Friday, September 20, 2024
Homeകേരളംപക്ഷിപ്പനി; നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം.

പക്ഷിപ്പനി; നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം.

പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ നാലു ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ഗസറ്റ് വിജ്ഞാപനം. ഡിസംബർ 31 വരെ നാലു മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി. കൂടാതെ പത്തനംതിട്ടയിൽ 10 ഗ്രാമപഞ്ചായത്തിലും രണ്ടു മുൻസിപ്പാലിറ്റിയിലും കോട്ടയം ജില്ലയിലെ വൈക്കം ചങ്ങനാശ്ശേരി താലൂക്കുകളിലും എറണാകുളത്തെ നാലു പഞ്ചായത്തുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കോഴി താറാവ് വളർത്തലോ മുട്ടകളുടെ വിതരണമോ പാടില്ലെന്നാണ് നിർദേശം. 2009ലെ മൃഗങ്ങളിലെ പകർച്ചവ്യാധികൾ തടയൽ, നിയന്ത്രണ നിയമ പ്രകാരമാണ് വിജ്ഞാപനം.
പ്രദേശത്തെ ചെറുകിട കർഷകരെയാണ് വിജ്ഞാപനം ബാധിക്കുക.

പക്ഷിപ്പനിയെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ കുട്ടനാട്ടിലെ താറാവ് കർഷകർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനിയെ തുടർന്ന് ജില്ലയിൽ ഈ വർഷം താറാവും കോഴിയുമുൾപ്പെടെ ഒന്നര ലക്ഷത്തിലേറെ പക്ഷികൾ നഷ്ടമായിരുന്നു. 2.64 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. എന്നാൽ പക്ഷിപ്പനി അകന്നതോടെ ദുരിതങ്ങൾ കഴിഞ്ഞെന്ന് കരുതിയതാണ് കർഷകർ. ഓണക്കാല എത്തിയതോടെ പുതിയ നിരോധനം ഏർപ്പെടുത്തി സർക്കാർ പുറത്തിറക്കിയ ഉത്തരവ് കർഷകർക്ക് തിരിച്ചടിയായി.

പക്ഷിപ്പനി പിടിപ്പെടുമ്പോൾ സാധാരണ മൂന്ന് മാസമാണ് നിയന്ത്രണം വരാറുള്ളത്. Í അതനുസരിച്ച് ജൂണിൽ പക്ഷിപ്പനി വന്ന ഇടങ്ങളിൽ സെപ്റ്റംബരോടെ പക്ഷി വളർത്തൽ പുനരാരംഭിക്കുവാൻ കഴിയുമായിരുന്നു. എന്നാൽ നിരോധനം വന്നതോടെ ഇനി നാലു മാസത്തേക്ക് കൂടി വരുമാനം ഇല്ലാത്ത അവസ്ഥയാകും. ഇപ്പോഴുള്ള നിയന്ത്രണം അശാസ്ത്രീയമാണെന്നാണ് കർഷകരുടെ വാദം. ഇത് ഒഴിവാക്കി സമയബന്ധിതമായി നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. പക്ഷിപ്പനയുമായി ബന്ധപ്പെട്ട് ഏഴ് കോടി രൂപ കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാനുണ്ട്. അത് കിട്ടിയാൽ ഉടനെ ഈ വർഷത്തെ നഷ്ടപരിഹാരം നൽകുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments