Saturday, October 19, 2024
Homeകേരളംകുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ 23 ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചു.

കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ 23 ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചു.

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ ഡ്രൈവിങ് പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്താകെ 23 സ്ഥലത്താണ് കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലങ്ങളായി നടത്തിവന്ന ഡ്രൈവിങ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. റോഡ്‌ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതുകൊണ്ടും ഒരു ജീവൻപോലും നമ്മുടെ നാട്ടിൽ നഷ്ടപ്പെടരുത്. അതുകൊണ്ടാണ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും. മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിങ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന ഡ്രൈവിങ് സ്‌കൂളുകൾ തികച്ചും പ്രൊഫഷണൽ മാനദണ്ഡങ്ങളോടെ ഒരു പൊതുമേഖല സ്ഥാപനം പരിശീലന രംഗത്തേക്ക് കടക്കുന്നതിന്‍റെ മികച്ച മാതൃകയാണ്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌ക്കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെഎസ്ആർടിസിയും സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം ലഭ്യമാക്കുക. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുക. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി വനിതാ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിങ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യനിരക്കിലും പരിശീലനം നൽകാനും ആലോചനയുണ്ട്. ഇതുസംബന്ധിച്ച പദ്ധതി സമർപ്പിക്കാൻ പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ ഡയറ്കടർമാർക്ക് നിർദ്ദേശം നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഡ്രൈവിങ് സ്‌കൂൾ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമായിരിക്കും കെഎസ്ആർടിസി യുടെ സ്‌കൂളെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. ഇവിടെ നിന്ന് ലൈസൻസ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്.

ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്‌സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂൾ പ്രവർത്തിക്കുക. പുതിയ ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച് ആർക്കും ആശങ്കവേണ്ടെന്നും ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു

ഡ്രൈവിങ് സ്കൂളുകൾ

സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14 ഇടങ്ങളിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാല, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങിലാണ് ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments