Saturday, October 19, 2024
Homeസ്പെഷ്യൽആത്മഹത്യ ആയിരുന്നില്ല പരിഹാരം... ✍️അഫ്സൽ ബഷീർ തൃക്കോമല

ആത്മഹത്യ ആയിരുന്നില്ല പരിഹാരം… ✍️അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

കേരളത്തിന്റെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ആത്മഹത്യ വേദനയോടെ ചർച്ച ചെയ്യുമ്പോൾ എന്തിനാണ് അദ്ദേഹം അത് ചെയ്തത്? .അത് ആത്മഹത്യ തന്നെയാണോ? അത്രമേൽ ധൈര്യമുള്ളവർക്കേ ആത്മഹത്യ ചെയ്യാൻ കഴിയൂ എന്ന വാദവും ഭീരുക്കളാണ് അങ്ങനെ ചെയ്യുന്നതെന്ന വാദവും നിലനിൽക്കുമ്പോൾ യഥാർത്ഥത്തിൽ അദ്ദേഹം അങ്ങനെ ചെയ്യേണ്ടിയില്ലായിരുന്നു എന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും ഉണ്ടാകുക .

കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളെ അപഗ്രഥിച്ചാൽ കൈക്കൂലി വാങ്ങുക അല്ലെങ്കിൽ വാങ്ങാൻ നിര്ബന്ധിതരാക്കുക എന്ന സാഹചര്യം നിലനിൽക്കുന്നു .അർഹതയില്ലാത്ത കാര്യങ്ങൾ നേടിയെടുക്കുന്നതിനാണ് പലപ്പോഴും കൈക്കൂലി കൊടുക്കുന്നത് അത് സാധിപ്പിച്ചു നൽകുമ്പോഴാണ് വാങ്ങുന്നതും .എന്നാൽ കേരളത്തിലെ സകല ഉദ്യോഗസ്ഥന്മാരും കൈക്കൂലി കാരാണെന്നും അവർക്കു ജന സേവനത്തിൽ താല്പര്യമില്ലെന്നുമുള്ള പ്രചാരണങ്ങൾ കാല കാലങ്ങളിൽ പൊതു സമൂഹത്തിൽ അഴിച്ചു വിടുന്നുണ്ട് .”എനിക്ക് സർക്കാർ ജോലി വേണ്ട കൈക്കൂലി വാങ്ങാൻ വയ്യ ” എന്ന് പറഞ്ഞു നാട് വിട്ടവർ പോലുമുണ്ട്.

ഉദ്യോഗസ്ഥനെ ബലിയാടാക്കി കാര്യങ്ങൾ നടപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വം വിലപേശലുകൾ, ഭീഷണി, സ്ഥലം മാറ്റൽ അങ്ങനെ നീളുന്നു .ഇതിനൊന്നും വശം വദരാകാതെ വർഷങ്ങൾ സർവീസിൽ തുടരുന്ന ഉദ്ഗ്യോഗസ്ഥരാണ് ഏതു വിഷയങ്ങളിലും തീർപ്പു കല്പിക്കേണ്ടതെന്നുള്ള ഇന്ത്യൻ ജനാധിപത്യത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഉദ്യോഗസ്ഥന് പരിമിതികൾ ഏറെയാണ് .എന്തും സംഭവിക്കട്ടെ എന്ന രീതിയിൽ കൈക്കൂലി വാങ്ങി കോടീശ്വരന്മാരായ ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ട് അവരെ സംരക്ഷിച്ചു നിർത്തുന്ന രാഷ്ട്രീയ മേലാളന്മാരുമുണ്ട് . സത്യ സന്ധരായ ഉദ്യോഗസ്ഥർ പലപ്പോഴും കൈക്കൂലിക്ക് സാദ്ധ്യതയില്ലാത്ത ഇടങ്ങൾ അന്വഷിച്ചു സർവീസ് കാലം കഴിക്കാൻ ശ്രമിക്കുന്നവരുമുണ്ട് .

നവീൻ ബാബു എന്ന സർവീസ് കാലത്തു കളങ്കിതനല്ലാത്ത കേരളത്തിലെ കോവിഡ് കാലത്തും പ്രളയ കാലത്തും മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയെന്ന് മേലുദ്യോഗസ്ഥർ പോലും ശരിവെക്കുന്ന ഒരു ഉദ്യോഗസ്ഥനെ കേവലം മാസങ്ങൾ മാത്രം സർവീസ് ബാക്കി നിൽക്കെ ഒരു ജില്ലയിൽ നിന്നും മറ്റൊരു ജില്ലയിലേക്ക് പോകുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥർ മാത്രമുള്ള യാത്രയെപ്പു ചടങ്ങിൽ വിളിക്കാതെ കടന്നു വന്നു തന്നെ അനുസരിക്കാത്ത എ ഡി എം എന്നും കൈക്കൂലിക്ക് ശ്രമിച്ചെന്നും ഇനിയും പോകുന്നിടത്തു ഇങ്ങനെ പാടില്ലെന്നുമുള്ള പുലഭ്യം പൊതിഞ്ഞു പറഞ്ഞിട്ട്‌ ഒരു ഭീഷണിയും മുഴക്കി രാജ്യം കീഴടക്കിയപോലെ ഇറങ്ങി പോയ ജനപ്രതിനിധിയുടെ വാക്കുകൾ ആ ഉദ്ദ്യോഗസ്ഥനെ മാനസികമായി തകർത്തു എന്നതാണ് വസ്തുത.

എന്നാൽ അവിടെ വാർത്താ ലേഖകരുണ്ട് കൂടാതെ ആരൊക്കയോ ചടങ്ങുകൾ ക്യാമറയിൽ പകർത്തുന്നുമുണ്ട് .ജില്ലാ കലക്ടർ ഇതികര്തവ്യ മൂഢനായി എന്തിനു അവിടെയിരുന്നു ?മറുപടി പറയാൻ അവസരമുള്ളപ്പോൾ നവീൻ ബാബു എന്ന ഉദ്യോഗസ്ഥനത് എന്ത് കൊണ്ട് ഉപയോഗിച്ചില്ല? എന്നത് അത്ഭുദപ്പെടുത്തുന്നു .ആരെങ്കിലും ഒരു വ്യക്തിയോ അല്ലെങ്കിൽ സമൂഹം ഒന്നാകയോ നമുക്ക് എതിരെ തിരിഞ്ഞാൽ നമ്മുടെ ബോധ്യങ്ങളിലെ ശരികൾ പറയാനുള്ള അവസരങ്ങൾ കളയാൻ പാടില്ല. പരിഹാരമില്ലാത്ത ഒരു പ്രശ്നങ്ങളും ഇല്ലെന്നിരിക്കെ ഉന്നത ഉദ്യോഗസ്ഥ തലങ്ങളിലും മന്ത്രി തലങ്ങളിൽ പോലും നല്ല പേരുള്ള അദ്ദേഹത്തിന് ഈ വിഷയത്തെ നന്നായി കൈകാര്യം ചെയ്യാമായിരുന്നു .അദ്ദേഹത്തിന്റെ ഭാര്യ മക്കൾ കുടുംബം അവരെയൊക്കെ ഓർക്കണമായിരുന്നു .

നിലവിലുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലവും ഒരു ഉന്നത ഉദ്യോഗസ്ഥന്റെ പോസ്റ്റുമാർട്ടം പ്രത്യേക ആളുകൾക്ക് താല്പര്യമുള്ള ആശുപത്രിയിൽ നടത്തിയതും അദ്ദേഹത്തിന്റെ മരണം ആത്മഹത്യ തന്നെയാണോ എന്ന സംശയവും ബലപ്പെടുന്നുമുണ്ട്. എന്തായാലും അതിലെ ദുരൂഹതകൾ നീക്കാൻ സർക്കാരിന് ബാധ്യതയുണ്ട് .ഇനി അഥവാ ദുർബല നിമിഷത്തിൽ ആത്മഹത്യ പരിഹാരമായി കണ്ട്‌ അദ്ദേഹം സത്യസന്ധത തെളിയിച്ചതെങ്കിൽ ആ രീതി ഇനി ആരും പിന്തുടരരുതെന്ന് അപേക്ഷ ..

✍️അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments