17.1 C
New York
Sunday, June 4, 2023
Home US News വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 28 | ചൊവ്വ

ലോക് സഭയില്‍ ബഹളവും പ്രതിഷേധവും. സഭ ചേര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങി. സ്പീക്കറുടെ മുന്നിലേക്ക് പേപ്പര്‍ കീറിയെറിഞ്ഞ് കോണ്‍ഗ്രസ് എം പി മാര്‍ പ്രതിഷേധിച്ചു. എംപിമാര്‍ കരിങ്കൊടികളും വീശി. ഇതോടെ സഭ രണ്ടു മണിവരെ പിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് രാജ്യസഭയിലും നടപടികള്‍ നിര്‍ത്തിവച്ചു.

പ്രതിപക്ഷം നിരാശരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതിന്റെ നിരാശയാണ് പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കിക്കൊണ്ട് പ്രകടിപ്പിക്കുന്നതെന്നു മോദി പറഞ്ഞു.

ലോക്സഭയില്‍ ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ഇരിപ്പിടത്തിലേക്കു കരിങ്കൊടി എറിഞ്ഞു. ഡയസിലേക്കു കയറിക്കൊണ്ടാണ് കരിങ്കൊടി എറിഞ്ഞത്. ഇദ്ദേഹത്തിനൊപ്പം ഹൈബി ഈഡന്‍, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരും പ്രതിഷേധിച്ചു.

ലൈഫ് മിഷന്‍ കേസിലെ കള്ളപ്പണ ഇടപാട് സ്പോണ്‍സേഡ് തീവ്രവാദമെന്ന് എന്‍ഫോഴ്സ്മെന്റ് ഡറക്ടറേറ്റ് ഹൈക്കോടതിയില്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണ് സൂത്രധാരനെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. എന്നാല്‍ സ്വപ്നയുടെ ലോക്കറില്‍നിന്ന് കിട്ടിയ പണത്തിന്റെ പേരില്‍ രണ്ടു കേസുകള്‍ എടുക്കാമോയെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

നിലക്കലിന് അടുത്ത് ഇലവുങ്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചാരിച്ച ബസ് മറിഞ്ഞു. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ ബസില്‍ 62 യാത്രക്കാരുണ്ട്. തമിഴ്നാട് നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്.

പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിച്ചു. 8.15 ശതമാനമാണു പലിശ നിരക്ക്.

മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ശശീന്ദ്രനെ കോടതി രണ്ടു ദിവസത്ത പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാരും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 30 നു നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും. എഐസിസി അധ്യക്ഷനായ ശേഷം ആദ്യമായാണ് കേരളത്തിലേക്കു വരുന്നത്. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടി ഏപ്രില്‍ ഒന്നിനാണ്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും പങ്കെടുക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കുള്ള പ്രവേശന ജാലകമായാണ് ഈ പരിപാടിയെ ഇരുകൂട്ടരും കാണുന്നത്.

ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടില്‍ ഉയര്‍ന്ന താപനിലയുണ്ട്. ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

തദ്ദേശ സ്ഥാപനങ്ങളെ സര്‍ക്കാര്‍ കഴുത്തുഞെരിച്ച് കൊല്ലുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അധികാര വികേന്ദ്രീകരണം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പദ്ധതി വിഹിതം നല്‍കാതെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നഭേഷി കമ്മീഷണര്‍ പഞ്ചാപകേശനെ ചേമ്പറില്‍ കയറി കൈയേറ്റത്തിനു ശ്രമിച്ചതിന് ഡോക്ടര്‍മാര്‍ക്കെതിരരെ കേസ്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ശ്രീലാല്‍, ഡോ, ബിജി വി എന്നിവര്‍ക്കെതിരെയാണു മ്യൂസിയം പൊലീസ് കേസെടുത്തത്. ഡോ. ബിജിയെ ഭിന്നശേഷി കമ്മീഷന്‍ ബോര്‍ഡില്‍നിന്ന് ഒഴിവാക്കുന്നതില്‍ പ്രതിഷേധിച്ചാണ് അതിക്രം നടത്തിയതെന്നാണ് എഫ്ഐആറില്‍ കുറ്റപ്പെടുത്തുന്നത്.

മദ്യം പിടികൂടിയ കേസ് കൈക്കൂലി വാങ്ങി ഒതുക്കുകയും പിടിച്ചെടുത്ത മദ്യം പങ്കുവച്ചെടുക്കുകയും ചെയ്തെന്ന പരാതിയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കും രണ്ട് പ്രിവന്റിവ് ഓഫിസര്‍മാര്‍ക്കും സസ്പെന്‍ഷന്‍. രണ്ട് സിവില്‍ എക്സൈസ് ഓഫിസര്‍മാരെയും ഒരു വനിത സിവില്‍ എക്സൈസ് ഓഫിസറെയും രണ്ടാഴ്ച എക്സൈസ് അക്കാദമിയില്‍ നിര്‍ബന്ധിത പരിശീലനത്തിനയക്കും. ഇന്‍സ്പെക്ടര്‍ ഡി വി ജയപ്രകാശ്, പ്രിവന്റിവ് ഓഫിസര്‍മാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനിടെ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. പേട്ട സ്വദേശി അനില്‍ കുമാറാണ് മരിച്ചത്. മറ്റൊരു തൊഴിലാളിയുടെ നില ഗുരുതരമാണ്.

കോഴിക്കോട് കൂരാച്ചുണ്ടില്‍ പീഡനത്തിനിരയായ റഷ്യന്‍ യുവതി നാട്ടിലേക്കു മടങ്ങി. ഇവരുടെ മാതാപിതാക്കള്‍ ഇന്നലെ ടിക്കറ്റ് എടുത്ത് നല്‍കിയിരുന്നു.

തിരുവനന്തപുരം നന്ദിയോട് ഇളവട്ടത്തിന് സമീപം ആലുംകുഴി റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പാലോട് കുറുപുഴ പച്ചമല മരുതുംമൂട് സ്വദേശി സുജിത്താണ് (36) മരിച്ചത്.

ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ അരിക്കൊമ്പനെ തളയ്ക്കാനുള്ള ദൗത്യവുമായി വനം വകുപ്പ്. കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരും നാട്ടുകാരും. പതിനെട്ട് വര്‍ഷം കൊണ്ട് 180 കെട്ടിടങ്ങളാണ് ഈ ആന തകര്‍ത്തത്. കൃത്യമായ രേഖകളുള്ളതും നഷ്ട പരിഹാരത്തിന് വനംവകുപ്പില്‍ അപേക്ഷ ലഭിച്ചതുമായ കണക്ക് മാത്രമാണിതെന്നാണു റിപ്പോര്‍ട്ട്.

എറണാകുളം ഇടമലയാര്‍ യുപി സ്‌കൂളില്‍ കാട്ടാന ആക്രമണം. വാട്ടര്‍ ടാങ്കും ജനലുകളും തകര്‍ത്തു. ശുചിമുറികള്‍ക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. പച്ചക്കറിത്തോട്ടം നശിപ്പിച്ചു.

ബ്രീട്ടീഷുകാരോട് സവര്‍ക്കര്‍ മാപ്പ് പറഞ്ഞിട്ടുണ്ടെങ്കില്‍ തെളിവ് കാണിക്കണമെന്ന് വി ഡി സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കര്‍. മാപ്പു പറയാന്‍ താന്‍ സവര്‍ക്കറല്ലെന്ന രാഹുല്‍ഗാന്ധിയുടെ പ്രതികരണത്തെ വിമര്‍ശിച്ചു സംസാരിക്കുകയായിരുന്നു രഞ്ജിത്.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഖനി ഉടമ ജനാര്‍ദ്ദന റെഡ്ഢിയും. ബിജെപി വിട്ട അദ്ദേഹം സ്ഥാപിച്ച കല്യാണ രാജ പ്രഗതി പക്ഷ(കെആര്‍പിപി) എന്ന പുതിയ പാര്‍ട്ടി 20 സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കുമെന്നു പ്രഖ്യാപിച്ചു. ഫുട്‌ബോളായിരിക്കും ചിഹ്നം.

ബിബിസി പഞ്ചാബിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. അമൃത് പാല്‍ സിംഗ് വിഷയവും സിക്ക് പ്രതിഷേധ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതു തടയാനാണു നടപടിയെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ കീറി നശിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ ആനന്ദ് പട്ടേലിന് 99 രൂപ പിഴ ചുമത്തി ഗുജറാത്ത് കോടതി. 2017 മേയ് മാസത്തില്‍ നടന്ന സംഭവത്തിലാണ് ശിക്ഷ. 99 രൂപ പിഴ അടച്ചില്ലെങ്കില്‍ ഏഴ് ദിവസം തടവുശിക്ഷ അനുഭവിക്കണം.

രാഹുല്‍ അമ്മക്കൊപ്പമോ തനിക്കൊപ്പമോ താമസിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്സഭാംഗത്വം നഷ്ടപ്പെട്ട രാഹുല്‍ഗാന്ധി ഒരു മാസത്തിനകം വീടൊഴിയണമെന്ന ലോക്സഭാ സെക്രട്ടേറിയറ്റ് നോട്ടീസ് അയച്ചതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭോജ്പുരി നടി ആകാന്‍ഷ ദുബൈയുടെ ദുരൂഹ മരണത്തില്‍ ഭോജ്പുരി ഗായകന്‍ സമര്‍സിങ്, സഹോദരന്‍ സഞ്ജയ് സിങ് എന്നിവര്‍ക്കെതിരെ കേസ്. ആകാന്‍ഷയുടെ അമ്മയുടെ പരാതിയിലാണ് യുപി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫിലിപ്പീന്‍സില്‍ പഞ്ചാബ് സ്വദേശികളായ ദമ്പതികളെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. 19 വര്‍ഷമായി മനിലയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സുഖ് വിന്ദര്‍സിംഗ്, കിരണ്‍ദീപ് കൗര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

രാഹുല്‍ ഗാന്ധി വീണ്ടും കോലാറിലേക്ക്. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസില്‍ തടവു ശിക്ഷയ്ക്കു വിധിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സമ്മേളത്തില്‍ പ്രസംഗിക്കാനാണു രാഹുല്‍ കോലാറിലേക്കു പോകുന്നത്.

ഒരാള്‍ക്കെതിരായ പരാമര്‍ശമല്ല, ഒരു സമുദായത്തിനെതിരായ പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിച്ചതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുല്‍ ഗാന്ധി അപമാനിച്ചതെന്നും അവര്‍ പറഞ്ഞു.

ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി ഒമ്പതുകാരന്‍ മരിച്ചു. വെസ്റ്റ് ഡല്‍ഹിയിലെ വികാസ്പുരിയില്‍ ലിഫ്റ്റിലേക്കു കയറുന്നതിനു മുമ്പ് വാതിലടഞ്ഞതിനാല്‍ കുട്ടി വാതിലിനും ചുമരിനും ഉള്ളില്‍ അകപ്പെട്ട് മരിക്കുകയായിരുന്നു.

ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് കാരണമായ നിയമ ഭേദഗതി നെതന്യാഹു സര്‍ക്കാര്‍ മരവിപ്പിച്ചു. ആഭ്യന്തര യുദ്ധം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോള്‍ അത് വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

പൊതുരംഗത്തുനിന്ന് അപ്രത്യക്ഷനായിരുന്ന ആലിബാബ സ്ഥാപകനും ശതകോടീശ്വരനുമായ ജാക്ക് മാ ചൈനയിലേക്ക് മടങ്ങി. ആലിബാബയുടെ പ്രവര്‍ത്തനങ്ങളെ ചൈനയിലെ റെഗുലേറ്ററി അടിച്ചമര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ജാക് മാ അപ്രത്യക്ഷനായത്.

ബുദ്ധമത വിശ്വാസികളുടെ മൂന്നാമത്തെ ആത്മീയ നേതാവായി അമേരിക്കന്‍ – മംഗോളിയന്‍ വംശജനായ എട്ട് വയസുകാരനായ കുട്ടിയെ ദലൈ ലാമ തെരഞ്ഞെടുത്തു. പുതിയ ലാമയായി തെരഞ്ഞെടുക്കപ്പെട്ട കുട്ടി യൂണിവേഴ്സിറ്റി പ്രൊഫസറുടെ മകനും മുന്‍ മംഗോളിയന്‍ പാര്‍ലമെന്റ് അംഗത്തിന്റെ ചെറുമകനുമാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ ഇ-വിപണി മൂല്യം (ഇ-കൊമേഴ്‌സ്) 2026ഓടെ 15,000 കോടി ഡോളറില്‍ (ഏകദേശം 12.30 ലക്ഷം കോടി രൂപ) എത്തുമെന്ന് എഫ്.ഐ.എസ് 2023 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട്. നിലവില്‍ മൂല്യം 8300 കോടി ഡോളറാണ് (6.80 ലക്ഷം കോടി രൂപ). അതിവേഗ ഇന്റര്‍നെറ്റ്, സാധാരണക്കാര്‍ക്കും പ്രാപ്യമായ വിലയില്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍, വൈവിദ്ധ്യങ്ങളായ ഡിജിറ്റല്‍ പണമിടപാട് സൗകര്യങ്ങള്‍ എന്നിവയുടെ വ്യാപനമാണ് ഈ നേട്ടത്തിലേക്ക് നയിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. യു.പി.ഐ വ്യാപകമായതോടെ ഇന്ത്യയില്‍ കടകളില്‍ കറന്‍സി ഇടപാട് 2019ലെ 71 ശതമാനത്തില്‍ നിന്ന് 2022ല്‍ 27 ശതമാനമായി കുറഞ്ഞെന്ന് എഫ്.ഐ.എസ് വ്യക്തമാക്കിയിരുന്നു. ഇ-കൊമേഴ്‌സിലെ ഡിജിറ്റല്‍ ഇടപാടുകള്‍ കഴിഞ്ഞവര്‍ഷം 53 ശതമാനം വര്‍ധിച്ച് 98,400 കോടി രൂപയായി. യു.പി.ഐ ഇടപാടുകല്‍ 2020 മാര്‍ച്ച് മുതല്‍ 2022 ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഉയര്‍ന്നത് 427 ശതമാനമാണ്. ഇടപാടുകളുടെ എണ്ണം 2020 ഡിസംബറിലെ 220 കോടിയില്‍ നിന്ന് 2022 ഡിസംബറില്‍ 780 കോടിയായി. 2023 ജനുവരി പ്രകാരം രാജ്യത്ത് 385 ബാങ്കുകള്‍ യു.പി.ഐ സേവനം ലഭ്യമാക്കുന്നുണ്ട്

ശബ്ദ സന്ദേശം (വോയിസ് മെസേജ്) അയയ്ക്കുന്നത് പോലെ വാട്ട്‌സ്ആപ്പിലൂടെ ഇനി ചെറു വീഡിയോ സന്ദേശങ്ങളും അയയ്ക്കാം. 60 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമാകും വീഡിയോ സന്ദേശത്തിനുണ്ടാവുക. നിലവില്‍ ശബ്ദ സന്ദേശം അയയ്ക്കുന്നത് പോലെ, ക്യാമറ ബട്ടണ്‍ അമര്‍ത്തി വീഡിയോ റെക്കോഡ് ചെയ്ത് അയയ്ക്കാം. ആപ്പിളിന്റെ ഐ.ഒ.എസിലെ ബീറ്റാ പതിപ്പില്‍ ഇത് സംബന്ധിച്ച പരീക്ഷണം വാട്ട്‌സ്ആപ്പ് നടത്തുകയാണെന്നാണ് സൂചനകള്‍. നിലവില്‍ വാട്ട്‌സ്ആപ്പിലെ മറ്റ് സന്ദേശങ്ങള്‍ (വോയിസ്, ടെക്സ്റ്റ്) പോലെ വീഡിയോ സന്ദേശവും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. അതായത്, തികച്ചും സ്വകാര്യം! അയയ്ക്കുന്ന ആള്‍ക്കും സന്ദേശം ലഭിക്കുന്ന ആള്‍ക്കും മാത്രമേ കാണാനാകൂ. വാട്ട്‌സ്ആപ്പിന് പോലും കാണാനാവില്ല. വീഡിയോ സേവ് ചെയ്യാനോ ഫോര്‍വേഡ് ചെയ്യാനോ കഴിയില്ലെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് എടുക്കാം.

ഇന്നസന്റ് അവസാനമായി പാടിയ പാട്ട് ആരാധകരുടെ കണ്ണുകള്‍ നനയിക്കുകയാണ്. അതിഹൃദ്യമായ നാടന്‍പാട്ടാണ് നടന്റെ സ്വരത്തില്‍ അവസാനമായി പുറത്തുവന്നത്. ഇന്നസന്റിനൊപ്പം ശ്രീവത്സന്‍, ഭരത് സജിത്കുമാര്‍ എന്നിവരും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഗോകുല്‍ മംഗലത്ത് വരികള്‍ കുറിച്ച ഗാനമാണിത്. ഗാനരംഗങ്ങളുടെ സംവിധാനം നിര്‍വഹിച്ചതും ഗോകുല്‍ തന്നെ. പ്രശാന്ത് ശങ്കര്‍ ആണ് പാട്ടിന് ഈണമൊരുക്കിയത്. തികഞ്ഞ ഊര്‍ജത്തോടും പ്രസരിപ്പാര്‍ന്ന മുഖത്തോടും കൂടെ ഗാനമാലപിക്കുന്ന ഇന്നസന്റിനെയാണ് വിഡിയോയില്‍ കാണാനാകുക. 2021ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഇപ്പോള്‍ ആരാധകഹൃദയങ്ങളെ കരയിപ്പിക്കുകയാണ്. പാട്ട് പാടാന്‍ എന്നും ഇഷ്ടമായിരുന്നു പ്രിയനടന്‍ ഇന്നസന്റിന്. താന്‍ ഗായകനല്ലെങ്കിലും പാട്ട് കിട്ടിയാല്‍ എന്തായാലും പാടുമെന്നും അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നടന്‍ പലതവണ പൊതുവേദിയില്‍ വച്ചു തുറന്നു പറഞ്ഞിട്ടുമുണ്ട്.

പ്രമുഖ ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബി.എം.ഡബ്ല്യു മോട്ടോറാഡിന്റെ പുത്തന്‍ സൂപ്പര്‍ബൈക്കായ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ഇന്ത്യന്‍ വിപണിയിലെത്തി. 31.50 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ബ്ലാക്ക് സ്റ്റോം മെറ്റാലിക്, ഗ്രാവിറ്റി ബ്ലൂ മെറ്റാലിക്, മാന്‍ഹട്ടന്‍ മെറ്റാലിക് ബ്ലാക്ക്, ഓപ്ഷന്‍ 719 മിനറല്‍ വൈറ്റ് മെറ്റാലിക്, ഓപ്ഷന്‍ 719 ഗ്യാലക്‌സി ഡസ്റ്റ് മെറ്റാലിക്/ടൈറ്റന്‍ സില്‍വര്‍ 2 മെറ്റാലിക് നിറഭേദങ്ങളില്‍ ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റല്‍ ലഭിക്കും. എയര്‍/ഓയില്‍-കൂളായ, രണ്ട് സിലിണ്ടര്‍ ഫ്‌ളാറ്റ് ട്വിന്‍-എന്‍ജിനാണ് ആര്‍18 ട്രാന്‍സ്‌കോണ്ടിനെന്റലിന്റെ ഹൃദയം. ശ്രേണിയില്‍ ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും കരുത്തുറ്റ എന്‍ജിനാണിത്. 91 എച്ച്.പി കരുത്തുള്ള 1802 സി.സി എന്‍ജിനാണിത്. പരമാവധി ടോര്‍ക്ക് 150 എന്‍.എം. ഗിയറുകള്‍ ആറ്.റെയിന്‍, റോക്ക്, റോള്‍ എന്നീ റൈഡിംഗ് മോഡുകളുമുണ്ട്. മഴക്കാലത്തും തെന്നലുള്ള റോഡുകളിലും സുരക്ഷിത റൈഡിംഗ് സാദ്ധ്യമാക്കുന്നതാണ് റെയിന്‍ മോഡ്. മറ്റ് നിരത്തുകള്‍ക്ക് അനുയോജ്യമാണ് റോള്‍ മോഡ്. റോക്ക് മോഡ് സാഹസിക റൈഡിംഗ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ്. എ.ബി.എസ്., ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ഇലക്ട്രോണിക് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുമുണ്ട്.

ഫുട്‌ബോള്‍ വെറും കളിയല്ല, കാവ്യാത്മകമായ ഒന്നാണ്. കവിതയ്ക്ക് പ്രേരകവുമാണ്. ഏവര്‍ക്കും ആസ്വദിക്കാനാവുന്ന, സൃഷ്ടിവൈഭവമുള്ള ഗംഭീര കണ്‍സര്‍ട്ട്…’ ഇത് കളിയല്ല, നല്ല ഒമ്പതാം നമ്പര്‍ കവിത. നല്ല കളി നല്ല കവിതയുമാണ്. കവിയും ഗാനരചയിതാവുമായ ഒരെഴുത്തുകാരന്റെ കളിയെഴുത്തുകളുടെയും ഓര്‍മ്മകളുടെയും പുസ്തകം. ‘പന്തും പാട്ടും പറച്ചിലും’. ബി.കെ ഹരിനാരായണ്‍. മാതൃഭൂമി ബുക്സ്. വില 192 രൂപ.

പാര്‍ലമെന്റിന്റെ ഇരു സഭകളും നടപടികള്‍ വെട്ടിച്ചുരുക്കി ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞേക്കും. പ്രതിപക്ഷത്തിന്റെ മോദി – അദാനി ഭായ്, ഭായ് മുദ്രാവാക്യം വിളികള്‍ക്കിടയില്‍ ദിവസങ്ങളായി സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ കറുത്ത വസ്ത്രങ്ങളണിഞ്ഞുള്ള സമരത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം 17 പ്രതിപക്ഷ പാര്‍ട്ടികള്‍ അണി ചേര്‍ന്നു. പ്രതിഷേധം തുടരും. ബഹളത്തിനിടെ ധനബില്ലുകളെല്ലാം പാസായെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ ഏഴുവരെ ചേരാനിരുന്ന സമ്മേളനം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാരിന്റെ നീക്കം.

‘മോദാനി’ ബന്ധം വെളിപ്പെട്ടതിനു ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്റ് പണം അദാനിയുടെ കമ്പനിയില്‍ നിക്ഷേപിക്കുന്നതെന്തിനെന്ന് രാഹുല്‍ ഗാന്ധി. എല്‍ഐസിയിലെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ടിലെയും ജനങ്ങളുടെ പണം അദാനിയുടെ കമ്പനിയിലാണു നിക്ഷേപിച്ചത്. അദാനിയെക്കുറിച്ച് അന്വേഷണമില്ലേയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലേയെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ട്വിറ്ററിലൂടെ ചോദിച്ചു. എന്തിനാണ് ഇത്ര ഭയമെന്നും രാഹുല്‍ ചോദിച്ചു.

കോണ്‍ഗ്രസ് എംപിമാരായ ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിമാര്‍ ലോക്സഭാ സ്പീക്കര്‍ക്ക് കത്തു നല്‍കി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ ഡയസിലേക്ക് ഇരുവരും കീറിയെറിഞ്ഞിരുന്നു. വൈകീട്ട് സഭ ചേര്‍ന്നപ്പോഴും ഇരുവരും കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.

സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ നാലു ദിവസം മാത്രം ശേഷിക്കേ, സംസ്ഥാനം വാര്‍ഷിക പദ്ധതികളില്‍ 71.13 ശതമാനം തുക മാത്രമാണു ചെലവാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പദ്ധതി നിര്‍വഹണമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പണം ചെലവാക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടത്തിയിരിക്കുുന്നത്. 39,640 കോടി രൂപയുടെ വാര്‍ഷിക പദ്ധതിയിലെ മൂന്നിലൊന്നു ഭാഗം ചെലവാക്കിയില്ല.

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ കരാറുകാരന്‍ സന്തോഷ് ഈപ്പന് ജാമ്യം. സന്തോഷ് ഈപ്പന്‍ പത്തു തവണ ഇഡിക്കു മുന്നില്‍ ഹാജരായിരുന്നു. നിലവില്‍ ഏഴു ദിവസം ഇഡിയുടെ കസ്റ്റഡിയിലുണ്ടായിരുന്നു.

അര നൂറ്റാണ്ട് മലയാളികളെ ചിരിപ്പിച്ച ഇന്നസെന്റിന് സഹൃദയകേരളത്തിന്റെ അന്ത്യാഞ്ജലി. കൊച്ചിയിലെ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരിങ്ങാലക്കുടയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അന്ത്യോപചരവുമായി സൂപ്പര്‍ താരങ്ങളെല്ലാം എത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിതുമ്പിക്കരഞ്ഞു. ഇന്നു രാവിലെ പത്തിന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ മൃതദേഹം സംസ്‌കരിക്കും.

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. പ്രേക്ഷകഹൃദയങ്ങളില്‍ നര്‍മം നിറച്ച ഇന്നസന്റ് എന്നും ഓര്‍മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വീടുകളില്‍ നായ്ക്കളെ വളര്‍ത്തുന്നവരും തെരുവ് നായ്ക്കളെ പരിപാലിക്കുന്നവരും പരിസരവാസികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കരുതെന്നു മനുഷ്യാവകാശ കമ്മീഷന്‍. നഗരസഭ തയ്യാറാക്കുന്ന ലൈസന്‍സ് നിയമാവലിയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ കുരിശുയുദ്ധമെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ.സുരേന്ദ്രന്‍. അഴിമതിക്കാരെ പൂജപ്പുര ജയിലില്‍ എത്തിക്കും വരെ വിശ്രമമില്ല. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദിക്കും സംഘപരിവാറിനും എതിരെ പ്രതിഷേധിക്കുമ്പോള്‍ കേരള പൊലീസിന് ഇത്രയും ഹാലിളകുന്നത് എന്തിനാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിഷേധിക്കുന്നവരെ പൊലീസിനെക്കൊണ്ട് ആക്രമിപ്പിക്കുന്നത് സംസ്ഥാന ഭരണ നേതൃത്വമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കൊച്ചി കോര്‍പറേഷന്‍ ബജറ്റില്‍ ഖരമാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് 220 കോടി രൂപ വകയിരുത്തി. ബ്രഹ്‌മപുരത്ത് വിപുലമായ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഡിവിഷന്‍ തലത്തിലുള്ള ബജറ്റ് വിഹിതം പൂര്‍ണ്ണമായി നിര്‍ത്തലാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പീഡനത്തിനിരയായ യുവതിക്ക് അനുകൂലമായി മൊഴി നല്‍കിയ സീനിയര്‍ നഴ്സിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. സര്‍ജറി വിഭാഗം മേധാവി അധ്യക്ഷനായ സമിതി അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി.

തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു. ഇതോടെ സമരത്തിനൊരുങ്ങി തൊഴിലാളി സംഘടനകള്‍. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച കേസിലെ പ്രതി സിപിഎം കൂത്തുപറമ്പ് സൗത്ത് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എം മുരളീധരന്‍ ആത്മഹത്യ ചെയ്തു. ഇയാളെ സിപിഎമ്മില്‍നിന്നു പുറത്താക്കിയിരുന്നു.

റിയാദില്‍ പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് മലയാളി ഡ്രൈവര്‍ മരിച്ചു. പ്രമുഖ ഇന്ധന വിതരണക്കാരായ അല്‍-ബുഅയിനയിന്‍ കമ്പനിയിലെ ഹെവി ഡ്രൈവര്‍ പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ (56) ആണ് മരിച്ചത്.

വിദ്യാര്‍ത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വടകര മടപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഓര്‍ക്കാട്ടേരി പൊതുവാടത്തില്‍ ബാലകൃഷ്ണനെയാണ് (53) ചോമ്പാല പോലീസ് അറസ്റ്റു ചെയ്തത്.

കൊല്ലം കടയ്ക്കലില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി പിടിയില്‍. പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റു ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുന്ന യുവതിയുടെ കടയ്ക്കു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ യുവതി വഴക്കുണ്ടാക്കാറുണ്ടെന്നു പോലീസ്.

കോഴിക്കോട് ആത്മഹത്യയ്ക്കു ശ്രമിച്ച എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒരുവര്‍ഷമായി ലഹരിക്കടിമയെന്ന് മൊഴി. സുഹൃത്തുക്കള്‍ക്ക് സ്‌കൂളിനു പുറത്തുനിന്നുളളവര്‍ ലഹരി വസ്തുക്കള്‍ എത്തിക്കറുണ്ടെന്നും പതിനാലുകാരി പൊലീസിന് മൊഴി നല്‍കി. കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.

കോഴിക്കോട് അഴിയൂരില്‍ അണ്ടിക്കമ്പനിക്കു സമീപം അടിക്കാടിന് തീപിടിച്ചു. കശുവണ്ടി വികസന കോര്‍പറേഷന്റെ ഭൂമിയിലെ ഒരേക്കറോളം കത്തിനശിച്ചു.

കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും ബിജെപിക്കൊപ്പം നിലകൊള്ളുകയാണ്. ജനം അര്‍ഹമായ മറുപടി നല്‍കുമെന്നും പിബി വിലയിരുത്തി.

ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധിയോട് വീടൊഴിയാന്‍ ആവശ്യപ്പെട്ടു. ലോക്സഭ ഹൗസിംഗ് കമ്മിറ്റിയാണ് നോട്ടീസ് നല്‍കിയത്.

കുതിരപ്പന്തയത്തില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന് കിട്ടിയത് കഴുതയെ ആണെന്നു രാഹുഗാന്ധിയെ പരിഹസിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി. അയോഗ്യനാക്കപ്പെട്ട കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി കോടതിയില്‍ പോരാടുകയാണ് വേണ്ടതെന്നും സവര്‍ക്കറെ പറയുകയല്ല വേണ്ടതെന്നും ഹര്‍ദീപ് സിംഗ് പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ സവര്‍ക്കറുടെ പോരാട്ടത്തിന് സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ടെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍. സവര്‍ക്കറുടെ ജന്മശതാബ്ദിക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് ഇന്ദിര ഗാന്ധി 1980 മെയ് 20ന് അയച്ച കത്ത് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ജന്തര്‍മന്ദറില്‍ മാര്‍ച്ച് തടഞ്ഞു. ഷാഫി പറമ്പില്‍, ശ്രീനിവാസ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.

കൂട്ടബലാല്‍സംഗവും കൂട്ടക്കുരുതിയും ചെയ്ത പ്രതികളെ വിട്ടയച്ചതിനെതിരേ ബില്‍ക്കിസ് ഭാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി. കേസിലെ പ്രതികള്‍ക്കും നോട്ടീസ് നല്‍കി. ജയില്‍ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കണമെന്നും ഉത്തരവിട്ടു.

ഖാലിസ്ഥാന്‍ തീവ്രവാദി നേതാവ് അമൃത് പാല്‍ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. ദില്ലിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചില്‍ തുടരുന്നുണ്ട്.

ആഫ്രിക്കയില്‍ നിന്നെത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു. നിര്‍ജലീകരണമാണ് കാരണം. കുനോ ദേശീയ ഉദ്യാനത്തില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എത്തിച്ച ചീറ്റകളിലൊന്നാണ് ചത്തത്.

ലോക്സഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയ നടപടി പിന്‍വലിക്കാത്തതിനെതിരേ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. വധശ്രമക്കേസില്‍ ശിക്ഷിച്ചുള്ള വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. ഇതിനെതിരേ ലക്ഷദ്വീപ് ഭരണകൂടം സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസും ഇന്നു പരിഗണിക്കും.

പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വില്ലിയന്നൂരിലെ ബേക്കറിയിലാണ് സെന്തില്‍ കുമാര്‍ എന്നയാളെ ഏഴംഗ സംഘം നാടന്‍ ബോംബ് എറിഞ്ഞ് വെട്ടിക്കൊന്നത്.

കര്‍ണാടക സുള്ള്യയിലെ ബിജെപി പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസ് കണ്ടുകെട്ടി. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ ഓഫീസാണ് പിടിച്ചെടുത്ത് സീല്‍ വച്ചത്.

ശിവമോഗ്ഗയില്‍ യെദിയൂരപ്പയുടെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ദളിത് സംഘടനാ പ്രവര്‍ത്തകര്‍ വീട്ടിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചു. പ്രതിഷേധക്കാരുടെ കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ബന്‍ജാര എസ്ടി വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

കോടികളുടെ അഴിമതി ആരോപണം നേരിടുന്ന കര്‍ണാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍. വിരൂപാക്ഷപ്പയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.

വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ എമര്‍ജന്‍സി വാതില്‍ തുറന്ന് റണ്‍വേയിലേക്ക് ഇറങ്ങിയ യാത്രക്കാരന്‍ പിടിയില്‍. ലോസാഞ്ചലസിലെ സീറ്റിലിലാണ് സംഭവം. ബോയിംഗ് 737 വിമാനം റണ്‍വേയിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് മസാച്യുസെറ്റ്‌സിലെ ലിയോമിന്‍സ്റ്ററില്‍ നിന്നുള്ള 33 കാരന്‍ അതിസാഹസത്തിനു മുതിര്‍ന്നത്. വിമാന ജീവനക്കാര്‍ പിടികൂടിയ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അമേരിക്കയിലെ ടെനിസിയില്‍ സ്‌കൂളിലുണ്ടായ വെടിവയ്പില്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. നാഷ് വില്ലിയിലെ സ്‌കൂളിലാണ് വെടിവയ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.

ഒണ്‍ലി ഫാന്‍സ് അക്കൗണ്ടില്‍ വിലസിയ ജഡ്ജിയെ അമേരിക്കയില്‍ പിരിച്ചുവിട്ടു. 33 വയസുള്ള ഗ്രിഗറി ലോക്കിനാണു ജോലി നഷ്ടമായത്.

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കാര്‍ഗോ കയറ്റുമതിയില്‍ സംസ്ഥാനത്തെ ഏക പൊതുമേഖല വിമാനത്താവളമായ കരിപ്പൂരിന് വന്‍കുതിപ്പ്. ജനുവരി,ഫെബ്രുവരി മാസങ്ങളിലായി കാര്‍ഗോ കയറ്റുമതിയിലാണ് മുന്നേറ്റം നടത്തിയത്. ജനുവരിയില്‍ മാത്രം കരിപ്പൂരില്‍ നിന്നും 1250 ടണ്‍ കാര്‍ഗോ ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. കൊച്ചിയില്‍ നിന്ന് 1790 ടണ്ണും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 1052 ടണ്ണും കണ്ണൂരില്‍ നിന്ന് 301 ടണ്‍ ഭക്ഷ്യസാധനങ്ങളുമാണ് കയറ്റുമതി ചെയ്തത്. ഫെബ്രവരിവരിയില്‍ കരിപ്പൂരില്‍ നിന്ന് 1250 ടണ്‍ കാര്‍ഗോയാണ് കയറ്റി അയച്ചത്. തിരുവനന്തപുരം വിമാനത്താവളം 1104 ടണ്‍, കൊച്ചി 1790 ടണ്‍, കണ്ണൂര്‍ 298 ടണ്‍ ഭക്ഷ്യ സാധനങ്ങളുമാണ് കയറ്റി അയച്ചത്. പഴം, പച്ചക്കറികളടങ്ങിയ നാടന്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ കരിപ്പൂരില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നവയില്‍ ഏറെയും. യു.ഇ.എ മേഖലയിലേക്കാണ് കരിപ്പൂരില്‍ നിന്ന് കൂടുതല്‍ കാര്‍ഗോ കയറ്റുമതി ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നത്.

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അതിന്റെ രണ്ട് എസ്യുവികളായ ഫോര്‍ച്യൂണര്‍, ലെജന്‍ഡര്‍ എന്നിവയില്‍ നിന്ന് 11 സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം നീക്കം ചെയ്തു. ഇപ്പോള്‍ ഇതിന്റെ സ്ഥാനത്ത് ഈ രണ്ട് കാറുകള്‍ക്കും സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം ലഭിക്കും. ഫോര്‍ച്യൂണര്‍ 4×4, ലെജന്‍ഡര്‍ 4×4 എന്നിവയില്‍ നിന്ന് 11-സ്പീക്കര്‍ ജെബിഎല്‍ സൗണ്ട് സിസ്റ്റം നിര്‍ത്തലാക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. മാറ്റത്തിന് ശേഷം രണ്ട് കാറുകളുടെയും വിലയില്‍ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ ലഭ്യമാകുന്നത്. ഫോര്‍ച്യൂണറിനും ലെജന്‍ഡറിനും ഡീസല്‍ വേരിയന്റുകളില്‍ 4×4 ഓപ്ഷന്‍ ലഭിക്കും. 2.8 ലിറ്റര്‍ ഡീസല്‍ മാനുവല്‍ എഞ്ചിനിലാണ് ഇത് വരുന്നത്. 38.93 ലക്ഷം രൂപ എക്‌സ്‌ഷോറൂം പ്രാരംഭ വിലയില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ഫോര്‍ച്യൂണറിന്റെ അടിസ്ഥാന വകഭേദം 4×2 പെട്രോള്‍ മാനുവല്‍ ട്രാന്‍സ്മിഷനില്‍ ലഭ്യമാണ്. ഈ പ്രാരംഭ വില 32.59 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിപണിയില്‍ ലഭ്യമാണ്.

പലതരം വികാരങ്ങള്‍ കുടിയിരിക്കുന്ന ഓര്‍മ്മകള്‍ മനുഷ്യരും പ്രകൃതിയും ഒച്ചയും മൗനവും ജ്ഞാനികളും കിറുക്കന്മാരും സന്താപവും സമാധാനവും സമരവും സംഗീതവും സമരവും സംഗീതവും പറന്നു വന്നിരിക്കുന്ന നാടന്‍ മരം മണ്ണും ആകാശവുമുള്ള ജീവിത വ്യാവഹാരം. ‘അടുപ്പങ്ങളുടെ സൂചിക’. ഇ പി രാജഗോപാലന്‍. ലോഗോസ് ബുക്സ്. വില 237 രൂപ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: