Friday, September 20, 2024
Homeഅമേരിക്കദേവാലയങ്ങൾ സ്നേഹം പകർന്നു നൽകുന്ന സേവാകേന്ദ്രങ്ങളായി മാറണം: ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ

ദേവാലയങ്ങൾ സ്നേഹം പകർന്നു നൽകുന്ന സേവാകേന്ദ്രങ്ങളായി മാറണം: ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ

ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയം
സുവർണ ജൂബിലി ആഘോഷങ്ങൾക്ക്
വർണ പ്രഭചൊരിഞ്ഞ സമാപനം

ഹ്യൂസ്റ്റൺ: ആഘോഷം ആരവമായി പ്രാർത്ഥനാ നിർഭരമായി വർണങ്ങൾ പൂത്തുലഞ്ഞ ഘോഷയാത്രയോടെ ഒരുവർഷം നീണ്ടുനിന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് വിരാമമാകുമ്പോൾ അവർ അഭിമാന പുളകിതരാകുന്നു. അമേരിക്കയിലെ ആദ്യത്തെ മാർത്തോമാ ദേവാലയത്തിലെ അംഗങ്ങൾ. ഹ്യൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ചർച് ടെക്സസിലെ ആദ്യ രണ്ടു മലയാളി ദേവാലയങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ഒരു വർഷമായി വിവിധ തരത്തിലുള്ള ആഘോഷങ്ങൾ നടന്നു വരികയായിരുന്നു.

1974 ൽ തങ്ങളുടെ വിശ്വാസത്തിന്റെ പാറയിൽ പണി തീർത്ത ദേവാലയത്തിനു 50 വയസാകുമ്പോൾ അന്നുണ്ടായിരുന്ന പലരും ദേവാലയം വിട്ടു ദൈവത്തിങ്കലേക്കു പോയിരുന്നു. അവരെ തങ്ങളുടെ സ്മരണയിൽ ചേർത്തു പിടിച്ചുകൊണ്ടായിരുന്നു എല്ലാ ആഘോഷങ്ങളും.

1974 ൽ ആദ്യ കുർബാനയോടെ ആരംഭിച്ച കൂട്ടായ്മക്ക് 1976 ൽ മാർത്തോമാ സിറിയൻ ചർച് ഓഫ് ഇന്ത്യ എന്നായിരുന്നു. 1983ലാണ് ഇന്നുകാണുന്ന വലിയ പള്ളിക്കു തറക്കല്ലിട്ടത്. 1984 ൽ പള്ളിക്കു ട്രിനിറ്റി മാർത്തോമാ ചർച് എന്ന് പുനർനാമകരണം ചെയ്തു.

ഓഗസ്ററ് 10ന് ശനിയാഴ്ച വൈകുന്നേരം ദേവാലയ വളപ്പിൽ നടന്ന ഘോഷയാത്രയോടെ സമാപന സമ്മേളനത്തിന് തുടക്കം കുറിച്ചു. താളമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ കുട്ടികളും കൊയർ അംഗങ്ങളും, പുരോഹിതന്മാരും വിശ്വാസികളും നിരയായി നീങ്ങുന്ന മനോഹരമായ കാഴ്ച്ചയൊരുക്കി അവർ പള്ളി ഹാളിലേക്ക് പ്രവേശിച്ചു. തുടർന്ന് പൊതു സമ്മേളനം നടന്നു.

റവ . ഡോ. ചെറിയാൻ തോമസിൻറെ പ്രാർഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു. തുടർന്ന് ജൂബിലി കമ്മിറ്റി കോ കൺവീനർ ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ട്രിനിറ്റി മാർത്തോമാ ചർച് വികാരി റവ. സാം കെ ഈശോ അദ്ധ്യക്ഷപ്രസംഗം നടത്തി. തുടർന്ന് സംസാരിച്ച ജൂബിലി ജനറൽ കൺവീനർ ഷാജൻ ജോർജ് കഴിഞ്ഞ ഒരുവർഷത്തെ ജൂബിലി ആഘോഷങ്ങളുടെ വിവരണം അവതരിച്ചു. തുടർന്ന് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉത്ഘാടന പ്രസംഗം നടത്തി. തന്റെ പ്രസംഗത്തിലുടനീളം അമേരിക്കയിലുള്ള തങ്ങളുടെ സഹോദരങ്ങളെ സ്‌നേഹം കൊണ്ട് ചേർത്തുപിടിക്കാനും ഒപ്പം ഇന്ത്യയിലെ അശരണരായവർക്കു സഹായമെത്തിക്കാനും ആഹ്വാനം ചെയ്തു.

പള്ളികൾ സ്നേഹം കൊടുക്കുന്ന സേവാകേന്ദ്രങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളായ നേഴ്‌സുമാരുടെ കരുണാർദ്രമായ പ്രവർത്തനത്തെക്കുറിച്ചു താൻ ധാരാളം കേട്ടെന്നും അവരുടെ സേവനം ഭാരതീയർക്ക് മുഴുവൻ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് സമാപന സമ്മേളനം ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചു. ശേഷം വിശിഷ്ട അതിഥികളോടും വൈദീകരോടും ചേർന്ന് ഭദ്രദീപം തെളിയിച്ചതോടെ ഗ്രാൻഡ് ഫിനാലെക്ക് തുടക്കമായി.

ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്, പെയർലാൻഡ് മേയർ കെവിൻ കോൾ, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ് കൗണ്ടി ജഡ്ജ് ജൂലി മാത്യു, വൈദികരായ റവ. സോനു വർഗീസ്, ഫാ. ഐസക് പ്രകാശ്, റവ. ജീവൻ ജോൺ, റവ. ലാരി വർഗീസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

വിശ്വാസികളുടെ കൂട്ടത്തിൽ രണ്ടുപേരെ പ്രത്യേകം ആദരിക്കുന്ന ചടങ്ങായിരുന്നു അടുത്ത്. ലാലു വർഗീസിനെയും ഇടവകയിലെ ഏറ്റവും മുതിർന്ന 101 വയസായ ചിന്നമ്മ തോമസിനെയും. ഒപ്പം ചടങ്ങിനെത്തിയ എല്ലാ വൈദികരെയും പ്രത്യേക ഷാൾ അണിയിച്ച് ആദരിച്ചു.

ഭംഗിയായും ചിട്ടയായും മധുരമനോഹര ഗാനങ്ങൾ ആലപിച്ച് ക്വയർ ഗ്രൂപ്പ്. ആ സന്ധ്യയിലെ ഏറ്റവും മനോഹരവും വികാര നിർഭരവുമായ കാഴ്ചയായിരുന്നു 1974 -1984 വർഷങ്ങളിൽ അംഗങ്ങളായ അൻപതോളം കുടുംബങ്ങളെ ആദരിച്ച ചടങ്.

റെജി ജോർജ്ൻറെ നേതൃത്വത്തിൽ തയാറാക്കിയ സുവനീർ അഭിവന്ദ്യ എപ്പിസ്‌കോപ്പ ജഡ്ജ് സുരേന്ദ്രൻ പട്ടേലിന് നൽകി പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റീ കൺവീനർ ജോജി ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments