Monday, October 21, 2024
Homeകേരളംഎഡിഎം കെ നവീൻ ബാബുവിന്റെ സ്ഥലംമാറ്റം കളക്ടർ ഇടപെട്ട് വൈകിച്ചിരുന്നെന്ന് റിപ്പോർട്ട്

എഡിഎം കെ നവീൻ ബാബുവിന്റെ സ്ഥലംമാറ്റം കളക്ടർ ഇടപെട്ട് വൈകിച്ചിരുന്നെന്ന് റിപ്പോർട്ട്

കണ്ണൂർ:- പത്തനംതിട്ടയിലേക്കുള്ള സ്ഥലമാറ്റ ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടും വിടുതലിന് കളക്ടർ 10 ദിവസമെടുത്തു. ഈ കാലയളവിലാണ് ശ്രികണ്ഠപുരത്തെ പെട്രോൾ പമ്പിന് അന്തിമ എൻഒസി ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്.

വിരമിക്കാറായതിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിയതായിരുന്നു എഡിഎം. റവന്യു വകുപ്പ് ഇതു സംബന്ധിച്ച് ഒക്ടോബർ നാലിന് ഉത്തരവിറക്കി. നവീൻ ബാബുവിനെയും, നാല് ഡെപ്യൂട്ടി കളക്ടർമാരെയും ഈ ഉത്തരവ് പ്രകാരം സ്ഥലംമാറ്റിയിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ കളക്ടർ സ്ഥലംമാറ്റം തടഞ്ഞു വെക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വിടുതൽ നൽകിയ ശേഷം യാത്രയയപ്പ് നൽകാനുള്ള തീരുമാനത്തോട് എഡിഎം നവീൻ ബാബുവിന് താൽപ്പര്യം ഇല്ലായിരുന്നു. എന്നാൽ ഇതിന് കളക്ടർ നിർബന്ധിച്ചു. ഒക്ടോബർ പതിനാലിന് യോഗം നടന്നു. രാവിലെ നിശ്ചയിച്ച യോഗം കളക്ടർ പിന്നീട് വൈകീട്ടത്തേക്ക് മാറ്റി. ഈ യോഗത്തിലേക്കാണ് പിപി ദിവ്യ ഒരു ചാനൽ കാമറയുമായി കടന്നു ചെന്നത്.

അതെസമയം കഴിഞ്ഞദിവസം ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ ഗീത വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കളക്ടറടക്കമുള്ള ഉദ്യോഗസ്ഥരെ പത്ത് മണിക്കൂറോളം സമയമെടുത്ത് മൊഴിയെടുത്തു. ഇവർ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ റവന്യു വകുപ്പിനോടും മന്ത്രിയോടും കൂടുതൽ സമയം തേടിയിട്ടുണ്ട്. വിശദപരിശോധനയും വിവിധ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരശേഖരണവും നടത്തിവരികയാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗീത വകുപ്പിനെ അറിയിച്ചു.

അതിനിടെ പിപി ദിവ്യ ഉന്നയിച്ച ഒരു അഴിമതിയാരോപണം കൂടി പൊളിഞ്ഞു. കണ്ണൂർ സ്വദേശിയായ കെ.ഗംഗാധരൻ എന്ന റിട്ട. അധ്യാപകനാണ് തന്നിൽ‌ നിന്ന് എഡിഎം കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നത്.

നവീൻ ബാബുവിനെതിരെ പി.പി. ദിവ്യ ഉന്നയിച്ച രണ്ടാമത്തെ കൈക്കൂലി ആരോപണമായിരുന്നു ഇത്. ഗംഗാധരന്റെ കൈയിൽ നിന്ന് നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ജാമ്യഹർജിയിലും ദിവ്യ പരാമർശിച്ചിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾ പൊളിച്ചുകൊണ്ട് ഗംഗാധരൻ ഇന്നലെ രംഗത്തുവന്നു. സ്ഥലത്തെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട സ്റ്റോപ്പ് മെമ്മോ നീക്കം ചെയ്യുന്നതിനാണ് എഡിഎമ്മിനെ കണ്ടത്. എന്നാൽ നവീൻ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല; ഗംഗാധരൻ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments