മാസങ്ങൾ നീണ്ട ഇടവേളക്കാലത്ത് എല്ലാവിധ പ്രതികരണങ്ങൾക്കും അവധി നൽകി നിശ്ശബ്ദ കാണിയായി നിലകൊള്ളേണ്ടിവന്നു.സാധാരണ മനുഷ്യൻ്റ ബുദ്ധിയേയും ചിന്തയേയും നിത്യവും പരീക്ഷണവിധേയമാക്കുന്ന അധികാരികളുടെ (കു)തന്ത്രങ്ങൾ വിശ്വസനീയമായ ദൃശ്യ-അച്ചടി മാധ്യമങ്ങളിലൂടെ കണ്ടും കേട്ടും മനസ്സ് മടുത്തു. വ്യക്തമായ തെളിവുകളുടെ പിൻബലത്തോടെ ബഹുജന ശ്രദ്ധയിലെത്തുന്ന വാർത്തകളോടും, വസ്തുതകളോടും ഒരുവാക്ക് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുന്ന ആധുനിക ‘നാടുവാഴികളുടെ’ ഭാവപ്രകടനങ്ങൾ കാണുമ്പോൾ നൂറ്റാണ്ടുകൾ പിന്നിലേക്ക് മടങ്ങിപ്പോയ പ്രതീതിയാണ് ഏതു സാധാരണക്കാരനും അനുഭവപ്പെടുക. നമ്മുടെ ഭാരതം സ്വാതന്ത്ര്യം നേടി എഴുപത്താറാണ്ടുകൾ പിന്നിട്ട കാര്യം തങ്ങൾ അറിഞ്ഞില്ല എന്നൊരു ഭാവമാണ് അധികാരികളിൽ ചിലർക്ക്. എന്നും വിധേയർക്ക് നടുവിൽ കഴിയാനാണ് പലർക്കും മോഹം. സർവ്വസ്വാതന്ത്യവും അനുഭവിക്കുന്ന ജനതയെയല്ല അവർക്കു വേണ്ടത്! തങ്ങളുടെ നിശ്ചയങ്ങളെ അക്ഷരംപ്രതി അനുസരിക്കുന്ന അടിമകളുടെ നടുവിൽ കഴിയാനാണ് അവർക്ക് താല്പര്യം. അവരുടെ നേരേ വിരൽചൂണ്ടിയാൽ എന്താകും സംഭവിക്കുകയെന്നത് പലരുടേയും സമീപകാല അനുഭവങ്ങളിലൂടെ നമുക്കറിയാം.
ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്ത ഇത്തരം ഒരു അവസ്ഥ മുമ്പുണ്ടയതായി ആർക്കും അറിവില്ല. ഉത്തരം തരേണ്ടവർ അത് തരാതിരിക്കുകയും, ന്യായീകരണക്കാർ പറയുന്ന യുക്തിരഹിതമായ വ്യാഖ്യാനങ്ങൾ (ക്യാപ്സ്യൂൾ) വിഴുങ്ങേണ്ട ഒരു വിചിത്രമായ കാലത്തിലൂടെയാണ് ഇന്ന് നമ്മൾ കടന്നു പോകുന്നത്.വിവരാവകാശ നിയമങ്ങൾ പോലും (പേരിനെങ്കിലും) നിലനിൽക്കുന്ന ഒരു കാലത്താണ് ഇത്രത്തോളം വിചിത്രമായിട്ടുള്ള അനുഭവം നമുക്കുണ്ടാകുന്നത്. ചോദ്യങ്ങൾക്ക് ഇവിടെ ഒരു പ്രസക്തിയുമില്ല; അതിനാൽതന്നെ ഉത്തരങ്ങൾ പ്രതീക്ഷിക്കുകയുമരുത്. നിശ്ശബ്ദ കാണികളുടെ നാവായ വാർത്താ മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ വിമുഖതകാട്ടുന്നവർ നാട് വാഴുന്ന കാലത്ത് ചോദ്യവുമില്ല ഉത്തരവുമില്ല! ഇനി അഥവാ അതിനായി ശഠിച്ചാൽ നിങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷ പലവിധ ഏജൻസികളുടെ ഒന്നായിട്ടുള്ള അന്വേഷണങ്ങളാകാം. അതിനെ അഭിമുഖീകരിക്കാനുള്ള സമയവും സമ്പത്തും ഉള്ളവർക്ക് എന്തും ചോദിച്ചുകൊണ്ടിരിക്കാം. അപ്പോഴും ഉദ്ദേശിക്കുന്ന നാവിൽ നിന്ന് ഉത്തരം ലഭിച്ചേക്കുമെന്ന ഒരു പ്രതീക്ഷയും നിങ്ങൾക്ക് വേണ്ടതില്ല. സത്യത്തെ വളച്ചൊടിച്ച് തങ്ങൾക്ക് അനുകൂലമാക്കുന്ന ന്യായീകരണക്കാർ തന്നെ ആകും ‘അരി എത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴിയെന്ന് ‘ പറയുക!
പലതും എഴുതുവാനും പറയുവാനുമുണ്ട്.പക്ഷേ കൃത്യമായൊരു മറുപടി കിട്ടില്ല എന്നു മാത്രമല്ല, കടന്നലുകളെ പോലെ സംഘടിതമായി അവർ അസഭ്യ പദങ്ങളുപയോഗിച്ച് ആരേയും കുത്തി നോവിക്കുകയും ചെയ്തേക്കാം.നമ്മെ മാത്രമല്ല കുടുംബത്തെ ഒന്നടങ്കമായിട്ട് തെറിയഭിഷേകം ചെയ്യാനും മടിക്കില്ല!സൈബർ ആക്രമണമെന്ന താരതമ്യേന ലഘുവായ കള്ളിയിൽ പെടുത്തി ആ തെറ്റിന്റെ ഗൗരവം തന്നെ ഇല്ലാതാക്കുവാൻ പിന്നീട് മറ്റു ചിലരെല്ലാം ശ്രമിക്കുകയും ചെയ്യാം. ഭരിക്കുന്നവർക്കും ഭരിക്കപ്പെടുന്നവർക്കും രണ്ട് നിയമങ്ങളാണുള്ളതെന്നാണ് ഇവരുടെ ധാരണ. എവിടേക്കാണ് നമ്മുടെ ഈ യാത്ര! തങ്ങളുടെ ‘നേതാവ് ‘അക്ഷന്തവ്യമായ തെറ്റ് ചെയാതിട്ടുണ്ട് എന്നുള്ള ബോദ്ധ്യമുള്ളപ്പോഴും,ആ തെറ്റിനേയും ന്യായീകരിക്കേണ്ടി വരുന്ന അനുയായികളുടെ അവസ്ഥ എത്ര ദയനീയമാണ്. ആദർശമെല്ലാം എങ്ങോപോയ് മറഞ്ഞു! എങ്ങനെയും എന്തും നേടിയെടുക്കുകയെന്ന ഒറ്റ ലക്ഷ്യമേ പലർക്കും ഉള്ളു. പട്ടിണിപ്പാവങ്ങൾ സ്വന്തം രക്തം പോലും കൊടുത്ത് വളർത്തിയെടുത്ത പ്രസ്ഥാനത്തെ ഈവിധം നശിപ്പിച്ചാൽ ആ രക്തസാക്ഷികളുടെ ആത്മാവ് പോലും ഇവരോട് പൊറുക്കുമോ?
അർഹരായ എത്രയോ പേരുടെ അവസരങ്ങൾ ഇല്ലാതാക്കി കൊണ്ടണ് വ്യാജ ബിരുദധാരികളെ ഇന്ന് ഉന്നത സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നത്! പിന്നീടവർ പിടിക്കപ്പെട്ടാലും ന്യായീകരണക്കാർ ഒട്ടും നാണമില്ലാതെ അതിനേയും ന്യായീകരിച്ച് നമ്മെ വിഡ്ഢികളാക്കാൻ വൃഥാ ശ്രമിക്കുമ്പോൾ ഉള്ളിലെ വെറുപ്പ് നിയന്ത്രിക്കാനാവില്ല. എന്നിട്ടും ആ വിദ്വേഷം ഉള്ളിലടക്കി കഴിഞ്ഞേ മതിയാകൂ എന്ന് പറഞ്ഞാൽ അല്പമെങ്കിലും ചിന്താശേഷി ഉള്ള ഏതു സാധാരണക്കാരനും അസാധ്യമാണ്. പ്രത്യക്ഷത്തിൽ പ്രതികരിക്കാൻ മടിക്കുന്നവരും മടിപ്പ് ഉള്ളിലടക്കി ആ അവസരത്തിനു വേണ്ടി കാത്തിരിക്കയാകാം. പറ്റിപ്പോയ കൈപ്പിഴയുടെ ഫലം അനുഭവിച്ചേ മതിയാകൂ എന്നായിരിക്കാം അവരുടെ ഉള്ളിലെ കുറ്റബോധത്തോടെയുള്ള ആ ചിന്ത! എല്ലാം വെറും ആരോപണങ്ങളെന്ന് പറഞ്ഞ് എത്രകാലം പിടിച്ചുനിൽക്കാമെന്നാണ് ഇവരുടെ ചിന്ത! ജോലി ചെയ്യുന്നവർക്കും കൂലി ഇല്ലാക്കാലം മുമ്പുണ്ടായിട്ടുണ്ടോ,സംശയമാണ്. ഓണത്തിന് പട്ടിണികിടക്കേണ്ടി വരുന്നവരുടെ കാലം ഇനി ഉണ്ടാകരുതേയെന്ന പ്രാർഥനയിൽ നിർത്തുകയാണ്.