കഥ ഇതു വരെ ….
ഒറ്റപ്പാലത്തു നിന്നും വിനയൻ എന്ന ചെറുപ്പക്കാരൻ സ്ഥലം മാറ്റത്തെ തുടർന്ന് കിഴുക്കാം തോണി എന്ന പ്രദേശത്ത് എത്തുന്നു . ഐശ്വര്യയുടെ വീട്ടിലെത്തി അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഒരു പഴയ കെട്ടിടം വാടകയ്ക്ക് എടുക്കുന്നു . അതൊരു പ്രേതഭാവനമാണെന്ന് ഓർമ്മിപ്പിച്ചെങ്കിലും വിനയൻ പിന്മാറാൻ കൂട്ടാക്കിയില്ല . ഐശ്വര്യയുടെ കുസൃതിയും കൂർമ്മ ബുദ്ധിയുമെല്ലാം അയാൾക്ക് നന്നേ ഇഷ്ടമായി . പതിനായിരം രൂപ അഡ്വാൻസ് വിനയൻ ബലഭദ്രനെ ഏൽപ്പിച്ചു .
അദ്ധ്യായം – 3
തുടർന്ന് വായിക്കുക… പിന്നെയും .. പിന്നെയും
പൊളിഞ്ഞ കെട്ടിടത്തിന്റെ താക്കോലും വാങ്ങി വിനയൻ ഗേറ്റിന് പുറത്തിറങ്ങി റോഡിലൂടെ നടന്നു .
കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു കൊടുക്കാനായി ബലഭദ്രനും ഒപ്പം കൂടി .
കാടിന് നടുവിലൂടെ പാറക്കഷണങ്ങളും ചവിട്ടി ഒരുവിധം രണ്ടു പേരും കെട്ടിടത്തിന് അരികിലെത്തി .
” ആരൊക്കെയോ മദ്യപിച്ചതിന്റെ കുപ്പികളും കുറെ ഉണ്ടല്ലോ ! ” – വിനയൻ പിന്നിലേക്ക് ബലഭദ്രനെ നോക്കി ചിരിച്ചു .
” അതു പിന്നെ .. നേരമങ്ങോട്ട് ഇരുട്ടിക്കഴിഞ്ഞാൽ … സാമൂഹ്യ വിരുദ്ധരൊക്കെ ഇവിടെയാകും തമ്പടിക്കുക ! കള്ളും കഞ്ചാവും ഒക്കെ ണ്ടാവും .
ആരാ ഇതൊക്കെ നിയന്ത്രിക്കുക ?
ചില രാത്രികളിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലുമൊക്ക കേൾക്കാം .
ചിലപ്പോ അലർച്ചയും !
ആരും തന്നെ പുറത്തിറങ്ങി എന്താ … ഏതാന്നൊന്നും അന്വേഷിക്കാറുമില്ല .
അതിങ്ങനെ ദിനംപ്രതി കൂടിവരികയുമാണ് ! ”
വിനയൻ താക്കോലിട്ട് മുൻവാതിൽ തുറന്നു .
രാക്ഷസരൂപങ്ങൾ മിന്നി മറയും പോലെ !
മുറിയിലാകെ കുറ്റാക്കുററിരൂട്ട്
വാവലുകൾ വട്ടമിട്ട് പറന്നു നടന്നു .
” സാറിനിവിടെ താമസിക്കാൻ തെല്ലും പേടിയില്ലേ ? ”
” എന്നെ സാറെന്ന് ദയവായി വിളിക്കരുത് . മോനെന്നു വിളിക്കാം .. അല്ലെങ്കിൽ പേര് വിളിച്ചോളൂ .
” ശരി … ശരി ” – ബലഭദ്രൻ കുലുങ്ങി ചിരിച്ചു .
” കാരണം .. അങ്ങാണ് യഥാർഥത്തിൽ സാറ് ! പതിനായിരങ്ങളുടെ കണ്ണ് തെളിയിച്ച് വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവൻ . ”
” എന്നെ എങ്ങനെ അറിയാം ? ” – ബലഭദ്രന്റെ കണ്ണുകളിൽ ആകാംക്ഷ നിറഞ്ഞു .
ബലഭദ്രൻ എന്ന മഹാ പണ്ഡിതനായ സ്കൂൾ അധ്യാപകനെ ഈ ലോകം മുഴുവൻ അറിയുന്നതല്ലേ !
കെട്ടു കണക്കിന് കഥകളും ലേഖനങ്ങളും പ്രബന്ധങ്ങളും വ്യാകരണ പുസ്തകങ്ങളും തയ്യാറാക്കിയിട്ടുള്ള മഹാ വിദ്വാനല്ലേ ! എന്തെന്ത് അവാർഡുകളും ആദരവുകളുമാണ് അങ്ങയെ തേടി എത്തിയിട്ടുള്ളത് ! ഒന്ന് നേരിട്ട് കണ്ട് ആ കാൽപ്പാദത്തിൽ നമസ്കരിക്കാൻ എത്രയോ പേർ കൊതിക്കുന്നുണ്ടെന്ന് അറിയുമോ ? ”
എല്ലാം കേട്ട് ബലഭദ്രൻ അകലേക്ക് നോക്കി ചിരിച്ചു നിന്നതേയുള്ളു .
“എന്റെ അച്ഛന്റെ മുത്തശ്ശൻ പണി തീർത്ത കെട്ടിടമാ ഇത് . ഒരു ഔട്ട് ഹൗസ് പോലെയൊക്കെ ഉപയോഗിച്ചിരുന്നു .
എന്റെ കൊച്ചുന്നാളിൽ ഇവിടെ വന്നിരുന്ന് പഠനം നടത്തും .
എന്താ അതിന്റേക്കെ ഒരു രസം !
വിനയന് അറിയ്യോ ? ഒരു കെട്ടിടത്തിന് മാക്സിമം എൺപതു വർഷമാ കണക്ക് .
ഇതിപ്പോ അതിന്റെ നാലിരട്ടിയോളമാകുന്നു .
ഇന്നത്തെപ്പോലെ സിമെന്റും ഒന്നും കൊണ്ടല്ല നിർമ്മാണം .
കുമ്മായവും കുറെ തടി ഉരുപ്പടികളും കൊണ്ട് !
ഏത് നേരമാ എല്ലാം കൂടി പൊളിഞ്ഞു വീഴുകാന്ന് ഒരു നിശ്ചയോല്ല ! ” – ബലഭദ്രൻ പറഞ്ഞു നിർത്തി .
മുകളിലേക്ക് മരത്തിൽ തീർത്ത കോണിപ്പടിയുണ്ട് .
വിനയൻ മുകളിലേക്ക് കയറാൻ ഒരു സ്റ്റെപ് നീങ്ങി .
പഴകി ദ്രവിച്ചിരുന്ന ആ കോണിപ്പടി വലിയ ശബ്ദത്തോടെ അടർന്നു വീണു .
താഴേക്ക് പതിക്കാതെ അടുത്തു കണ്ട ജനാലയിൽ വിനയൻ അള്ളിപ്പിടിച്ചു .
ഈ സമയത്താണ് വീട്ടിൽ നിന്നും ഒരു നിലവിളി ഉയർന്നു കേട്ടത് .
” വിലാസിനിയുടെ ശബ്ദമാണല്ലോ കേട്ടത് ! ഞാൻ പോയിട്ട് വേഗം വരാം ! ” – ബലഭദ്രൻ പുറത്തേക്കിറങ്ങി വീട് ലക്ഷ്യമാക്കി ഓടി .
അടുക്കളജിലേക്ക് കയറുന്ന ഭാഗത്ത് വിലാസിനി ബോധമറ്റ് കിടക്കുന്നു .
” എന്താ പറ്റിയത് ? ”
” മുറ്റത്തേക്കിറങ്ങിയിട്ട് അകത്തേക്ക് കേറാൻ ശ്രമിച്ചതാ . പിന്നോക്കം വീണു . തല കല്ലിൽ ഇടിച്ച് പൊട്ടിയിട്ടുണ്ട് . ” – ഐശ്വര്യ അമ്മയുടെ തല മടിയിലേക്ക് ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു .
അപ്പോഴാണ് മുറ്റത്ത് രക്തം തളം കെട്ടി നിൽക്കുന്നത് ബലഭദ്രൻ ശ്രദ്ധിച്ചത് .
” കണ്ണിൽ ഇരുട്ട് കയറി … ഒന്നുമേ കാണാനായില്ല … എന്നാ അമ്മ പറഞ്ഞത് ! ” – ഐശ്വര്യയുടെ സ്വരം പതറി .
ബലഭദ്രൻ വേഗം തന്നെ ഓട്ടോ റിക്ഷ വരുത്തി .
വിലാസിനിയെ രണ്ടു പേരും ചേർന്ന് താങ്ങിപ്പിടിച്ച്
ഓട്ടോയിൽ കയറ്റിയിരുത്തി .
ടൗണിലെ മികച്ച ആശുപത്രിയിലേക്കാണ് വണ്ടി വിട്ടത് .
രാത്രി എട്ട് മണി ആയിട്ടുണ്ട് .
ആശുപത്രിയിൽ നല്ല തിരക്ക് .
വിലാസിനിയെ നഴ്സുമാർ എമർജൻസി വാർഡിലേക്ക് കൊണ്ടുപോയി .
അപ്പോഴും വിലാസിനിക്ക് ബോധം വീണ്ടു കിട്ടിയിരുന്നില്ല .
ആശുപത്രിയുടെ പുറത്തെ വരാന്തയിലേക്ക് അച്ഛനെയും കൂട്ടി ഐശ്വര്യ നടന്നു .
” അച്ഛനോട് എനിക്ക് സീരിയസ്സായി ഒന്ന് പറയാനുണ്ട് . എല്ലാം നിസ്സാരമായി തള്ളുന്ന ആളാണല്ലോ അച്ഛൻ !
ദയവായി ഈ കാര്യമെങ്കിലും അതിന്റേതായ ഗൗരവത്തിൽ എടുത്തേ പറ്റൂ ! ”
ബലഭദ്രൻ ഇരുട്ടിലേക്ക് നോക്കി നിന്നു .
” എത്രയും വേഗം അയാളെ ആ പ്രേതഭവനത്തിൽ നിന്നും ഇറക്കി വിടണം . വന്ന് കാല് കുത്തിയപ്പോൾ തന്നെ കുടുംബത്തിൽ രക്തം കണ്ടു . അപശകുനം തന്നെ ! ഒരു സംശയവുമില്ല ! അന്ധവിശ്വാസമാണെന്ന് ഒരു കൂട്ടർ പറഞ്ഞ് കളിയാക്കിയേക്കാം .. ചിരിച്ചേക്കാം .
അവരൊക്കെ ബുദ്ധിജീവികളും നമ്മൾ മണ്ടന്മാരും !
ആയ്ക്കോട്ടെ സമ്മതിച്ചു . പക്ഷെ , അനുഭവിക്കുന്നത് നമ്മളല്ലേ ? ഇനി ഇക്കാര്യത്തിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല . നടപ്പാക്കിയേ പറ്റൂ . വേഗം തന്നെ വീട് ഒഴിഞ്ഞ് മാറിത്തരാൻ അച്ഛൻ അയാളോട് ആവശ്യപ്പെടണം … നിർബ്ബന്ധിക്കണം ! ”
” നമ്മൾ എല്ലാവരും കൂടി സമ്മതിച്ച് അഡ്വാൻസ് പണവും വാങ്ങീട്ട് ഇനി എന്തു പറഞ്ഞാ ഇറക്കിവിടുക ? അത് ശരിയായ കാര്യമാണോ ? ”
” അച്ഛന് പറ്റില്ലെങ്കിൽ പറഞ്ഞോ .. ഞാനീ ദൗത്യം ഏറ്റെടുത്തോളാം . ഇനി ഇതിലപ്പുറം മരണം വരെ സംഭവിക്കാനുള്ള ചാൻസ് തള്ളിക്കളയാനാവില്ല .
അയ്യാള് എവിടേലും പോയി മുറിയെടുത്തു താമസിക്കുവോ , എന്തേലും ചെയ്യട്ടെ . നമ്മളെ ഈ ത്രിശങ്കുവിൽ നിന്ന് മോചിപ്പിച്ചു തന്നാ മതി . ഒരു ഭൂലോക തരികിട തന്നെ ! ” – ഐശ്വര്യയുടെ രക്തം തിളച്ചു .
” ബ്ലഡ് കുറെ പോയി . ഏഴു സ്റ്റിച്ചുണ്ട് . മൂന്ന് ദിവസമെങ്കിലും ഹോസ്പിറ്റലിൽ കിടക്കേണ്ടിവരും .
ബെഡ് ഷീറ്റോ ഫ്ലാസ്‌കോ … അത്യാവശ്യം വേണ്ട എന്തെങ്കിലുമൊക്കെ വീട്ടീന്ന് കൊണ്ടുവന്നോളൂ ! ”
– അത്രയും തിരക്കിട്ടു പറഞ്ഞിട്ട് നേഴ്സ് അടുത്ത വാർഡിലേക്ക് പോയി .
ബലഭദനും ഐശ്വര്യയും വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറി .
(തുടരും…)
അജി അത്തിമൺ✍