🌹പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. നുങ്കമ്പാക്കത്തെ വസതിയിൽ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു.. . മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി തുടങ്ങിയ ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചു സ്വപ്നം എന്ന ചിത്രത്തിലെ സൗരയൂഥത്തിൽ വിടർന്നൊരു എന്ന ഗാനമാണ് മലയാളത്തിൽ അവർ ആദ്യം ആലപിച്ചത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം 3 തവണ നേടിയ വാണി ജയറാമിനെ അടുത്തിടെ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു മാതാവിൽ നിന്നും സംഗീതം അഭ്യസിച്ചിരുന്ന വാണി തന്റെ എട്ടാമത്തെ വയസ്സിലാണ് ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്
🌹പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് മുഷറഫ് ചികിത്സയിലായിരുന്നു. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്
🌹പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മോർണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് 78 ശതമാനം വോട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം 22 ലോക നേതാക്കളെ മറികടന്നാണ് ‘ഗ്ലോബൽ ലീഡർ അപ്രൂവൽ സർവേയിൽ മോദി ഒന്നാമതെത്തിയത്
🌹ജനുവരി 28 മുതൽ യു.എസ് വ്യോമപരിധിയിലൂടെ നീങ്ങിയ ഭീമൻ ബലൂൺ ചൈനയുടെ ചാര ബലൂൺ യു എസ് വെടി വെച്ചിട്ടു.വെടിവയ്ക്കുന്നതിന് മുന്നേ മൂന്ന് എയർപോർട്ടുകളും വ്യോമപാതയും യു.എസ് അടച്ചിരുന്നു. താഴെ വീഴുമ്പോഴുണ്ടായേക്കാവുന്ന അപകട സാദ്ധ്യത മുൻനിറുത്തി ബലൂൺ വെടി വച്ച് വീഴ്ത്തണ്ട എന്നാണ് ആദ്യം യു.എസ് തീരുമാനിച്ചതെങ്കിലും തീരുമാനം നടപ്പാക്കാൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്നലെ ഉത്തരവിടുകയായിരുന്നു. ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യു.എസ് കപ്പലുകളെ വിന്യസിച്ചിരുന്നു. ജനുവരി 28 മുതൽ യു.എസ് വ്യോമപരിധിയിലൂടെ നീങ്ങിയ ഭീമൻ ബലൂൺ ചൈനയുടെ ചാര ബലൂൺ ആണെന്നായിരുന്നു യു.എസിന്റെ ആരോപണം എന്നാലിത്, കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടിയുള്ളതാണെന്നും നിശ്ചിത പാതയിൽ നിന്ന് വ്യതിചലിച്ച് യു.എസിലെത്തിയതാണെന്നുമായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. സംഭവത്തിൽ ചൈന ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ചൈനയുടെ വാദം യു.എ സ് അംഗീകരിച്ചിട്ടില്ല. ഏകദേശം 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ അറ്റ്ലാന്റിക് സമുദ്രത്തിലെ യുഎസ് ടെറിട്ടോറിയൽ വെള്ളത്തിൽ ഒരു ഓപ്പറേഷൻ നടന്നിരുന്നു, ബലൂൺ വിജയകരമായി യു എസ് നീക്കം ചെയ്തു
🌹മ്യാന്‍മറിലെ സൈനിക ഭരണം ആറ് മാസത്തേക്ക് നീട്ടി. ഇതോടെ തെരഞ്ഞെടുപ്പ് പ്രതീക്ഷ അകെലയാണ്. ഓങ് സാൻ സൂചി സർക്കാരിനെ അട്ടിമറിയിലൂടെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. രണ്ട് വർഷം തികയുന്ന ബുധനാഴ്‌ച ജനങ്ങൾ വീടുകളിൽനിന്ന് പുറത്തിറങ്ങാതെ നിശബ്‌ദരായിരുന്ന് പ്രതിഷേധിച്ചിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിജനമായി. 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്തിന്റെ ഭരണംപിടിച്ചത്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. എന്നാൽ പ്രതിഷേധിക്കുന്നവരെ ഇവിടെ തടവിലാക്കുകയും സൈനിക കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയാണ്.
🌹 നടപ്പ് സാമ്പത്തിക വർഷത്തിലെ വളർച്ച 6.8 ശതമാനത്തിൽ നിന്ന് 6.1 ശതമാനമായി കുറയുമെന്ന് പ്രവചിച്ച അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പ്രകാരം വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്താരാഷ്ട്ര നാണയനിധിയുടെ ലോക സാമ്പത്തിക നോട്ടത്തിലേക്കുള്ള ജനുവരിയിലെ പരിഷ്‌കരിച്ച വിവരങ്ങള്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈ പ്രവചനമനുസരിച്ച്, ആഗോള വളർച്ച 2022 ൽ കണക്കാക്കിയ 3.4 ശതമാനത്തിൽ നിന്ന് 2023 ൽ 2.9 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, പിന്നീട് 2024 ൽ 3.1 ശതമാനമായി വർദ്ധിക്കും
🌹 യുഎസ് ഫെഡ് റിസർവ് തീരുമാനം കഴിഞ്ഞയാഴ്ച ബിറ്റ്കോയിൻ വിപണിയിൽ സ്വാധീനം ചെലുത്തി. 18,200 യുഎസ് ഡോളർ നിലവാരത്തിലായിരുന്നു ഫെഡ് തീരുമാനത്തിനു ശേഷം വ്യാപാരം നടന്നത്. ആ ആഴ്ച അവസാനത്തോടെ ബിടിസി, 17,000 ഡോളറിന് താഴേക്ക് പതിച്ചു. എഫ്ടിഎക്സി നു സംഭവിച്ചതു പോലെ ബിനാൻസിനും ഇടിവുണ്ടാകുമെന്ന ഭയമാണ് ഇവിടെ ഇടിവിനു കാരണം. പല നിക്ഷേപകരും ബിനാൻസിൽ നിന്നും തങ്ങളുടെ ആസ്തികൾ പിൻവലിക്കാൻ തിടുക്കം കാണിച്ചു. ഇത്തരത്തിൽ ഒരു ദിവസം തന്നെ 1.9 ബില്യൺ വില മതിക്കുന്ന പിൻവലിക്കലുകൾ നടന്നു.
🌹അനധികൃത ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര ഗവണ്മന്റ്. 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് നിരോധിച്ചത്. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി.
220 ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ചെറിയ തുകയുടെ ലോണിന് പോലും പൌരന്മാര്‍ക്ക് പല മൊബൈല്‍ ആപ്പുകളില്‍ നിന്നും നിരന്തര അധിക്ഷേപം സഹിക്കേണ്ടി വന്നിരുന്നു. മോര്‍ഫ് ചെയ്ത ചിത്രമടക്കം ഉപയോഗിച്ചുള്ള ഭീഷണിയും രാജ്യത്തെ ജനങ്ങള്‍ക്ക് നേരെ ഇത്തരം ആപ്പുകളില്‍ നിന്നുണ്ടായി. നിരവധി പേര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
🌹ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു. 979 പേർക്ക് പരിക്കേറ്റു. ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. പസിഫിക്ക് തീരത്തോട് ചേർന്നുള്ള ബയോബിയോ, നുബ്ലേ, അരൗക്കാനിയ മേഖലകളിലാണ് അഗ്നിബാധ വ്യാപക നാശം സൃഷ്ടിച്ചത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടരുകയാണ്. ഇതിനാല്‍ തീ പൂർണമായും അണയ്ക്കാനുള്ള അധികൃതരുടെ ശ്രമങ്ങൾ പരാജയപ്പെട്ടു.
ശനിയാഴ്ച മാത്രം 16 സ്ഥലങ്ങളിലാണ് തീപിടിത്തം ഉണ്ടായത്. 90,000 ഏക്കർ സ്ഥലത്ത് തീ പടർന്നുപിടിച്ചിരുന്നു. വനമേഖലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആപ്പിൾ, മുന്തിരിത്തോട്ടങ്ങളിലും അഗ്നിബാധ നാശം വിതച്ചു. അഗ്നിബാധ നിയന്ത്രിക്കാനായി അമേരിക്ക, അർജന്റീന, ഇക്വഡോർ, വെനെസ്വേല തുടങ്ങിയ അയൽരാജ്യങ്ങളോട് സഹായം അഭ്യർഥിച്ചതായും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ നടക്കുന്നതായും അധികൃതർ വ്യക്തമാക്കി.
🌹പാകിസ്ഥാനില്‍ വീണ്ടും തെഹരിഖ്-ഇ‑താലിബാന്‍ ആക്രമണം. ബലൂചിസ്ഥാനിലെ ഖ്വാട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൊലീസ് ആസ്ഥാനത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലാണ് ഞായറാഴ്ച രാവിലെ സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. കഴിഞ്ഞ 30ന് പെഷവാറിലെ പള്ളിയില്‍ നടന്ന സ്‌ഫോടനത്തില്‍ 100 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. പാക് താലിബാനെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അഫ്ഗാന്‍ താലിബാന്‍ നേതാക്കളെ കാണുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നത്.
🌹ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ആഘാതത്തില്‍ നിന്നും കരകയറാനാകാതെ അഡാനി ഗ്രൂപ്പ് ഓഹരികള്‍. ഓഹരികളില്‍ നഷ്ടം രേഖപ്പെടുത്തിയതോടെ അഡാനി കമ്പനികളുടെ വിപണി മൂല്യത്തിന്റെ നഷ്ടം 10,000 കോടി ഡോളര്‍ കവിഞ്ഞു. അഡാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്നലെ രാവിലെ 10.89 ലക്ഷം കോടിയായാണ് ഇടിഞ്ഞത്.ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള തുടര്‍ച്ചയായ ആറ് വ്യാപാര ദിനങ്ങളില്‍ മാത്രം അഡാനിയുടെ കീഴിലുള്ള 10 കമ്പനികളുടെ നഷ്ടമാണിത്. അഡാനി എന്റര്‍പ്രൈസസിന്റെ 20,000 കോടിയുടെ അനുബന്ധ ഓഹരി വില്പന കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച അഡാനി എന്റര്‍പ്രൈസസിന്റെ മുഴുവന്‍ ഓഹരികളും സബ്സ്ക്രൈബ് ചെയ്യപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. നിക്ഷേപകരുടെ താല്പര്യം കണക്കിലെടുത്താണ് എഫ്‌പിഒ ഉപേക്ഷിച്ചതെന്നായിരുന്നു അഡാനി ഗ്രൂപ്പിന്റെ പ്രതികരണം.
തയ്യാറാക്കിയത്: സ്റ്റെഫി ദിപിൻ✍