കെ.പി.എ.സി. സണ്ണി
മലയാളം സിനിമാപ്രേക്ഷകരെ ഒന്നടങ്കം ഭയപ്പെടുത്തിയിരുന്ന വില്ലൻ നടന്മാരായ സണ്ണി, സി.ഐ.പോൾ,ജോസ് പ്രകാശ്, ടി. ജി. രവി…….ഇവരൊക്കെ നിത്യജീവിതത്തിൽ എത്രയോ പാവം മനുഷ്യരായിരുന്നു എന്ന് അവരെ അടുത്തറിഞ്ഞവർക്ക് മാത്രമേ അറിയൂ.
വില്ലൻ കഥാപാത്രങ്ങളെ തങ്ങളുടെ അഭിനയചാതുര്യം കൊണ്ട് തന്മയത്വത്തോടെ അവതരിപ്പിച്ചതുകൊണ്ട് നിത്യ ജീവിതത്തിലും ഇവർ അങ്ങനെയൊക്കെ തന്നെയായിരിക്കും എന്ന് തെറ്റിദ്ധരിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്.
കോളേജിൽ എൻറെ ജൂനിയറായി പഠിച്ചിരുന്ന സണ്ണിയുടെ മകൾ രൂപയെ ഇന്നലെ അവിചാരിതമായി കണ്ടുമുട്ടിയപ്പോഴാണ് ആ മഹാനടനെകുറിച്ച് ഓർമ്മ വന്നത്.
ഇദ്ദേഹത്തിൻറെ ജനനവും മരണവും ഒരേ ദിവസം തന്നെ. അതും നമുക്ക് പ്രിയപ്പെട്ട സംവിധായകൻ ബാലചന്ദ്രമേനോന്റെ പ്രശസ്ത സിനിമ യുടെ പേരായ ഏപ്രിൽ പതിനെട്ടാം തീയതി.ജനനം 1934 ഏപ്രിൽ 18ന്.മരണം 2006 ഏപ്രിൽ 18ന്. ‘ഏപ്രിൽ 18’ എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു.
ജേക്കബിന്റെ മകനായി 1934 കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. സണ്ണി ഡിക്രൂസ് എന്നാണ് ശരിയായപേര്. സണ്ണിയുടെ പ്രാഥമിക വിദ്യാഭ്യാസം ചവറ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലായിരുന്നു. അതിനുശേഷം അദ്ദേഹം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽനിന്ന് ബിരുദവും കരസ്ഥമാക്കി. സ്കൂൾ പഠനകാലത്തുതന്നെ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. സ്നേഹം അനശ്വരമാണ് എന്ന പേരിൽ ഒരു നാടകമെഴുതിക്കൊണ്ട് സ്കൂളിൽ പ്രശസ്തനായ സണ്ണി ഗായകനായും ശ്രദ്ധേയനായി.കോളേജ് പഠനകാലത്ത് അവിടെ അദ്ദേഹം ആർട്സ്ക്ലബ്ബ് സെക്രട്ടറിയായിരുന്നു. പഠനശേഷം കലാനിലയത്തിൽ ചേർന്ന സണ്ണിക്ക് 1964- ൽ സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷനിൽ അക്കൗണ്ടൻറ് ആയി ജോലി ലഭിച്ചു. അപ്പോഴും അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. ആറ്റിങ്ങൾ ദേശാഭിമാനി, കെ.പി.എ.സി, നാഷണൽ, നളന്ദ, വയലാർ നാടകവേദി തുടങ്ങിയ സമിതികളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കെ. പി.എ.സി. നാടക സമിതിയിൽ ചേർന്നതിനു ശേഷം അദ്ദേഹം തന്റെ പേരിന്റെകൂടെ കെ.പി.എ. സി. എന്ന പേരുകൂടിച്ചേർത്ത് കെ.പി.എ.സി. സണ്ണി എന്നറിയപ്പെടാൻ തുടങ്ങി.നാടകനടനായി കലാജീവിതം ആരംഭിച്ച സണ്ണി 1971ലാണ് ‘ മധുവിധു’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.
ആ കാലഘട്ടത്തിലെ എല്ലാ സൂപ്പർഹിറ്റ് സിനിമകളുടെയും ഭാഗമായിരുന്നു ഈ കലാകാരൻ. ‘സന്ദർഭം’, ‘ആ രാത്രി’,’ആദാമിൻറെ വാരിയെല്ല്’,’നയം വ്യക്തമാക്കുന്നു’, ‘സി.ബി. ഐ.ഡയറിക്കുറിപ്പ്’ ‘ജാഗ്രത’, ‘ഇന്നലെ ‘,’രാജാവിൻറെ മകൻ’…… അങ്ങനെ എത്രയെത്ര പ്രശസ്ത സംവിധായകരുടെ സൂപ്പർഹിറ്റ് സിനിമകൾ.
സ്ഥിരം പോലീസ് വില്ലൻ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അദ്ദേഹം അഭിനയിച്ച സിനിമയായിരുന്നു ‘സുഖമോ ദേവി’. ഈ ചിത്രത്തിലെ മോഹൻലാലിന്റെ ജേഷ്ഠ കഥാപാത്രമായി ഒറ്റ സീനിൽ മാത്രം അഭിനയിച്ച സണ്ണിയുടെ അഭിനയം പ്രേക്ഷകരെ കരയിക്കുന്ന ഒന്നാണ്. ആ സിനിമയിലെ ഏറ്റവും ഉള്ളുലയ്ക്കുന്ന സീൻ ഇതുതന്നെയാണെന്ന് ഒരുപാട് പേർ അന്ന് അഭിപ്രായപ്പെട്ടിരുന്നു.
(സംവിധായകൻ ജോഷിയുടെ വിവാഹ വിരുന്ന് സത്ക്കാരം)
250 ലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന് നിരവധി തവണ ഫിലിം ക്രിട്ടിക്സ് അവാർഡും 2005 ൽ E. P. T. A.പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഭാര്യ മേഴ്‌സിയോടും വിവാഹിതരായി കുടുംബ ജീവിതം നയിക്കുന്ന രണ്ടു പെണ്മക്കൾ ദീപ, രൂപയോടും ഒപ്പം തിരുവനന്തപുരത്ത് സ്വസ്ഥമായി ജീവിച്ചിരുന്ന അനശ്വര നടൻ ഓർമ്മയായിട്ട് 17 വർഷമായെങ്കിലും മലയാളസിനിമ പ്രേക്ഷകമനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ ഈ അതുല്യകലാകാരൻ എന്നും ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.
ഈ അതുല്യ കലാകാരന് ആദരാഞ്ജലികൾ🙏🙏🙏
മേരി ജോസി മലയിൽ ✍️ തിരുവനന്തപുരം.
(ചില ചിത്രങ്ങൾ അന്തരിച്ച സിനിമാ നടൻ C.I.Paul ന്റെ ആൽബശേഖരത്തിൽ നിന്ന്)