പ്രിയപ്പെട്ടവർക്ക് നമസ്കാരം,
നീതിയുടെ ചോദ്യംചെയ്യലിന് ഒരു ഖബറിനെ സാക്ഷിയാക്കുന്ന നോവലാണ് വായനാനുഭവമായി ഇന്ന് നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത്.ഈയിടെ വായിച്ചതിൽ വച്ച് മനസ്സിൽ ഏറ്റവും കൂടുതൽ സ്പർശിച്ച കഥാപാത്രങ്ങളും ഈ നോവലിലെത് തന്നെ -ഖയാലുദ്ദീനും ഭാവനയും.
സുദീർഘമായ ചരിത്രത്തെ നിയമം കൊണ്ട് ഖബർ അടക്കുന്ന ഇന്നത്തെ രാഷ്ട്രീയ- വർത്തമാന ചരിത്രത്തെ ഓർമ്മിപ്പിക്കുന്ന ശക്തമായ ആഖ്യാന രീതി. കുടുംബം,വിവാഹമോചനം, പ്രണയം, സ്നേഹത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും, ഇന്ദ്രജാലത്തിന്റെ മായിക ഭാവവും എല്ലാം കലർന്ന പുസ്തകം❤️
ലോ കോളേജിൽ ഒരുമിച്ചു പഠിച്ച് പ്രണയത്തിലായ പ്രമോദും ഭാവനയും വിവാഹിതരാവുന്നതോടെ പ്രണയത്തിൽ പണ്ടുണ്ടായിരുന്ന തുല്യത നഷ്ടപ്പെടുന്നു.പുരുഷമേൽക്കോയ്മകൾ സഹിച്ച് ഉയരാനുള്ള സ്വന്തം അവസരങ്ങൾ നഷ്ടമാക്കി ജീവിക്കുമ്പോഴും , തന്റെ കുഞ്ഞിന് ജന്മനാ സംഭവിച്ച “അറ്റൻഷൻ deficit ഹൈപ്പർ ആക്ഷൻ ഡിസോഡർ ” എന്നപെരുമാറ്റ വൈകല്യത്തെ കാരണമാക്കി തന്നെയും കുഞ്ഞിനെയും കുറ്റപ്പെടുത്തുന്നതോടെ ആ വിവാഹബന്ധം ചോര ഛർദിച്ച് അവസാനിക്കുന്നു. താൻ അനുഭവിച്ചതുപോലെ തന്നെ തന്റെ അമ്മ അനുഭവിച്ച മോഹഭംഗങ്ങളുടെ തുറന്നു കാട്ടലുകളിലൂടെ ഒരു സ്ത്രീയുടെ, അമ്മയുടെ സഹനത്തിന്റെ ആഴവും വരികളിലൂടെ വരച്ചിടുന്നുണ്ട് KR Meera.
പിന്നീട് അവർ സ്വന്തം പ്രയത്നത്തോടെ ജില്ലാ ജഡ്ജി ആവുകയും പെരുമാറ്റ വൈകല്യമുള്ള തന്റെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു പിടിക്കുകയും, പല അവസരത്തിലും തന്റെ മകന് ആത്മവിശ്വാസം പകർന്നു നൽകുന്ന നല്ലൊരു അമ്മയായും , മുൻഭർത്താവിന്റെ വിവാഹത്തിന് മകനെ കൂട്ടി ആർഭാടമായി ചെന്ന് ആശംസകൾ അറിയിക്കുന്ന ശക്തയായ സ്ത്രീയായും ,നിയമത്തിന്റെയും നീതിയുടെയും കാവലാളായ നിൽക്കുന്ന മികവുറ്റ സ്ത്രീകഥാപാത്രമായും ആത്മാഭിമാനത്തിന്റെ ജ്വാലയായും വായനക്കാരിൽ ഭാവന നിറഞ്ഞു നിൽക്കുന്നു.
കോടതിയിലെത്തിയ ഒരു “ഖബർ കേസ്”,അതിന്റെ തുടർ പരിണാമങ്ങൾ ആ കേസിലെ വാദിയായ ഖയാലുദ്ദീൻ തങ്ങളുടെ മാന്ത്രികശക്തിയിൽ അനുഭവപ്പെടുന്ന മതിഭ്രമം, മതത്തിന്റെ അതിർവരമ്പുകൾ കടന്നുവരാത്ത പരസ്പര സ്നേഹം ഇവയിലൂടെയാണ് പിന്നീട് നോവൽ സഞ്ചരിക്കുന്നത്.
ഖയാലുദ്ദീൻ തങ്ങളുടെ മായാജാലം കൊണ്ട് പല വിഭ്രാന്തികൾ ഭാവനയിൽ അനുഭവപ്പെടുത്തുകയും, പല തരത്തിൽ അവരെ തളർത്താൻ അദ്ദേഹം ശ്രമിക്കുമ്പോഴും തളരാതെ നിന്ന അവരുടെ കഴിവിനെ അയാൾ ഒടുവിൽ അംഗീകരിക്കുകയും അവരുടെ ആത്മാഭിമാനത്തെ ഒടുവിൽ ബഹുമാനിക്കുകയും പരസ്പരം പ്രണയത്തിലാവുകയും ചെയ്യുന്നു. പ്രണയിക്കുമ്പോഴും അവരെ ” മാഡം ” എന്ന് വിളിക്കുന്നത് സൂചിപ്പിക്കുമ്പോൾ അദ്ദേഹം പറയുന്നുണ്ട് “നിങ്ങൾക്ക് വേണ്ടത് ആദരവാണ് കിട്ടിയിട്ടില്ലാത്തതും അതാണ്. എനിക്കും അതേ.” എന്ന്.❤️ (ശക്തമായ സ്ത്രീപക്ഷ എഴുത്ത്)
ഭാവനയുടെ പൂർവികനായ യോഗീശ്വരൻ അമ്മാവനും ഖയാലുദ്ദീൻ തങ്ങളുടെ പൂർവികരുടെ കഥയും എവിടെയൊക്കെയോ സന്ധിക്കുമ്പോൾ മതങ്ങളുടെ പേരിലുള്ള കലഹം ഓർത്ത് മനുഷ്യൻ ലജ്ജിച്ചു തല താഴ്ത്തും.ഒടുവിൽ 2019 നവംബർ9 ന് ഖയാലുദ്ദീൻ തങ്ങൾ മരണപ്പെടും. ആർക്കിടെക്റ്റായ അദ്ദേഹം ഏതോ പുരാതന സ്മാരകം പുതുക്കിപ്പണിയുന്ന സ്ഥലത്തുവച്ച് സ്മാരകത്തിന്‍റെ വലിയ തൂണിൽ ഒന്ന് അടർന്നു തലയിൽ വീണു മരിക്കുകയാണ്. ആ ദിവസത്തിന്‍റെ പ്രാധാന്യവും ഖബറിന്റെ അന്തസത്തയും എഴുത്തുകാരി വായനക്കാരിലേക്ക് ഇട്ട് നൽകുകയാണ്. (ബാബറി മസ്ജിദിന്റെ വിധി പ്രസ്താവന നടന്ന ദിവസം എന്ന് നോവലിൽ എവിടെയും എഴുത്തുക്കാരി രേഖപ്പെടുത്തുന്നില്ല).
ഖയാലുദ്ദീന്റെ മരണവും അദ്ദേഹത്തിന്റെ പൂർവികൻ ഹസൻ കോയയും തന്‍റെ പൂർവികൻ യോഗീശ്വരൻ അമ്മാവനും ഒരാളായിരുന്നു എന്ന സത്യവും കോടതി മുറിക്കുള്ളിൽ വെച്ചാണ് ഭാവന അറിയുന്നത്. ‘മറ്റൊരാളുടെ അസാന്നിധ്യത്തിൽ ഞാൻ പരിപൂർണത അനുഭവിക്കുന്നു “എന്ന് സ്വയം സ്വാന്ത്വനത്തോടെ ഭാവന തലചായ്ക്കുന്നടുത്ത് നോവൽ അവസാനിക്കുന്നു.
മനുഷ്യർ മണ്ണോട് ചേരുമ്പോൾ ജാതി മത രാഷ്ട്രീയമില്ലാതെ ദേഹം വെടിഞ്ഞു ദേഹി സ്വതന്ത്രമാകുന്നു. ആ ശവക്കല്ലറകളെ ജാതി മതാന്ധതയും രാഷ്ട്രീയവും വിലപേശാത്ത, വിൽപനചരക്ക് ആക്കാത്ത ഒരു യുഗം എന്നെങ്കിലും പിറവിയെടുക്കുമോ?
ഇത്തരം ചോദ്യങ്ങൾ വായനക്കാർക്ക് സമ്മാനിച്ചു കൊണ്ടാണ് K R Meera എന്ന അതുല്യ പ്രതിഭയുടെ ഈ നോവൽ പൂർണ്ണത കൈവരിക്കുന്നത്.
നല്ലൊരു ദിവസം ആശംസിച്ചുകൊണ്ട്
സ്നേഹപൂർവ്വം
ഐശ്വര്യ ❤️