‘മലയാളി മനസ്സ്’ ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ‘മലയാള നോവൽ സാഹിത്യം’ എട്ടാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖനായിരുന്ന സി.വി. രാമൻപിള്ള യെ കുറിച്ചാണ് ഇന്നത്തെ പംക്തിയിലൂടെ എഴുതുന്നത്.
മലയാളത്തിലെ ആദ്യത്തെ ചരിത്രനോവലായ മാർത്താണ്ഡവർമ്മയുടെ നോവലിസ്റ്റും, നാടകകൃത്തുമായിരുന്നു അദ്ദേഹം. ആയിരത്തി എണ്ണൂറ്റി അമ്പത്തിയെട്ട് മെയ് മാസം പത്തൊമ്പതാം തീയതി തിരുവനന്തപുരത്ത് കൊച്ചു കണ്ണച്ചാർ വീട്ടിൽ പനവിളാകത്ത് നീലകണ്ഠപിള്ളയുടെയും, കണ്ണങ്കര പാർവതി പിള്ളയുടെയും മകനായി ജനിച്ചു.
സംസ്കൃത രചനകൾ താളിയോലയിലേക്ക് പകർത്തിയെഴുതുന്ന ജോലികൾ ചെയ്തിരുന്ന നീലകണ്ഠപിള്ള മരിക്കുമ്പോൾ മകൻ സി.വി. രാമൻ പിള്ളയ്ക്ക് പത്ത് വയസ്സായിരുന്നു പ്രായം. സംസ്കൃതത്തിലെയും, ജ്യോതിഷത്തിലെയും പ്രാഥമിക പാഠങ്ങളും, ആയുർവേദത്തിലും, തന്ത്രങ്ങളിലും കുറച്ചൊക്കെ ജ്ഞാനവും ഈ പത്ത് വയസ്സിനുള്ളിൽ തന്നെ അദ്ദേഹം നേടിയിരുന്നു. തുടർന്ന് ഇംഗ്ലീഷിലും നല്ല സ്വാധീനം നേടി. മദ്രാസിൽ നിന്ന് ഫിലോസഫിയിൽ റാങ്കോടു കൂടിയാണ് ബിരുദം കരസ്ഥമാക്കിയത്.
ചെറുപ്പത്തിൽ തന്നെ പ്രസിദ്ധ ഇംഗ്ലീഷ് പത്രങ്ങളായ വെസ്റ്റേൺ സ്റ്റാറിലും, കൊച്ചിൻ ആർഗസിലും ലേഖനങ്ങൾ എഴുതിയിരുന്നു. ‘ട്രാവൻകൂർ പേട്രിയറ്റ്’ എന്ന പേരിൽ ഒരു ആഴ്ചപതിപ്പ് ആരംഭിച്ചു. ‘ചന്ദ്രമുഖീവിലാസം’ എന്ന പ്രഹസന(ഭരതമുനിയുടെ ദശരൂപങ്ങളിലൊന്നാണ് പ്രഹസനം) ത്തോടെയാണ് അദ്ദേഹം സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്. ഒമ്പതു നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. എഴുത്തിലൂടെ സി.വി. തന്റെ അനിഷ്ടങ്ങൾ പരസ്യമായി പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ അന്നത്തെ ദിവാൻ രാജഗോപാലാചാരി അദ്ദേഹത്തോട് ഹൈക്കോടതിയിലെ ജോലിയിൽ നിന്ന് അവധിയിൽ പോകാൻ ആവശ്യപ്പെട്ടു. അതിനുശേഷം അദ്ദേഹത്തിന്റ ജീവിതം ഉയർച്ചയുടെതായിരുന്നു.
ഒറ്റ ദിവസംകൊണ്ട് കീർത്തിമാനായ ഒരു സാഹിത്യകാരനായി സി.വി. മാറുന്നത് 1891 ൽ ‘മാർത്താണ്ഡവർമ’ എന്ന ആദ്യ ചരിത്രനോവൽ പ്രസിദ്ധീകരിച്ചതോടെയാണ്. ചരിത്രസംഭവങ്ങൾക്ക് മജ്ജയും, മാംസവും നൽകി വികാരതീക്ഷ്ണമായി ആ നോവലിലൂടെ അവതരിപ്പിച്ചു.
അതിലെ ചില കഥാപാത്രങ്ങൾക്ക് സ്കോട്ടിഷ് എഴുത്തുകാരനായ വാൾട്ടർ സ്കോട്ടിന്റെ നോവലിലെ കഥാപാത്രങ്ങളോട് നിരൂപകർ സാദൃശ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് സി.വി. രാമൻ പിള്ളയ ‘മലയാളത്തിലെ സ്കോട്ട്’ എന്നു വിളിക്കുന്നത്. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ് നോവലിന്റെ ഇതിവൃത്തം.
ഒരു ദാർശനിക കാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ മനുഷ്യനും അവനിൽ അധീശത്വം ചെലുത്തുന്ന അജ്ഞാതശക്തികൾക്കും പുതിയ അർത്ഥതലങ്ങൾ അന്വേഷിച്ച മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റാണ് സി.വി. രാമൻപിള്ള. തിരുവിതാംകൂർ രാജകുടുംബത്തിന്റെ ചരിത്രമാണ് സി.വി. യുടെ നോവലുകളെന്ന ധാരണ ശരിയല്ല. യഥാർത്ഥത്തിൽ പ്രജാകുടുംബങ്ങളുടെ വംശകഥയെഴുതിയ ഒരു ആഖ്യായികാകാരനാണ് സി.വി.
തിരുവിതാംകൂർ രാജകൊട്ടാരത്തിലെ ജോലിക്കാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1881 ൽ ബി.എ. പാസായി. ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചു. ഈ വിവാഹബന്ധം വിജയകരമായിരുന്നില്ല. നാട് വിട്ട് ഹൈദരാബാദിലേക്ക് പോയി. ഈ യാത്ര അദ്ദേഹത്തിന് പ്രമുഖ രാജസ്ഥാനങ്ങളെ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിന് സഹായിച്ചു. 1887 ൽ വീണ്ടും വിവാഹിതനായി. ഭാര്യ പരുന്താനി കിഴക്കേ വീട്ടിൽ ഭാഗീരഥിയമ്മ. അവർ1904 ൽ മരിച്ചു. പിന്നീട് അവരുടെ മൂത്ത സഹോദരി ജാനകി അമ്മയെ വിവാഹം കഴിച്ചു.
കേരള പേട്രിയറ്റ് എന്നൊരു പത്രം കുറച്ചു കാലം നടത്തിയിരുന്നു. ഹൈക്കോടതിയിൽ ശിരസ്തദാറായി ജോലി ലഭിക്കുകയും പിന്നീട് 1905 ൽ ഗവൺമെന്റ് പ്രസ്സിൽ സൂപ്രണ്ടായി ജോലിയിൽ നിന്ന് വിരമിക്കുകയും ചെയ്തു. മലയാളി മെമ്മോറിയലിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധികളിലൊന്ന് സി.വി.യുടെതായിരുന്നു.
‘ധർമരാജ’1913 ലും,’ പ്രേമാമൃതം’ 1914 ലും ആണ് എഴുതിയത്. അദ്ദേഹത്തിന്റെ നീണ്ട രചനയും, മാസ്റ്റർപീസുമായ ‘രാമരാജാബഹദൂർ’ രണ്ടു ഘട്ടങ്ങളിലായി 1918,1919 വർഷങ്ങളിലുമാണ് പ്രസിദ്ധീകരിച്ചത്. സി.വി. യുടെ ഒരോയൊരു സാമൂഹികാഖ്യായികയാണ് ‘പ്രേമാമൃതം’ .
1922 മാർച്ച് ഇരുപത്തിയൊന്നിന് അദ്ദേഹം അന്തരിച്ചു.
അടുത്തലക്കം അദ്ദേഹത്തിന്റെ ചരിത്രനോവൽ ‘മാർത്താണ്ഡവർമ്മ ‘ എന്ന ചരിത്രനോവലിന്റെ സംഗ്രഹവുമായി വീണ്ടും കാണാം❤️💕💕💕
Good writing 👍