ജന്മനാടിൻ്റെ മധുരസ്മരണകളെ പേനയിൽ മഷിയാക്കുന്ന
‘ഇബ്രാഹിം ചെർക്കള’.
നീണ്ട പ്രവാസ ജീവിതവും,സ്വന്തം നാടിന്റെ പച്ചപ്പുകളും സമ്മാനിച്ച അനുഭവങ്ങളുടെ നേർകാഴ്ചകൾ പടർത്തുന്ന പതിനേഴോളം കൃതികളുടെ കർത്താവാണ് ഇബ്രാഹിം ചെർക്കള.
പരന്നവായനയും, ചൂടും,തണുപ്പും മനസ്സിൽ സൃഷ്ടിച്ച മുറവുകളും ,കഥകളും, നോവലും,അനുഭവം, ഓർമ്മകൾ, അങ്ങനെ എഴുത്തുവഴികൾ ഓരോന്നായി പിറവിയെടുത്തു. ചെർക്കളയിലും, കാസർക്കോടുമായിരുന്നു വിദ്യാഭ്യാസം. തൊഴിൽവീഥികളിൽ കേരളത്തിലെ പല ഗ്രാമങ്ങളിലും ചുറ്റിക്കറങ്ങി. പിന്നെ ഇരുപത്തിമൂന്ന് വർഷങ്ങൾ ഷാർജയിൽ വിവിധ മേഖലകളിൽ ജോലിചെയ്തു.
പ്രവാസജീവിതത്തിന്റെ കനൽപാതയിലെ ഉഷ്ണവും താപവും സ്വന്തം രചനകളുടെ ഉർജജമായി പിറവിയെടുക്കുന്ന കഥകൾ ലോകത്തിലെ പല മനുഷ്യരുടെയും പ്രകൃതിയുടെയും പുതിയ വർണ്ണാഭമായ കാഴ്ചാവിശേഷങ്ങൾ. ആഴവും പരപ്പും ആത്മഭവങ്ങളും നിറഞ്ഞു നിൽക്കുന്നു..ഇബ്രാഹിം ചെർക്കളയുടെ ഞാൻ വായിച്ച ഒരു കഥാസമാഹാരതതിലെ കഥകളിലുടെ കടന്ന് പോകാം.കഥകൾ ജീവിതത്തിന്റെ വെളിച്ചമാകുനനത് വെളിപ്പെടുത്തലുകൾ കൊണ്ടാണ്.
സമൂഹത്തെ ഒറ്റയായും ഒന്നിച്ചും വെളിപ്പെടുത്തുമ്പോൾ ആഖ്യായികമാകും. ഓരോ സൃഷ്ടികളുടെയും പശ്ചാത്തല ഭൂമി വിശാലമാണ് .’ഈ ഭൂമികയിൽ നിന്നും വേറിട്ട് വൈയക്തികമായ ഒരിടത്തിൽ തനിയേ നിൽക്കുന്നു. അതിന് ഒരു നിമിഷത്തെയോ,ഒരു ദിവസത്തെയോ, ഒരു വലിയ ജീവിതത്തിന്റെയോ ഗതിവിഗതികളാണ് പറയാനുള്ളത്. വെറും വാക്കുകളിൽ അല്ല കഥകളുടെ ശിൽപ്പ ഭംഗി കുടിയിരിക്കുന്നത്.
ശിൽപ്പചാരുതക്ക് ആത്മഭാവം പൂണ്ട വചനങ്ങളാണ് ജീവൻ നൽകുന്നത്. കാലം കടന്നും കഥാകൃത്ത് ജീവിക്കുന്നതിന് ശിൽപ്പത്തിലുളള ജീവചൈതന്യം കൊണ്ടാണ്. ഇബ്രാഹിം ചെർക്കളയുടെ കഥകൾ നിരീക്ഷണം നടത്തിയപ്പോൾ ഉണ്ടായ ഹൃദയഭാഷണമാണ് മുകളിൽ വിവരിച്ചത്.
കഥയില്ലാത്ത ഒരു വീടില്ല. കഥയില്ലാത്ത മനുഷ്യനും മനുഷ്യവംശം ഭൂമിയിലുളേളടത്തോളം കഥകൾ പിറവിയെടുക്കും അത് മനുഷ്യവംശത്തിന്റെ വരദാനമാണ്. ഇബ്രാഹിം ചെർക്കളയുടെ സൃഷ്ടികൾ ജീവിതാവസ്ഥയുടെ മാറി മാറി വരുന്ന ഭാവപ്പകർച്ചകളുടെ പ്രകാശനമാണ്. പ്രവാസ ജീവിതവും സ്വന്തം നാടിന്റെ നിശ്വാസങ്ങളും ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന ശൈലിയാണ് ഇബ്രാഹിം ചെർക്കളയുടെ രചനകളുടെ ഭംഗിയും സ്ഥികര്യതയും.
സൃഷ്ടികളുടെ ജീവിത പരിസരങ്ങൾ പകർത്താനുള്ളമികവ് മിക്കവാറും കഥകളിലും കാണാം. ഓരോ വരികളും ചിത്രങ്ങളും വായനക്കാരെ സൂക്ഷ്മമായ അനുഭവങ്ങളിലേക്ക് നയിക്കുന്നു. തനിക്ക് ചുറ്റുമുള്ള പൊള്ളുന്ന യാഥാർഥ്യങ്ങളെ എഴുത്തിന്റെ മാന്ത്രികത കൊണ്ട് വായനക്കാരുടെ സ്വന്തം അനുഭവങ്ങളാക്കിത്തീർക്കുന്ന ഇബ്രാഹിം ചെർക്കളയുടെ ധന്യമായ എഴുത്ത് ചാരുത കൗതുകം നിറഞ്ഞതാണ്.
വടക്കൻ ചുവ എഴുത്തിൽ അമിതമായി ഇല്ലയെന്ന് മാത്രമല്ല. അതിമനോഹരമായ ആഖ്യാനശൈലി കൊണ്ട് മലയാളസാഹിത്യത്തിൽ സമാന്തരമായ ഒരു പുതുവഴി തുറക്കാനും ഇബ്രാഹിമിന് കഴിയുന്നു. കാസർകോട് ജില്ലയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമാണ് ഈ എഴുത്തുകാരൻ. ഇരുപത്തിമൂന്നുവർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇപ്പോൾ സ്വതന്ത്രപത്രപ്രവർത്തനം നടത്തുന്നു.
അവാർഡുകൾ ആദരവുകൾ.
2022,ൽ വിഷച്ചുഴിയിലെ സ്വർണ മീനുകൾ, എന്ന നോവലിന് ഭാരതീയം പുരസ്കാരത്തിന് അർഹരനായി. ശാന്തിതീരം അകലെ എന്ന നോവലിന് പ്രവാസി ബുക്ക് ട്രസ്റ്റ് ദുബൈയ് അവാർഡ് 2012,ൽലഭിച്ചു. 2013,ൽ പു.ക.സ.സംഘടിപ്പിച്ച ജില്ലാതലത്തിൽ കഥാമത്സരത്തിൽ സമ്മാനം നേടി. 2016,ൽ തുളുനാട് നോവൽ അവാർഡ് നേടി. 2019ൽ, ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രവാസം, കാലം, ഓർമ്മ,പുസ്തകം പ്രകാശനം ചെയ്തു. ദുബൈയ് കാസർകോട് ജില്ലാ കെ.എം.സി.സി.യുടെ ആദരം ഏറ്റുവാങ്ങി. കാസർകോട് സംസ്കൃതിയുടെ പ്രസിഡന്റ് , തനിമ കലാസാഹിത്യവേദി സാഹിത്യ വിഭാഗം കൺവീനർ, കാസർകോട് സാഹിത്യ വേദി എക്സിക്യുട്ടീവ് അംഗം, എന്നി നിലകളിൽ പ്രവർത്തിക്കുന്നു.
അവതരണം: മിനി സജി കോഴിക്കോട്