Thursday, September 19, 2024
Homeകേരളംനിപ വൈറസ്: മലപ്പുറം ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ

നിപ വൈറസ്: മലപ്പുറം ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ

മലപ്പുറം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ അഞ്ച് വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വിആർ വിനോദ് പ്രഖ്യാപിച്ചു. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.

തിരുവാലി നടുവത്ത് സ്വദേശിയായ യുവാവ് മരിച്ചത് നിപ ബാധിച്ചാണെന്ന് പൂനെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്നു ജില്ലാ കളക്ടർ അഭ്യർഥിച്ചു.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിൻ്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.സെപ്റ്റംബർ ഒൻപതിന് മരിച്ച 24കാരനാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ നടത്തിയ ഡെത്ത് ഇൻവെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ യുവാവിൻ്റെ സ്രവ സാംപിളുകൾ നിപ പോസിറ്റിവാകുകയായിരുന്നു. പിന്നീടാണ് ഔദ്യോഗിക സ്ഥിരീകരണത്തിനായി സാംപിളുകൾ പൂനെയ്ക്ക് അയച്ചത്.

ബെംഗളൂരുവിൽ വിദ്യാർഥിയായിരുന്നു മരിച്ച യുവാവ്. നാല് സ്വകാര്യ ആശുപത്രികളിൽ യുവാവ് ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് കണ്ടെത്തി. ഇതുകൂടാതെ സുഹൃത്തുക്കൾക്കൊപ്പം ചില സ്ഥലങ്ങളിൽ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ച ആരോഗ്യവകുപ്പ് നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ടവരെ ഐസൊലേഷനിലേക്ക് മാറ്റി.

ഐസൊലേഷനിലുള്ള അഞ്ച് പേർക്ക് നേരിയ ലക്ഷണങ്ങളുള്ളതിനാൽ ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എല്ലാവരെയും കോൺടാക്ട് ട്രേസിങ് നടത്തി നിരീക്ഷണത്തിലാക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments