17.1 C
New York
Sunday, June 4, 2023
Home US News വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 25 | ശനി

വാർത്തകൾ വിരൽത്തുമ്പിൽ | 2023 | മാർച്ച് 25 | ശനി

◾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടനും മുന്‍ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വിപിഎസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇന്നസെന്റ് ചികിത്സയില്‍ കഴിയുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു..

◾കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം വയനാട് ലോക്സഭാ സീറ്റീലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കും. ഇക്കാര്യം ആലോചനയിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നിയവിദഗ്ധരുടെ നിലപാട് കൂടി തേടിയ ശേഷമാകും തീരുമാനം.

◾ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ചു. ‘മോദിയും അദാനിയും തമ്മിലുള്ള ബന്ധം തുറന്നു കാട്ടിയതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം അദാനിക്കു നല്‍കുന്നു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ 20,000 കോടി രൂപ നിക്ഷേപിച്ചതാരാണ്. വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കി. അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിച്ചതോടെയാണ് തന്നെ ഉന്നമിട്ടത്. രാഹുല്‍ പറഞ്ഞു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായ സംഭവത്തില്‍ മുന്നൂറു പേര്‍ക്കെതിരെ കേസ്. തിരുവനന്തപുരത്തു രാജ്ഭവനിലേക്കു മാര്‍ച്ച് നടത്തി അക്രമാസക്തമായ സംഭവത്തില്‍ 40 പേര്‍ക്കെതിരേയും കേസ്. കോഴിക്കോട്ട് കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കോഴിക്കോട് ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ പ്രതിയാണ്.

◾ഒരു ശബ്ദത്തെ നിശബ്ദമാക്കാന്‍ ബിജെപി ശ്രമിച്ചപ്പോള്‍ ഇന്ത്യയിലേയും വിദേശങ്ങളിലേയും മാധ്യമങ്ങളില്‍ രാഹുല്‍ നിറഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ലോകമെങ്ങും ഇന്ത്യയില്‍ ജനാധിപത്യത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഉറ്റുനോക്കുകയാണ്. വിദേശ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ശശി തരൂരിന്റെ പ്രതികരണം.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഎമ്മും തെരുവില്‍ പ്രതിഷേധിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. യൂത്ത് കോണ്‍ഗ്രസ് നടത്തുന്നത് ചാവേര്‍ സമരമാണ്. ജനാധിപത്യ രീതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം നടത്തേണ്ടതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

◾കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയിലെ ബിരുദ ദാന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിദ്യാര്‍ത്ഥികളുടെ കൂക്കുവിളി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് മുരളീധരന്‍ വേദിയില്‍ പ്രസംഗിച്ചപ്പോഴാണ് വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചപ്പോഴും വിദ്യാര്‍ഥികള്‍ കൂവി.

◾സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി.കെ. ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളജിലേക്ക് വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് പാര്‍ട്ടി അറിയാതെ പിരിച്ചെടുത്ത തുക സിപിഎം ഇടപെട്ട് തിരിച്ചുപിടിക്കുന്നു. സിപിഎം ഭരിക്കുന്ന കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് നല്‍കിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാന്‍ ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ വിട്ടു നിന്നു.

◾കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പ്രതി ആഗില്‍ ഇരുമ്പുകമ്പി കൊണ്ട് മര്‍ദ്ദിച്ചെന്നു റിപ്പോര്‍ട്ട്. കാലിന്റെ മുട്ടിനു താഴെയും കയ്യിലും മര്‍ദ്ദനമേറ്റു. പാസ്പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണു യുവതി.

◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജീവനക്കാരനില്‍ നിന്നു ലൈംഗീക അതിക്രമം നേരിട്ട സ്ത്രീയുടെ മൊഴി മാറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതികളെല്ലാം ഒളിവിലെന്ന് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിന് പിന്നാലെ പൊലീസ് അഞ്ച് പേരെയും പിടികൂടാന്‍ വീടുകളില്‍ എത്തിയെങ്കിലും ആരും സ്ഥലത്തുണ്ടായിരുന്നില്ല.

◾മെഡിക്കല്‍ കോളേജിലെ പീഡനവുമായി ബന്ധപ്പെട്ട് അതിജീവിതയെ പിന്തുണച്ച നഴ്സിംഗ് ഓഫീസറെ എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നു പരാതി. നഴ്സിംഗ് ഓഫീസര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

◾തടവുശിക്ഷ വിധിച്ചതിനു പിറകേ, രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം. പ്രതിപക്ഷ ഐക്യത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രതിഷേധം വളര്‍ന്നു. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ട്. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. കേരളത്തില്‍ തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നു കെപിസിസി.

◾ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും അതിനു വേണ്ടി എന്തുവില കൊടുക്കാനും തയ്യാറാണെന്നും രാഹുല്‍ ഗാന്ധി. തനിക്കെതിരായ നടപടിക്കുശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ഗാന്ധി ഇങ്ങനെ പ്രതികരിച്ചത്.

◾സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിന് 804.76 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അനുവദിച്ചു. ഗഡ്കരിക്കു പ്രത്യേക നന്ദിയെന്ന് മന്ത്രി പി എം മുഹമ്മദ് റിയാസ്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ല്‍ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.

◾കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത നാലു ശതമാനം വര്‍ധിപ്പിച്ചു. 38 ശതമനമുണ്ടായിരുന്ന ക്ഷാമബത്ത 42 ശതമാനമായി. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ നേട്ടമുണ്ടാകും.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. തിരുവനന്തപുരത്ത് രാജ് ഭവനു മുന്നിലേക്കു മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ ബാരിക്കേഡിനു മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി. മൂന്നു തവണ ജല പീരങ്കി പ്രയോഗിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ചിലും സംഘര്‍ഷം. ടയറുകള്‍ കത്തിച്ച് മുദ്രാവാക്യം മുഴക്കി. പൊലീസ് ലാത്തി വീശി. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ പ്ലാറ്റ്ഫോമിനകത്ത് കടന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വയനാട്ടില്‍ കല്‍പ്പറ്റയിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളിക്കയറി. റോഡ് ഉപരോധവും നടത്തി. വടക്കഞ്ചേരിയില്‍ ദേശീയപാത തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

◾രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ സൂററ്റ് കോടതി വിധിക്കു ജില്ലാ സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍, ആറു മാസത്തിനകം വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സ്റ്റേ ഇല്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എട്ടു വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അയോഗ്യതയുണ്ടാകും. വിവിധ സംഭവങ്ങളിലായി 16 കേസുകളാണ് രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതല്‍ ഗുരുതരം.

◾രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കത്തില്‍ റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ സംഘപരിവാറിന്റെ ഹിംസാത്മകമായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ച് അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. പിണറായി പറഞ്ഞു.

◾നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് അമിതമായ തിടുക്കത്തില്‍ അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

◾കോടതി വിധിക്കെതിരെ തെരുവില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യന്‍ ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

◾ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധിക്കു ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തിയെന്നു രമേശ് ചെന്നിത്തല. സത്യം ആരും പറയരുതെന്ന മോദി നയത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല. കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി. ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്നും ആന്റണി പറഞ്ഞു.

◾കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കാളങ്ങാലി സ്വദേശി ഓലക്കുന്നത്ത് അഖില്‍ (29) അറസ്റ്റിലായി. പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആറു മാസം മുമ്പാണ് ഇന്‍സറ്റഗ്രാമിലൂടെ ഇവര്‍ പരിചയപ്പെട്ടത്.

◾പ്രവാസി വ്യവസായി ഫാരിസ് അബുബക്കര്‍ തന്റെ അമ്മാവനാണെന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തിനു മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇതുവരെ കാണുകയോ ഫോണില്‍പോലും സംസാരിക്കുകയോ ചെയ്തിട്ടില്ലാത്തയാളെ അമ്മാവനാക്കിത്തന്നതില്‍ സന്തോഷം എന്നാണു പ്രതികരണം.

◾ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്കു ഹൈക്കോടതിയില്‍ വക്കീലുമാരുണ്ടെന്ന് പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. 11 പേരെ കൊല്ലുകയും അനേകം പേരേയും വീടുകളേയും ആക്രമിക്കുകയും ചെയ്ത അരിക്കൊമ്പനോടാണ് എല്ലാവര്‍ക്കും ബഹുമാനമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. ആനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണു പരിഹാസം.

◾ഭൂമി തരംമാറ്റം വേഗത്തിലാക്കാന്‍ 5000 രൂപ കൈക്കൂലി വാങ്ങിയ കൃഷി അസിസ്റ്റന്റ് എറണാകുളം പുത്തന്‍വേലിക്കരയില്‍ വിജിലന്‍സിന്റെ പിടിയിലായി. കൃഷി അസിസ്റ്റന്റ് പ്രിജില്‍ ആണ് പുത്തന്‍വേലിക്കര സ്വദേശിയായ ബിജുവിന്റെ പരാതിയില്‍ കുടുങ്ങിയത്.

◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലക്കേസില്‍ ഗള്‍ഫിലേക്കു മുങ്ങിയിരുന്ന ചേര്‍പ്പ് സ്വദേശി അഭിലാഷിനെ പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടനെ ആയിരുന്നു പിടികൂടിയത്.

◾മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ത്രിപുര സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

◾മൈസൂരുവില്‍ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് (30) മരിച്ചത്. സബീനയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

◾ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുന്ന ലഹരി മരുന്നിന് അടിമയായ യുവാവിനെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനു മുന്നില്‍ ആത്മഹത്യാ ഭീഷണിയുമായി പ്രതി. ഒടുവില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

◾വിമാനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും മറ്റു യാത്രക്കാരും കൈകാര്യം ചെയ്തു. ഒടുവില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യുവതി പരാതി ഇല്ലെന്ന് അറിയിച്ചതോടെ വിട്ടയച്ചു. മസ്‌ക്കറ്റില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം.

◾വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്യുകയും ചെയ്ത 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

◾ഇരിങ്ങാലക്കുട കാട്ടൂര്‍ റോഡില്‍ ചുങ്കത്ത് ഒഴിഞ്ഞ പറമ്പില്‍ പാക്കറ്റുകളായി സൂക്ഷിച്ച 70 കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾രണ്ടു വര്‍ഷം മുമ്പ് കൊച്ചി തീരത്തുനിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്റില്‍ നശിപ്പിച്ചത്.

◾പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാന്‍ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

◾സുപ്രീം കോടതി കൊളിജീയം ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് മൂന്ന് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറരപ്പെടുവിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രമേഷ് സിന്‍ഹയെ ഛത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പാറ്റ്‌ന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായും നിയമിച്ചു.

◾എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കു പിറകേ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്റെ വീട്ടിലെത്തി. കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേര്‍ന്നു.

◾രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റായ്പൂരില്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിക്കുകയും ബിജെപിയുടെ പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

◾‘ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു’വെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ഏകാധിപത്യ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

◾ജനാധിപത്യത്തിന്റെ മരണമണിയാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപി പകയുടെ രാഷ്ട്രീയത്തില്‍ നിന്ന് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

◾ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ തെലുങ്കു ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്ത നാല് എംഎല്‍എമാരെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന എംഎല്‍സി ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്തെന്നാണ് ആരോപണം.

◾ഉത്തര്‍പ്രദേശില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ കൊല്ലുമെന്നു ഭയമുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ബിജിപെ നേതാവുമായ കേശവ് പ്രസാദ് മൗര്യ.

◾ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ അന്യൂറിസം രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞ.

◾വനിതാ പ്രമീമിയര്‍ ലീഗ് ഫൈനലില്‍ മൂംബൈ – ഡല്‍ഹി പോരാട്ടം. ഇന്നലെ നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് തകര്‍ത്താണ് മുംബൈ ഇന്ത്യന്‍സ് ഫൈനലിന് യോഗ്യത നേടിയത്. മുംബൈ ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുപി വാരിയേഴ്‌സ് 17.4 ഓവറില്‍ 110 റണ്‍സിന് ഓള്‍ഔട്ടായി. ഹാട്രിക്കടക്കം നാല് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഇസ്സി വോങ്ങിന്റെ പ്രകടനമാണ് മുംബൈയുടെ ജയം എളുപ്പമാക്കിയത്. നാളെ നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

◾എഫ്എംസിജി പോര്‍ട്ട്ഫോളിയോയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. പ്രവര്‍ത്തന വിപുലീകരണത്തിന്റെ ഭാഗമായി നിരവധി ഉല്‍പ്പന്നങ്ങളാണ് പുതുതായി വിപണിയില്‍ എത്തിക്കുന്നത്. പുതിയ ശ്രേണിയില്‍ ഗ്ലിമ്മര്‍ ബ്യൂട്ടി സോപ്പ്, ഗെറ്റ് റിയല്‍ നാച്ചുറല്‍ സോപ്പ്, പ്യൂരിക് ഹൈജീന്‍ സോപ്പ്, ഡോസോ ഡിഷ് വാഷ് ബാറുകള്‍, ഹോംഗാര്‍ഡ് ടോയ്‌ലറ്റ്, ഫ്ലോര്‍ ക്ലീനര്‍, എന്‍സോ ലോണ്‍ട്രി ഡിറ്റര്‍ജന്റ് പൗഡര്‍, ലിക്വിഡ് ബാറുകള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എഫ്എംജിസി വിഭാഗത്തിലെ ഉപസ്ഥാപനമാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത്.

◾ഇന്ത്യയില്‍ ടാറ്റ പഞ്ചിന്റെ വില്‍പ്പന 1.75 ലക്ഷം യൂണിറ്റ് കടന്നു. ടാറ്റ മോട്ടോഴ്‌സ് 2021-ല്‍ ആണ് പഞ്ച് പുറത്തിറക്കിയത്. ടാറ്റയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലായ നെക്‌സോണിന് പിറകിലാണ് പഞ്ച് ഇടംപിടിച്ചത്. 2021 ഒക്ടോബറില്‍ പുറത്തിറങ്ങിയ കാര്‍ ഒന്നര വര്‍ഷത്തെ സമയം കൊണ്ട് 1.75 ലക്ഷം യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. കുറഞ്ഞ വില, ബില്‍ഡ് ക്വാളിറ്റി, സേഫ്റ്റി ഫീച്ചറുകള്‍ എന്നിവയാണ് പഞ്ചിന് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായ പ്രധാന സവിശേഷതകള്‍. പഞ്ചിന്റെ വില ആറ് ലക്ഷം രൂപ മുതല്‍ 8.87 ലക്ഷം വരെയാണ്. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍, റെവോട്രോണ്‍ പെട്രോള്‍ യൂണിറ്റാണ് പഞ്ചിന് കരുത്തേകുന്നത്, ഇത് പരമാവധി 84 ബിഎച്ച്പി പവര്‍ ഔട്ട്പുട്ടും 113 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു.

◾ഓരേ സമയം സ്ത്രീകളും പുരുഷന്മാരുമായ എഴുത്തുകാരോട് ഹൃദയം കൊണ്ട് സംവദിക്കാന്‍ അനുവാചകനെ പ്രാപ്തനാക്കുന്ന രചനാ തന്ത്രമുള്ള സമകാലിക മലയാള സാഹിത്യ രംഗവും. ‘എഴുത്തുകാരനും എഴുത്തുകാരിയും’. ശ്രീജിത്ത് പെരുന്തച്ചന്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്. വില 90 രൂപ.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് ഫൊക്കനയുടെ ആശംസകൾ.

മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍, ടൈംസ് സ്ക്വയറിലെ മാരിയേറ്റ് മാർക്യുസ് ഹോട്ടലിൽ അരങ്ങുറുബോൾ അതിന് ഫൊക്കാനയുടെ ആശംസകൾ നേരുന്നു. അമേരിക്കയിൽ ആദ്യമായണ്...

സാവിത്രി ദേവി സാബു മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ആരംഭിച്ചു;കോഴിക്കോട്:കളിക്കളങ്ങൾക്ക് മൂല്യവത്തായ സംസ്ക്കാരമുണ്ടെന്ന് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്.

കോഴിക്കോട് : ജയപരാജയങ്ങളെ സമചിത്തതയോടെ കാണാനുള്ള മൂല്യവത്തായ സംസ്ക്കാരം വളർത്തിയെടുക്കുന്ന ഇടമാണ് കളിക്കളങ്ങളെന്ന് സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്. ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഇരുപതാമത് സാവിത്രി...

പിന്നോട്ടെടുത്ത ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

നേമം (തിരുവനന്തപുരം): പിന്നോട്ടെടുത്ത സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. നേമം സ്റ്റുഡിയോ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് പളനി സ്വദേശി കതിര്‍വേല്‍ (38) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ടരമണിയോടെയാണ്...

ക്ഷേമ പെൻഷൻ ജൂൺ 8 മുതൽ;വിതരണം ചെയ്യുന്നത് ഒരു മാസത്തെ പെൻഷൻ.

തിരുവനന്തപുരം: ജനങ്ങൾക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ർക്കാ‍ര്‍. സാമ്പത്തിക പ്രതിസന്ധിയെ തുടർ‍ന്ന് മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതിൽ ഒരു മാസത്തെ പെൻഷൻ ജൂൺ 8 മുതൽ...
WP2Social Auto Publish Powered By : XYZScripts.com
error: