ് പാലം തകര്‍ന്നത്. അഞ്ച്, ആറ് തൂണുകള്‍ക്കിടയിലുള്ള ഭാഗമാണ് അന്ന് തകര്‍ന്ന് ഗംഗയിലേക്ക് വീണത്. 2015 മാര്‍ച്ച് ഒമ്പതിനാണ് പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments