Wednesday, October 23, 2024
Homeകേരളംസപ്ലോകോ 92 ഓണച്ചന്തകൾ തുറക്കും: ആറുലക്ഷത്തോളം ഓണക്കിറ്റുകളും സൗജന്യമായി വിതരണം ചെയ്യും

സപ്ലോകോ 92 ഓണച്ചന്തകൾ തുറക്കും: ആറുലക്ഷത്തോളം ഓണക്കിറ്റുകളും സൗജന്യമായി വിതരണം ചെയ്യും

തിരുവനന്തപുരം: ഇത്തവണ ഓണം ആഘോഷിക്കാൻ മലയാളികൾക്ക് വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുക 92 ഓണച്ചന്തകളിലൂടെ. സെപ്റ്റംബർ അഞ്ചുമുതലാണ് സപ്ലോകോ ഓണച്ചന്തകൾ ആരംഭിക്കുക. വിലക്കുറവിൽ സാധനങ്ങൾ നൽകാനുള്ള തയ്യാറെടുപ്പുമായി സർക്കാർ മുന്നോട്ടുപോവുകയാണ്.

ആറുലക്ഷത്തോളം ഓണക്കിറ്റുകളും സൗജന്യമായി വതിരണം ചെയ്യും.സപ്ലൈകോ 13 ജില്ലാ ചന്തകളും 78 താലൂക്ക്‌ ചന്തകളും ഒരു സംസ്ഥാന ചന്തയുമാണ്‌ ഇത്തവണത്തെ ഓണത്തിന് തുറക്കുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാന വിപണന മേള. താലൂക്കുകളിൽ കൂടുതൽ സൗകര്യങ്ങളുള്ള സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ചന്തകളായി പ്രവർത്തിക്കും. ഉത്രാട ദിനംവരെ ഈ ചന്തകൾ പ്രവർത്തിക്കും.

ജില്ലാ കേന്ദ്രങ്ങളിലെയും സംസ്ഥാന മേളയ്ക്കും പ്രത്യേക പന്തൽ സൗകര്യം ഉണ്ടാകും. എല്ലാ സപ്ലൈകോ ചന്തകളിലും കുടുംബശ്രീ, മിൽമ, ഹോർട്ടികോർപ്‌ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കുണ്ടാകും. സബ്സിഡിയിൽ ലഭിക്കുന്ന സാധനങ്ങൾക്ക് പുറമെ, സബ്സിഡി ഇതര ഉൽപ്പന്നങ്ങളുടെ ഓഫർ മേളയുമുണ്ടാകും.

കഴിഞ്ഞവർഷവും ഇത്തരത്തിൽ ഓഫറുകളിലൂടെ സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾ ലഭ്യമായിരുന്നു. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സപ്ലൈകോ ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി ജി ആർ അനിൽ വിളിച്ചുചേർത്തിട്ടുണ്ട്‌ .മുൻവർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഓണ കിറ്റുകൾ സർക്കാർ വിതരണം ചെയ്യും.

മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഓണക്കിറ്റുകൾ ലഭിക്കുക. ആറുലക്ഷത്തോളം കിറ്റുകൾ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. കിറ്റ്‌ വിതരണത്തിന്‌ മാത്രം 35 കോടി രൂപ വേണ്ടി വരുമെന്നാണ്‌ കണക്കാക്കുന്നത്.

ഓണക്കാലത്ത്‌ നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെയും വില നിയന്ത്രിക്കുന്നതിന്‌ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ വ്യക്തമാക്കിയിട്ടുണ്ട്. വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയുണ്ടാകും. വിലക്കയറ്റം സംബന്ധിച്ച സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്‌ കളക്ടർമാർ, ലാൻഡ്‌ റവന്യു കമീഷണർ, സിവിൽ സപ്ലൈസ് കമീഷണർ, ലീഗൽ മെട്രോളജി കൺട്രോളർ, ഭക്ഷ്യസെക്രട്ടറി, ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു.

ഓണക്കാലത്ത്‌ പഞ്ചസാര, കുറുവ അരി, കടല, തുവര, വെളിച്ചെണ്ണ എന്നിവയുടെ ലഭ്യത കൂട്ടും. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പരിശോധന ശക്തമാക്കും. കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാർ, എഡിഎം, ആർഡിഒ, അസി. കളക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ എന്നിവർ ജില്ലകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകും. ജില്ലകളിൽ ഭക്ഷ്യവകുപ്പ്, റവന്യു, പോലീസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ എന്നീ വകുപ്പുകളുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡുകളും രൂപീകരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments