Monday, September 23, 2024
Homeകേരളംഓഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം: വിപുലമായ ഒരുക്കങ്ങൾ ചെയ്തതായി മന്ത്രി വി എൻ വാസവൻ

ഓഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം: വിപുലമായ ഒരുക്കങ്ങൾ ചെയ്തതായി മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം: സംസ്ഥാനത്തു കർക്കടക വാവ് വാവുബലിക്ക് ആവശ്യമായ വിപുലമായ എല്ലാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഓഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം. കർക്കിടക വാവുബലി നടക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ പ്രാദേശികമായി അവലോകന യോഗങ്ങൾ ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കണം.

കർക്കിടകവാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ തിരുവല്ലത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം തീരുമാനിച്ചത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള 20 ഗ്രൂപ്പുകളിൽ 15 ഗ്രൂപ്പുകളിലും ബലി തർപ്പണം നടക്കുന്ന കേന്ദ്രങ്ങളുണ്ട്.

തിരുവല്ലം, ശംഖുമുഖം, വർക്കല, തിരുമുല്ലവാരം, ആലുവ അരുവിക്കര എന്നീ ആറ് കേന്ദ്രങ്ങൾ ആയിരക്കണക്കിന് ഭക്തർ എത്തിച്ചേരുന്ന വലിയ കേന്ദ്രങ്ങളാണ്. ഈ ആറ് കേന്ദ്രങ്ങളിലെ നടത്തിപ്പ് രീതി എല്ലാ ബലിതർപ്പണ കേന്ദ്രങ്ങളിലും ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ പിന്തുടരണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

ഇതാദ്യമായാണ് എല്ലാ കേന്ദ്രങ്ങളിലും ഇത്തരത്തിൽ അവലോകന യോഗങ്ങൾ നടത്തി മുന്നൊരുക്കങ്ങളും സൗകര്യങ്ങളും ഒരുക്കുവാൻ തീരുമാനിക്കുന്നത്. ജില്ലാ കളക്ടർമാരുടെ ചുമതലയിലായിരിക്കണം മറ്റ് സ്ഥലങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തി തീരുമാനങ്ങൾ എടുക്കേണ്ടത്. ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാനങ്ങൾ, പോലീസ്, കെഎസ്ഇബി, ഫയർഫോഴ്സ്, ആരോഗ്യവകുപ്പ് എന്നിവരുടെ പ്രതിനിധികളും ദേവസ്വം അധികൃതരും ഉൾപ്പെടുന്ന യോഗം വിളിക്കും.

ശംഖുമുഖം തീരത്ത് ബലിതർപ്പണത്തിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ വിദ്ഗധസംഘം പരിശോധിച്ച് വേണ്ട കാര്യങ്ങൾ ചെയ്യാനും ധാരണയായി. ഒരു തവണ കുറഞ്ഞത് 500 പേർക്കെങ്കിലും ബലികർമ്മം അനുഷ്ഠിക്കാനുള്ള സൗകര്യം ഒരുക്കാനാണ് നിർദ്ദേശം ഉയർന്നത്. ബലിതർപ്പണ കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ അറ്റകുറ്റപണി നടത്തേണ്ടതുണ്ടെങ്കിൽ അക്കാര്യം പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി യോഗത്തിൽ അറിയിച്ചു.

ഓഗസ്റ്റ് മൂന്നാം തീയതി കർക്കിടക ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താല്കാലിക പന്തൽ നിർമിക്കുക, ബാരിക്കേഡുകൾ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരോ സ്ഥലത്തും സ്പെഷ്യൽ ഓഫീസർമാരെ നിയമിക്കുന്നതാണ്. മഴക്കാലമായതിനാൽ ജലജന്യരോഗങ്ങളുടെ വ്യാപനം ഉണ്ടാകുവാനുള്ള സാധ്യത മുന്നിൽ കണ്ട് ബലിതർപ്പണത്തിനെത്തുന്നവർക്കായി തിളപ്പിച്ചാറിയ വെള്ളം വിതരണം ചെയ്യും . ബലിത്തറകൾ ലേലം കൊള്ളുന്നവർ തർപ്പണത്തിനെത്തുന്നവരെ ചൂഷണം ചെയ്യാതിരിക്കുന്നതിന് എല്ലാ കേന്ദ്രങ്ങളിലും ഏകീകൃത നിരക്ക് നിശ്ചയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിതർപ്പണ കേന്ദ്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.ശംഖുമുഖം, തിരുമുല്ലവാരം തുടങ്ങിയ കേന്ദ്രങ്ങളിൽ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികൾക്കായി ബന്ധപ്പെട്ട ഓഫീസുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലേകൂട്ടി അപേക്ഷകൾ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങൾ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എൻ പ്രശാന്ത്, ദേവസ്വം വകുപ്പ് സെക്രട്ടറി രാജമാണിക്യം, തിരുവനന്തപുരം മേയർ, കൊല്ലം ജില്ല കളക്ടർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments