ഹാർട്ട്ഫോർഡ്(കണൽറ്റിക്കട്ട്): അയൽവാസികൾ തമ്മിൽ ആരംഭിച്ച നായയെ കുറിച്ചുള്ള നിസ്സാര തർക്കം ഒടുവിൽ യുവദമ്പതിമാരുടെ മരണത്തിലും, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിലും കലാശിച്ചതായി ഹാർട്ട്ഫോർഡ് മേയർ ലൂക്ക് ബോണിൽ ജൂൺ 20 തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘ഫാദേഴ്സ് ഡെയിൽ (ജൂൺ 19ന്) നടന്ന ഈ ദാരുണ സംഭവത്തിൽ അനാഥമായത് മരിച്ച ദമ്പതിമാരുടെ 6മാസമുള്ള കുട്ടിയാണ്.ഗുരുതരമായി പരിക്കേറ്റ് ആശുപ്രതിയിൽ കഴിയുന്ന സ്ത്രീയുടെ വിശദവിവരങ്ങൾ പോലീസ് പുറത്തു വിട്ടിട്ടില്ല. ചെയ്സ് ഗാരറ്റ്(39), ക്രിസ്റ്റീന ഡാങ്ങ്(27) എന്നിവരാണ് കൊല്ലപ്പെട്ട ദമ്പതികൾ.
വെടിവെപ്പിനു ശേഷം അറസ്റ്റ് നടന്നിട്ടില്ലെങ്കിലും, വെടിവെച്ച ആളെ പോലീസ് തിരിച്ചറിഞ്ഞതായി ഹാർട്ട് ഫോർഡ് പോലീസ് അറിയിച്ചു.
ചെറിയ തർക്കങ്ങൾ പരിഹരിക്കുവാൻ നിരവധി വഴികളുണ്ടെന്നും, പോലീസിനെ തക്ക സമയത്തു വിളിച്ചു വിവരം അറിയിക്കണമെന്നും ഹാർട്ട്ഫോർഡ് പോലീസ് ചീഫ് ജേസൻ തോടി പറഞ്ഞു.
ഒടുവിൽ ലഭ്യമായ വിവരമനുസരിച്ചു അയൽവീട്ടിലെ നായ, കൊല്ലപ്പെട്ട ക്രിസ്റ്റീനയെ നഖമുപയോഗിച്ചു മാന്തിയെന്നും, ഇതിൽ കുപിതനായ ഭർത്താവ് ഗാരറ്റ് അയൽവാസിയെ വെടിവെച്ചുവെന്നും, അയൽവാസി തിരിച്ചുവെടിവെച്ചതിനെ തുടർന്നാണ് സ്ത്രീക്ക് പരിക്കേറ്റതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ